പതിനേഴാം ദിനം വെളിച്ചത്തിലേക്ക് പുറംലോകവുമായി ബന്ധപ്പെടാനാകാതെ 41 ജീവിതങ്ങൾ തുരങ്കത്തിനുള്ളിൽ കഴിച്ചുകൂട്ടിയത് 17 ദിവസം. പുറത്ത് രക്ഷാദൗത്യം ഒന്നൊന്നായി പരാജയപ്പെടുന്പോഴും രാജ്യം നിശ്ചയദാർഢ്യത്തോടെ തൊഴിലാളികൾക്കൊപ്പം നിന്നു.
ഒടുവിൽ എല്ലാവരും കാത്തിരുന്ന ശുഭവാർത്ത.ഉത്തരാഖണ്ഡിലെ പ്രധാനപ്പെട്ട നാല് ആരാധനാകേന്ദ്രങ്ങളായ ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയെ ബന്ധിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ അഭിമാനപദ്ധതിയുടെ നിർമാണത്തിനിടെയാണ് അപകടം. ഏതു കാലാവസ്ഥയിലും ആരാധനാലയങ്ങളിൽ ആളുകൾക്ക് എത്തിച്ചേരുക ലക്ഷ്യമിട്ടുള്ള ചാർധാം പദ്ധതിയുടെ ഭാഗമായാണു നാലര കിലോമീറ്റർ ദൂരമുള്ള തുരങ്കം നിർമിക്കുന്നത്.
സിൽക്യാര തുരങ്കം എന്നാണു പേര് നൽകിയിരിക്കുന്നത്. ഉത്തരകാശിയിലെ സിൽക്യാരയെയും ദണ്ഡൽഗാവിനെയും ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു നിർമാണം. സിൽക്യാര ഭാഗത്തുനിന്ന് 2.4 കിലോമീറ്ററും മറുഭാഗത്ത് 1.75 കിലോമീറ്ററുമാണ് പൂർത്തിയായത്. ഹൈദരാബാദ് ആസ്ഥാനമായുള്ള നവയുഗ എൻജിനിയറിംഗ് കന്പനിക്കാണു നിർമാണച്ചുമതല.
നേരത്തേയും സമാനമായ നിർമാണ പദ്ധതികൾ കന്പനി ഏറ്റെടുത്തിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഈ മാസം 12ന് പുലർച്ചെ 5.30നാണ് സിൽക്യാര ഭാഗത്ത് 260 മീറ്ററോളം ഉള്ളിൽ തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നത്. ഇതോടെ 41 തൊഴിലാളികൾ തുരങ്കത്തിനുള്ളിലായി.
വൈദ്യുതിസംവിധാനവും കുടിവെള്ളവും ഒരു കിലോമീറ്ററോളം ദൈർഘ്യമുള്ള പ്രദേശത്ത് ഉണ്ടായിരുന്നു എന്നതിനാൽ തൊഴിലാളികൾക്ക് കഷ്ടിച്ചു ജീവൻ നിലനിർത്താനായി. അപകടത്തിനു കാരണമായി വിവിധ വാദങ്ങളുണ്ട്. ഹിമാലയൻ മേഖലയിലെ ഉരുൾപൊട്ടൽ, പരിസ്ഥിതിലോല മേഖലയിലെ അതിവിപുലമായ നിർമാണം തുടങ്ങിയവ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
തുരങ്കനിർമാണത്തിനായി നടത്തിയ സ്ഫോടനമാണു അപകടകാരണമെന്ന വാദവുമുണ്ട്. നിർമാണകന്പനി ഇതു സമ്മതിക്കില്ലെങ്കിലും വലിയൊരു സ്ഫോടനമാണ് തുരങ്കം തകരാൻ കാരണമായതെന്ന് ഉത്തരാഖണ്ഡ് ഹോർട്ടികൾച്ചർ ആൻഡ് ഫോറസ്ട്രി സർവകലാശാലയിലെ ജിയോളജിസ്റ്റും പരിസ്ഥിതി വിദഗ്ധനുമായ പ്രഫ.എസ്.പി. സതി നിരീക്ഷിക്കുന്നു.
ഇതോടൊപ്പം അധികൃതരുടെ അനാസ്ഥയും ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. നിർമാണഘട്ടത്തിൽ തൊഴിലാളികൾക്ക് രക്ഷപ്പെടാനായി എസ്കേപ്പ് ടണൽ നിർമിക്കാൻ നിർദേശമുണ്ടായിരുന്നു. എന്നാൽ സിൽക്യാരയിൽ ഇതു നിർമിച്ചിട്ടില്ല. അപകടഘട്ടത്തിൽ തൊഴിലാളികൾക്ക് വേഗത്തിൽ രക്ഷപ്പെടാൻ എസ്കേപ്പ് ടണൽ സഹായിക്കുമായിരുന്നു.