ഷാരോണ്‍ വധക്കേസ്: ഗ്രീഷ്മയുടെ ഹർജി സുപ്രീംകോടതി തള്ളി
Tuesday, April 23, 2024 2:36 AM IST
ന്യൂഡൽഹി: ഷാരോണ്‍ വധക്കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടു പ്രതി ഗ്രീഷ്മ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. കേസിലെ അന്തിമ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സമർപ്പിച്ചിരുന്നു.
എന്നാൽ നിയമപരമായി ക്രൈംബ്രാഞ്ചിന് ഇതിന് അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഗ്രീഷ്മ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ ഈ വാദം നിലനിൽക്കില്ലെന്ന് ജസ്റ്റീസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സമാനമായ ഹർജി ഹൈക്കോടതിയിലും സമർപ്പിച്ചിരുന്നു. ഇതു തള്ളിയതിനെത്തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ അന്തിമ റിപ്പോർട്ട് നൽകണമെന്നാണു ചട്ടം. എന്നാൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് സ്റ്റേഷന്റെ ചുമതല നൽകി വിജ്ഞാപനം ഇറക്കിയിട്ടില്ലാത്ത സാഹചര്യത്തിൽ സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള അന്വേഷണറിപ്പോർട്ടും തുടർനടപടിയും റദ്ദാക്കണമെന്ന് ഗ്രീഷ്മയ്ക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ശ്രീറാം പാറക്കാട്ട് വാദിച്ചു. എന്നാൽ കോടതി ഇതിനു തയാറായില്ല.
കാമുകൻ ഷാരോണ്‍ രാജ് പ്രണയബന്ധത്തിൽനിന്നു പിന്മാറാൻ വിസമ്മതിച്ചതിനെത്തുടർന്ന് വിഷം നൽകി കൊലപ്പെടുത്തിയെന്നാണ് ഗ്രീഷ്മയ്ക്കെതിരേയുള്ള കേസ്. 2022 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം.
കേസിന്റെ വിചാരണ കന്യാകുമാരിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് ഗ്രീഷ്മ നേരത്തേ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇക്കാര്യത്തിലും ഗ്രീഷ്മയ്ക്ക് അനുകൂലമായ വിധി ഉണ്ടായില്ല.