ബംഗളൂരു: കർണാടകയിൽ കഴിഞ്ഞ 38 വർഷത്തിനിടെ ഒരു പാർട്ടിക്കും അധികാരം നിലനിർത്താനായിട്ടില്ല. ഈ ചരിത്രം തിരുത്താൻ ബിജെപി ശ്രമിക്കുന്പോൾ അധികാരം പിടിക്കാൻ കോൺഗ്രസ് തയാറെടുത്തുകഴിഞ്ഞു.
1985ൽ രാമകൃഷ്ണ ഹെഗ്ഡെ നയിച്ച ജനതാപാർട്ടി അധികാരം നിലനിർത്തിയിരുന്നു. അതിനുശേഷം ആർക്കും തുടർഭരണം ലഭിച്ചിട്ടില്ല. തൂക്കുസഭ വരുന്ന സാഹചര്യത്തിൽ കിംഗ് മേക്കറാകാമെന്നാണ്, സ്ഥിരമായി മൂന്നാം സ്ഥാനം ലഭിക്കുന്ന ജെഡി-എസിന്റെ പ്രതീക്ഷ. മുന്പു പലതവണ അതു സംഭവിച്ചിട്ടുമുണ്ട്. അതേസമയം, സർവേകൾ കോൺഗ്രസിനു മുൻതൂക്കം പ്രവചിക്കുന്നുണ്ട്.
കഴിഞ്ഞ രണ്ടു ദശകമായി കർണാടകയിൽ കോൺഗ്രസ്, ബിജെപി, ജെഡി-എസ് പാർട്ടികളുടെ ത്രികോണ മത്സരമാണ് അരങ്ങേറുന്നത്. എഎപി, ഖനി രാജാവ് ജനാർദൻ റെഡ്ഢിയുടെ കല്യാണ രാജ്യ പ്രഗതി പക്ഷ(കെആർപിപി), ഇടത്, ബിഎസ്പി, എസ്ഡിപിഐ, എഐഎംഐഎം എന്നീ കക്ഷികളും രംഗത്തുണ്ടെങ്കിലും കാര്യമായ ചലനമുണ്ടാക്കാൻ ശേഷിയില്ല.
കോൺഗ്രസിനു സംസ്ഥാനത്തിന്റെ എല്ലാഭാഗത്തും ഒരേപോലെ വേരോട്ടമുണ്ട്. വീരശൈവ-ലിംഗായത്ത് മേഖലകളായ വടക്കൻ, മധ്യ കർണാടകയിലാണ് ബിജെപിക്കു ശക്തി. വൊക്കലിഗ കോട്ടയായ ഓൾഡ് മൈസൂരു ജെഡി-എസിന്റെ സ്വാധീനമേഖലയാണ്. ഇവിടെ ബിജെപി തീർത്തും ദുർബലമാണ്.
17 ശതമാനം ലിംഗായത്ത്
കർണാടകയിലെ ജനസംഖ്യയിൽ 17 ശതമാനം ലിംഗായത്തുകളാണ്. വൊക്കലിഗ 15 ശതമാനം വരും. 35 ശതമാനം ഒബിസിയാണ്. പട്ടികജാതി/പട്ടികവർഗക്കാർ 18 ശതമാനമുണ്ട്. ബ്രാഹ്മണർ മൂന്നു ശതമാനവും മുസ്ലിംകൾ 13 ശതമാനവുമാണ്.
150 സീറ്റാണ് കോൺഗ്രസും ബിജെപിയും ലക്ഷ്യമിടുന്നത്. 224 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിനു വേണ്ടത് 113 പേരുടെ പിന്തുണയാണ്. 2008ലും 2018ലും(110, 104) ബിജെപിക്ക് കേവല ഭൂരിപക്ഷത്തിന് അടുത്തെത്താനേ കഴിഞ്ഞുള്ളൂ. 89 സീറ്റുള്ള ഓൾഡ് മൈസൂരു, ബംഗളൂരു മേഖലയിലെ ദയനീയ പ്രകടനമാണ് ബിജെപിയെ കേവല ഭൂരിപക്ഷത്തിൽനിന്ന് അകറ്റിയത്.
