കാഷ്മീരിൽ ഇനി ശ്രദ്ധാകേന്ദ്രം അനന്ത്നാഗ്- രജൗരി മണ്ഡലം
Thursday, May 23, 2024 1:57 AM IST
അനന്ത്നാഗ്: കാഷ്മീരിലെ നാലു മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് സമാധാനപരമായി പൂർത്തിയായതോടെ ഇനി ശ്രദ്ധാകേന്ദ്രം അനന്ത്നാഗ്-രജൗരി മണ്ഡലം. കഴിഞ്ഞ 30 ദിവസത്തിനിടെ നാലു ഭീകരാക്രമണങ്ങളാണ് മണ്ഡലപരിധിയിലുണ്ടായത്.
പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി ഉൾപ്പെടെ 20 സ്ഥാനാർഥികളാണ് അനന്ത്നാഗ്- രജൗരി മണ്ഡലത്തിൽ ജനവിധി തേടുന്നത്.
2022ലെ മണ്ഡല പുനർനിർണയത്തിനുശേഷം മണ്ഡലത്തിൽ കാര്യമായ മാറ്റം വന്നു. പുൽവാമ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ ഒഴിവാക്കപ്പെട്ടു. രജൗരി, പൂഞ്ച് ജില്ലകളിലെ ഭൂരിഭാഗം പ്രദേശങ്ങളും കൂട്ടിച്ചേർക്കപ്പെട്ടു.
നാഷണൽ കോൺഫറൻസ് സ്ഥാനാർഥി മിയാൻ അൽതാഫിൽനിന്നു കടുത്ത വെല്ലുവിളിയാണ് മെഹ്ബൂബ നേടിരുന്നത്. പ്രമുഖ ഗുജ്ജാർ നേതാവായ അൽതാഫിനു കോൺഗ്രസിന്റെ പിന്തുണയുമുണ്ട്. അപ്നി പാർട്ടി സഫർ ഇക്ബാൽ ഖാൻ മൻഹാസും ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുന്നു.
ബിജെപിയുടെ പിന്തുണ സഫറിനാണ്. ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി (ഡിപിഎപി) നേതാവ് മുഹമ്മദ് സലീം പാരെയും മത്സരരംഗത്തുണ്ട്. 18.3 ലക്ഷം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. ഇതിൽ 81,000 പുതിയ വോട്ടർമാരാണ്.
ശ്രീനഗർ, ബാരാമുള്ള മണ്ഡലങ്ങളിലെപ്പോലെ അനന്ത്നാഗ്-രജൗരിയിലുംഉയർന്ന പോളിംഗാണ് പ്രതീക്ഷിക്കുന്നത്. ശ്രീനഗറിൽ 38 ശതമാനവും ബാരാമുള്ളയിൽ എക്കാലത്തെയും റിക്കാർഡായ 58.17 ശതമാനവും പോളിംഗ് രേഖപ്പെടുത്തിയിരുന്നു.