വോട്ടിംഗ് യന്ത്രം നശിപ്പിച്ച സംഭവം; എംഎൽഎ ഒളിവിൽ, അന്വേഷണം ഊർജിതം
Thursday, May 23, 2024 1:57 AM IST
അമരാവതി: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം (ഇവിഎം) കേടുവരുത്തിയ വൈഎസ്ആർസിപി എംഎൽഎയായ പി. രാമകൃഷ്ണ റെഡ്ഢിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
രാമകൃഷ്ണ റെഡ്ഢിയുടെ വസതിയിൽ പോലീസ് സംഘം പരിശോധന നടത്തിയെങ്കിലും അദ്ദേഹത്തെ കണ്ടെത്താനായില്ലെന്ന് ആന്ധ്രാപ്രദേശ് ചീഫ് ഇലക്ടറൽ ഓഫീസർ (സിഇഒ) മുകേഷ് കുമാർ മീണ പറഞ്ഞു. മേയ് 13ന് നടന്ന വോട്ടെടുപ്പിലാണ് മച്ചേർള നിയോജക മണ്ഡലം സ്ഥാനാർത്ഥിയായ രാമകൃഷ്ണ റെഡ്ഢി ഒരു പോളിംഗ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി ഇവിഎം നശിപ്പിച്ചത്.
അക്രമസംഭവങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ സ്ഥാപിച്ച വെബ് കാമറയിൽ പതിഞ്ഞതോടെ സംഭവം വിവാദമായി. എംഎൽഎയ്ക്കെതിരേ കർശന നടപടിയെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ആന്ധ്രാപ്രദേശ് പോലീസ് മേധാവി ഹരീഷ് കുമാർ ഗുപ്തയോട് ചൊവ്വാഴ്ച നിർദ്ദേശിച്ചിരുന്നു. വോട്ടെടുപ്പ് ദിവസം മച്ചേർള നിയോജക മണ്ഡലത്തിൽ മാത്രം ഏഴ് പോളിംഗ് സ്റ്റേഷനുകളിൽ ഇവിഎമ്മുകൾ കേടായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
അതേസമയം, എംഎൽഎയുടെ വാഹനവ്യൂഹം ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.