അധികാരം പിടിച്ചെടുത്ത രണ്ടുതവണയും പ്രതിപക്ഷ പാർട്ടികളിൽനിന്ന് എംഎൽഎമാരെ ചാക്കിട്ടുപിടിച്ചാണു ബിജെപി ഭൂരിപക്ഷം ഒപ്പിച്ചെടുത്തത്. ഇത്തവണ ഓൾഡ് മൈസൂരു മേഖലയ്ക്കു ബിജെപി പ്രത്യേക ശ്രദ്ധ നല്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തു നിരന്തരം സന്ദർശനം നടത്തുകയാണ്. അമിത് ഷാ അടക്കമുള്ള നേതാക്കളും എത്തിയിരുന്നു. യെദിയൂരപ്പ ഫാക്ടർ ബിജെപിയുടെ വിജയത്തെ ബാധിക്കും. ഉന്നതനായ ഈ ലിംഗായത്ത് നേതാവ് ഇത്തവണ നയിക്കാനില്ലാത്തതു ബിജെപിക്കു ദോഷം ചെയ്യും.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ലിംഗായത്ത് വിഭാഗക്കാരനാണെങ്കിലും യെദിയൂരപ്പയുടെ ഔന്നത്യത്തിന്റെ ഏഴയലത്തുപോലും വരില്ല. കർണാടകയിലെ 100 മണ്ഡലങ്ങളിൽ ലിംഗായത്ത് വോട്ടാണു ജയപരാജയങ്ങൾ തീരുമാനിക്കുന്നത്. സംസ്ഥാനത്ത് 54 ലിംഗായത്ത് എംഎൽഎമാരുണ്ട്. അതിൽ 37 പേർ ബിജെപിക്കാരാണ്. കർണാടകയിൽ 1952 മുതലുള്ള 23 മുഖ്യമന്ത്രിമാരിൽ പത്തു പേർ ലിംഗായത്ത് വിഭാഗക്കാരാണ്.
മുഖ്യമന്ത്രിപദമോഹികൾ
വിജയപ്രതീക്ഷ വാനോളമുള്ള കോൺഗ്രസിന് രണ്ടു മുഖ്യമന്ത്രിപദമോഹികളുടെ ഭിന്നത വെല്ലുവിളിയാണ്. സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും മുഖ്യമന്ത്രിസ്ഥാനം ആഗ്രഹിക്കുന്നു. ജി. പരമേശ്വര, എച്ച്.കെ. പാട്ടീൽ, കെ.എച്ച്. മുനിയപ്പ തുടങ്ങിയ മുതിർന്ന നേതാക്കളാകട്ടെ, കടുത്ത അതൃപ്തിയിലാണ്. ഇതുകൂടാതെ പാർട്ടിയിൽ ഒതുക്കപ്പെട്ട നിരവധി നേതാക്കളുമുണ്ട്. അതേസമയം, ബിജെപിയിൽനിന്നും ജെഡി-എസിൽനിന്നും നിരവധി നേതാക്കളാണു കോൺഗ്രസിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. 124 പേരുടെ ആദ്യ സ്ഥാനാർഥിപ്പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചുകഴിഞ്ഞു; ജെഡി-എസ് 93 പേരുടെയും. ബിജെപി പട്ടിക വരാനിരിക്കുന്നതേയുള്ളൂ.
പ്രതീക്ഷയോടെ ജെഡി-എസ്
2018ലേതുപോലെ, ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ കിംഗ് മേക്കറാകാമെന്നാണു മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ നയിക്കുന്ന ജെഡി-എസ് കരുതുന്നത്. കൂറുമാറ്റവും ആഭ്യന്തരവഴക്കും കുടുംബ പാർട്ടിയെന്ന മേൽവിലാസവുമുണ്ടെങ്കിലും എച്ച്.ഡി. കുമാരസ്വാമിയാണ് പാർട്ടിയെ ഒറ്റയ്ക്കു കൊണ്ടുനടക്കുന്നത്.
ഒരിക്കൽപ്പോലും സ്വന്തം നിലയിൽ സർക്കാരുണ്ടാക്കാൻ ജെഡി-എസിനായിട്ടില്ല. 2006ൽ ബിജെപിക്കൊപ്പം 20 മാസവും 2018ൽ കോൺഗ്രസിനൊപ്പം 14 മാസവും മുഖ്യമന്ത്രിപദം നേടാൻ കുമാരസ്വാമിക്കായി. 2004ൽ നേടിയ 58 സീറ്റാണ് പാർട്ടിയുടെ ഏറ്റവും വലിയ വിജയം. കർണാടകയിൽ ബിജെപിയുടെ കടന്നുവരവോടെയാണു ജനതാ പരിവാർ പാർട്ടികൾ പിന്നാക്കം പോയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.