നാലാം തവണ ഭാഗ്യം തുണയ്ക്കുമെന്ന പ്രതീക്ഷയിൽ ലാലു കുടുംബം
Wednesday, May 29, 2024 1:44 AM IST
പാറ്റ്ന: ബിഹാറിന്റെ തലസ്ഥാനമായ പാറ്റ്നയുടെ ഗ്രാമീണമേഖലകളാണ് പാടലീപുത്ര മണ്ഡലം. 2008ൽ രൂപവത്കരിക്കപ്പെട്ട മണ്ഡലത്തിൽ ഇതുവരെ നടന്ന മൂന്നു തെരഞ്ഞെടുപ്പുകളിലും ലാലുകുടുംബത്തിനു തോൽവി നേരിടേണ്ടി വന്നു. 2009ൽ ലാലു പ്രസാദ് യാദവും 2014, 2109 തെരഞ്ഞെടുപ്പുകളിൽ മകൾ മിസാ ഭാരതിയും പാടലീപുത്രയിൽ തോറ്റു.
ഒരുകാലത്ത് ലാലുവിന്റെ ഉറ്റ അനുയായി ആയിരുന്ന രാം കൃപാൽ യാദവ് ആണ് രണ്ടു തവണയും മിസയെ തോൽപ്പിച്ചത്. മൂന്നാം തവണയും പാടലീപുത്രയിൽ രാം കൃപാൽ യാദവ്-മിസാ ഭാരതി പോരാട്ടമാണ് അരങ്ങേറുന്നത്.
2014ൽ പാടലീപുത്രയിൽ ആർജെഡി ടിക്കറ്റ് മോഹിച്ചിരുന്നയാളാണ് രാം കൃപാൽ യാദവ്. മിസാ ഭാരതിക്കു സീറ്റ് നല്കിയതോടെ യാദവ് ബിജെപിയിൽ ചേർന്നു. 2014ൽ 39,000 വോട്ടിനും 2019ൽ 40,000 വോട്ടിനുമാണു യാദവ് വിജയിച്ചത്. ഹാട്രിക നേടുമെന്നാണ് ഇദ്ദേഹത്തിന്റെ ആത്മവിശ്വാസം.
മിസാ ഭാരതിക്കുവേണ്ടി ലാലു കുടുംബം ഒന്നടങ്കം വോട്ട് തേടുന്നു. കഴിഞ്ഞദിവസം രാഹുൽഗാന്ധിയും മണ്ഡലത്തിലെത്തിയിരുന്നു. രാംകൃപാൽ യാദവിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് എന്നിവർ പ്രചാരണത്തിനെത്തിയിരുന്നു.
2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാടലീപുത്ര ലോക്സഭാ മണ്ഡലത്തിലെ ആർജെഡിയുടെ പ്രകടനം മിസാ ഭാരതിക്ക് ആത്മവിശ്വാസം പകരുന്നു. ലോക്സഭാ മണ്ഡലത്തിലെ ആറു നിയമസഭാ മണ്ഡലങ്ങളിലും മഹാഗഡ്ബന്ധനാണു വിജയിച്ചത്.
ആർജെഡിക്ക് മൂന്നും സിപിഐ(എംഎൽ)ലിബറേഷന് രണ്ടും കോൺഗ്രസിന് ഒന്നും സീറ്റ് കിട്ടി. അതേസമയം, ബിക്രം മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎ സിദ്ധാർഥ് സൗരവ് ഇടഞ്ഞുനിൽക്കുന്നതു മുതലെടുക്കാനാണു ബിജെപിയുടെ ശ്രമം.