അതേസമയം, ബിജെപി ഭരണത്തിലെത്തിയാൽ ഭരണഘടന തിരുത്തുമെന്നും മറ്റുമുള്ള പരാമർശങ്ങൾ ഒഴിവാക്കണമെന്ന് കോൺഗ്രസിന് അയച്ച കത്തിൽ കമ്മീഷൻ ആവശ്യപ്പെട്ടു. സൈന്യത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും ഭിന്നിപ്പുണ്ടാക്കുന്ന പ്രസ്താവനകൾ നടത്തരുതെന്നും കമ്മീഷൻ നിർദേശം നൽകി. അഗ്നിവീർ പദ്ധതിയെക്കുറിച്ചുള്ള കോൺഗ്രസ് നേതാക്കളുടെ പ്രചാരണം ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ മുന്നറിയിപ്പ്.
മോദി രാജസ്ഥാനിൽ നടത്തിയ മുസ്ലിം വിരുദ്ധ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയോടു വിശദീകരണം തേടിയിരുന്നു. കോണ്ഗ്രസ് അധികാരത്തിലെത്തിയാൽ ജനങ്ങളുടെ സ്വത്തും ഭൂമിയും കെട്ടുതാലിയും വരെ കൂടുതൽ കുട്ടികളുള്ളവരും നുഴഞ്ഞുകയറ്റക്കാരുമായ മുസ്ലിംകൾക്കു വിതരണം ചെയ്യുമെന്നാണ് പ്രധാനമന്ത്രി രാജസ്ഥാനിൽ പ്രസംഗിച്ചത്. ഇതിനെതിരേ വലിയ പ്രതിഷേധമാണ് ഉയർന്നത്. ഇതിനുശേഷവും മോദി വിവാദ പരാമർശങ്ങൾ ആവർത്തിച്ചിരുന്നു.
വിദ്വേഷപ്രസംഗം നടത്തുന്ന മോദിക്കെതിരേ നടപടി ആവശ്യപ്പെട്ടു കോണ്ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
കേന്ദ്രസർക്കാരിനെതിരേ വ്യാജപ്രചാരണങ്ങൾ നടത്തുന്നുവെന്നാരോപിച്ച് രാഹുലിനെതിരേ ബിജെപിയും പരാതി നൽകി. ഇതോടെ വിശദീകരണമാവശ്യപ്പെട്ട് ഇരു പാർട്ടികളുടെയും അധ്യക്ഷന്മാർക്ക് തെരഞ്ഞെടുപ്പു കമ്മീഷൻ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഇരു പാർട്ടികളും നൽകിയ വിശദീകരണം സ്വീകാര്യമല്ലെന്നാണ് തെരഞ്ഞെടുപ്പു കമ്മീഷൻ പുതിയ നോട്ടീസിൽ വ്യക്തമാക്കുന്നത്.