ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളിൽ എന്തു നടപടി
Thursday, March 30, 2023 1:54 AM IST
സെബി മാത്യു
ന്യൂഡൽഹി: ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളിൽ വിവിധ സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികളെക്കുറിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയം രണ്ടാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം നൽകണമെന്നു സുപ്രീംകോടതി.
ക്രൈസ്തവർ ആക്രമണം നേരിട്ട പരാതികളിൽ എട്ടു സംസ്ഥാനങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസുകൾ, അന്വേഷണത്തിന്റെ പുരോഗതി, അറസ്റ്റുകൾ, കുറ്റപത്രം നൽകിയ കേസുകൾ തുടങ്ങിയ വിവരങ്ങൾ നൽകണമെന്നാണു ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചത്. ഇതേ വിവരങ്ങൾ ശേഖരിച്ചു കഴിഞ്ഞ സെപ്റ്റംബറിൽത്തന്നെ നൽകാൻ നിർദേശിച്ചിരുന്നതാണല്ലോയെന്നു ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.
ചില സംസ്ഥാനങ്ങൾ കൂടുതൽ സമയം ആവശ്യപ്പെട്ടതുകൊണ്ടാണ് വൈകിയതെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയുടെ മറുപടി. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ ജെ.ബി. പർദീവാല, പി.എസ്. നരസിംഹ എന്നിവരുൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ക്രൈസ്തവ സമൂഹത്തിനെതിരായ അക്രമസംഭവങ്ങളിൽ നടപടിയെടുക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ടു ബംഗളൂരു ആർച്ച്ബിഷപ് ഡോ. പീറ്റർ മച്ചാഡോ, നാഷണൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ റവ. വിജയേഷ് ലാൽ എന്നിവരാണു സുപ്രീംകോടതിയെ സമീപിച്ചത്. ഹർജികൾ വീണ്ടും ഏപ്രിൽ 14ന് പരിഗണിക്കും.