അസംഗഡ് പിടിക്കാൻ കച്ചമുറുക്കി സമാജ്വാദി പാർട്ടി
Monday, March 4, 2024 1:28 AM IST
ലക്നോ: കിഴക്കൻ യുപിയിലെ തങ്ങളുടെ ശക്തികേന്ദ്രമായ അസംഗഡ് പിടിക്കാനൊരുങ്ങി സമാജ്വാദി പാർട്ടി. 2022ലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയിലെ ദിനേശ്ലാൽ യാദവ് നിരാഹുവ വിജയിച്ച മണ്ഡലമാണിത്.
2014ൽ മുലായം സിംഗ് യാദവും 2019ൽ അഖിലേഷ് യാദവും ലോക്സഭയിലേക്കു വിജയിച്ചത് അസംഗഡിൽനിന്നായിരുന്നു. അഖിലേഷ് 2022ൽ നിയമസഭയിലേക്കു മത്സരിച്ചു വിജയിച്ചതിനെത്തുടർന്ന് ലോക്സഭാംഗത്വം രാജിവച്ചു. തുടർന്നു നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ഭോജ്പുരി നടനായ ദിനേശ് സിംഗ് സമാജ്വാദി പാർട്ടിയെ ഞെട്ടിച്ച് വിജയം നേടിയത്.
അസംഗഡിൽ കാര്യമായ സ്വാധീനമുള്ള ബിഎസ്പി നേതാവ് ഗുഡു ജമാലി എസ്പിയിലെത്തിയത് പാർട്ടിയുടെ കരുത്തു വർധിപ്പിച്ചു. 2022 ഉപതെരഞ്ഞെടുപ്പിൽ ജമാലി പിടിച്ച 2,66,210 വോട്ടാണ് എസ്പിയിലെ ധർമേന്ദ്ര യാദവിന്റെ പരാജയത്തിനു കാരണമായത്. ദേവേന്ദ്ര യാദവ് 3.04 ലക്ഷം വോട്ടും ബിജെപിയിലെ ദിനേശ്ലാൽ യാദവ് നിരാഹുവ 3.12 ലക്ഷം വോട്ടുമാണു നേടിയത്. വെറും 8,000 വോട്ടിന്റെ വ്യത്യാസത്തിനാണ് ധർമേന്ദ്ര യാദവ് തോറ്റത്. ഇത്തവണ എസ്പി സ്ഥാനാർഥിയായി ധർമേന്ദ്ര യാദവ് എത്തുമെന്നാണു റിപ്പോർട്ട്.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ജമാലി 2.66 ലക്ഷം വോട്ട് നേടിയിരുന്നു. അസംഗഡിലെ മുബാറക്പുരിൽനിന്ന് രണ്ടു തവണ ജമാലി എംഎൽഎയായി.
1996നുശേഷം അസംഗഡിൽ മുസ്ലിം, യാദവ് വിഭാഗക്കാരല്ലാത്ത ആരും ലോക്സഭയിലേക്കു പോയിട്ടില്ല. മണ്ഡലത്തിനു കീഴിലുള്ള അഞ്ച് നിയമസഭാ മണ്ഡലങ്ങളും വിജയിച്ചത് സമാജ്വാദി പാർട്ടിയാണ്. 2017 നിയമസഭാ തെരഞ്ഞെടുപ്പിലെ വന്പൻ ജയത്തിലും അസംഗഡിൽ കടന്നുകയറാൻ ബിജെപിക്കായില്ല. അന്ന് നാലു നിയമസഭാ മണ്ഡലങ്ങളിൽ എസ്പിയും ഒരിടത്ത് ബിഎസ്പിയും വിജയിച്ചു. 2009ൽ രമാകാന്ത് യാദവിലൂടെയാണ് ബിജെപി ഇവിടെ ആദ്യമായി വെന്നിക്കൊടി പാറിച്ചത്. 1996, 1999 തെരഞ്ഞെടുപ്പുകളിൽ എസ്പി ടിക്കറ്റിലും 2004ൽ ബിഎസ്പി ടിക്കറ്റിലും രമാകാന്ത് യാദവ് അസംഗഡിൽ വിജയിച്ചു.