ജൂണിൽ പൂർത്തിയാകുന്ന പൊതുതെരഞ്ഞെടുപ്പിനു ശേഷം സെൻസസും അതിർത്തിനിർണയവും നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ സെപ്റ്റംബർ 20ന് ലോക്സഭയിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പാർലമെന്റിലെ പ്രാതിനിധ്യത്തിന്റെ കാര്യത്തിൽ ഉണ്ടാകുന്ന വടക്ക് -തെക്ക് വിഭജനവും വൈരുധ്യവും പരിഹരിക്കുന്നതെങ്ങനെയെന്ന് അദ്ദേഹം വിശദീകരിച്ചില്ല.
സംവരണം നടപ്പിലാകുന്നതോടെ ലോക്സഭയിൽ ചുരുങ്ങിയത് 181 വനിതാ എംപിമാർ ഉണ്ടാകും. 1977നു ശേഷം ലോക്സഭയിലെ എംപിമാരുടെ എണ്ണം വർധിപ്പിച്ചിട്ടില്ല. സംസ്ഥാന നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം നടപ്പാക്കും. ജനസംഖ്യ കൂടുന്നതോടെ മണ്ഡല പുനർവിഭജനത്തിലും അതിന്റെ മാറ്റങ്ങൾ അനിവാര്യമാണ്. സെൻസസിനു ശേഷം ഡീലിമിറ്റേഷൻ കമ്മീഷൻ രാഷ്ട്രപതി രൂപീകരിക്കും. സുപ്രീംകോടതിയിലെ വിരമിച്ച ജഡ്ജിമാർ അംഗങ്ങളായിരിക്കും. കമ്മീഷന്റെ തീരുമാനത്തെ വെല്ലുവിളിക്കാനാവില്ല. തെരഞ്ഞെടുപ്പു കമ്മീഷനുമായി ചേർന്നാകും ഈ കമ്മീഷന്റെ പ്രവർത്തനം.
1952, 1963, 1973, 2002 വർഷങ്ങളിലാണ് മുന്പ് മണ്ഡല പുനർനിർണയത്തിനായി ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിച്ചത്. 1981ലെയും 1991ലെയും സെൻസസിനു ശേഷം മണ്ഡല പുനർവിഭജനം ഉണ്ടായില്ല. 2001ലെ സെൻസസിനു പിന്നാലെ 2002ൽ ലോക്സഭാ മണ്ഡലങ്ങൾ പുനർനിർണയിച്ചെങ്കിലും സീറ്റുകളും എണ്ണം വർധിപ്പിച്ചില്ല.