ബംഗാൾ സ്കൂൾ നിയമന അഴിമതി; 2016ലെ 25,000 നിയമനങ്ങൾ റദ്ദാക്കി, ശന്പളം തിരിച്ചുപിടിക്കും
Tuesday, April 23, 2024 2:36 AM IST
കോൽക്കത്ത: പശ്ചിമബംഗാൾ സ്കൂൾ നിയമന അഴിമതിയിൽ മമത സർക്കാരിനു കനത്ത തിരിച്ചടി, സ്റ്റേറ്റ് ലെവൽ സെലക്ഷൻ-2016 റിക്രൂട്ട്മെന്റ് വഴിയുള്ള 25,753 അധ്യാപക, അനധ്യാപക നിയമനം കൽക്കട്ട ഹൈക്കോടതി റദ്ദാക്കി.
നിയമനം കിട്ടിയവർ വാങ്ങിയ ശന്പളവും മറ്റ് ആനുകൂല്യങ്ങളും 12 ശതമാനം പലിശയോടെ നാലാഴ്ചയ്ക്കകം തിരിച്ചടയ്ക്കാൻ കോടതി ഉത്തരവിട്ടു.
നിയമനനടപടി സംബന്ധിച്ച് അന്വേഷണം നടത്താൻ സിബിഐയോട് ജസ്റ്റീസുമാരായ ദേബാംഗ്സു ബസാക്ക്, മുഹമ്മദ് ഷബ്ബാർ റാഷിദി എന്നിവർ ഉൾപ്പെട്ട ബെഞ്ച് നിർദേശിച്ചു. മൂന്നു മാസത്തിനകം റിപ്പോർട്ട് നല്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈക്കോടതി ഉത്തരവ് നിയമവിരുദ്ധമാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അവർ പറഞ്ഞു. ഹൈക്കോടതി വിധിയെ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി സ്വാഗതം ചെയ്തു.
വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ബംഗാൾ സ്കൂൾ സർവീസ് കമ്മീഷൻ(എസ്എസ്സി) ചെയർമാൻ സിദ്ധാർഥ് മജുംദാർ പറഞ്ഞു. 24,640 ഒഴിവുകളിലേക്ക് 23 ലക്ഷം പേരാണ് അപേക്ഷിച്ചത്. 25,753 പേരെ നിയമിച്ചുവെന്ന് പരാതിക്കാരുടെ അഭിഭാഷകനായ ഫിർദൗസ് ഷമീം കോടതിയിൽ അറിയിച്ചു.