സെബി മാത്യു
ന്യൂഡൽഹി: മനുഷ്യജീവനു ഭീഷണിയാകുന്ന കീടനാശിനികളും രാസവസ്തുക്കളും നിരോധിക്കുന്നതിൽ അലംഭാവം കാണിച്ച കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ചു സുപ്രീംകോടതി. കർഷകത്തൊഴിലാളികളുടെയും കൃഷിയിടങ്ങളോടു ചേർന്നു താമസിക്കുന്നവരുടെയും ഉപഭോക്താക്കളുടെയും ജീവൻ അപകടത്തിലാക്കുന്ന കീടനാശിനികളിൽ മൂന്നെണ്ണം മാത്രം നിരോധിച്ചതിനെയാണ് സുപ്രീംകോടതി ചോദ്യം ചെയ്തത്.
ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിന്റെ വിശദീകരണവും കോടതി തേടി. വിഷയം പഠിക്കാനായി നിയോഗിച്ച രണ്ടു വിദഗ്ധ സമിതികൾ 27 കീടനാശിനികൾ നിരോധിക്കാനാണു നിർദേശം നൽകിയത്. എന്നാൽ, കേന്ദ്രം ഇവയിൽ മൂന്നെണ്ണം മാത്രമാണു നിരോധിച്ചത്. ഡോ. എസ്.കെ. ഖുറാന, ഡോ. ടി.പി. രാജേന്ദ്രൻ എന്നിവർ അധ്യക്ഷന്മാരായ രണ്ടു വിദഗ്ധ സമിതികളുടെയും റിപ്പോർട്ട് സമർപ്പിക്കാനും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് കേന്ദ്രസർക്കാരിനു നിർദേശം നൽകി.
കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിലാണ് സുപ്രീംകോടതി നടപടി. കേരളം, പഞ്ചാബ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ഗുരുതര പ്രത്യാഘാതമുള്ള കീടനാശിനികളുടെ ഉപയോഗം മൂലം പാരിസ്ഥിതിക വിനാശവും ഗുരുതര ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായത് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
കർഷകരിൽ ആത്മഹത്യാപ്രവണത വർധിക്കുന്നതിനു വരെ ഈ കീനാശിനികൾ കാരണമാകുന്നു. കാൻസർ, ഡിഎൻഎ ഡാമേജ്, തലച്ചോർ ക്ഷയിക്കുന്നത്, നാഡീവ്യൂഹം തളർച്ച, പാർക്കിൻസണ്സ്, ജനന വൈകല്യങ്ങൾ, പ്രതിരോധ വൈകല്യം, കുട്ടികളിൽ ഉൾപ്പെടെ മാനസിക വൈകല്യം എന്നിവയ്ക്കും ഈ കീടനാശിനികൾ കാരണമാകുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ, കീടനാശിനികൾ നിരോധിക്കണമെന്ന ആവശ്യവുമായി അടിക്കടി കോടതി കയറിയിറങ്ങുന്ന പരാതിക്കാരന്റെ നടപടി ശരിയല്ലെന്നായിരുന്നു അഡീഷണൽ സോളിസിറ്റർ ജനറൽ വിക്രംജിത്ത് ബാനർജിയുടെ നിലപാട്.
ഇത്തരം ആവശ്യങ്ങൾ പരിഗണിച്ചാൽ തങ്ങൾക്ക് ആവശ്യമില്ലാത്ത പല വസ്തുക്കളും നിരോധിക്കണമെന്നാവശ്യപ്പെട്ട് ആളുകൾ കോടതി കയറിയിറങ്ങുമെന്നും അദ്ദേഹം വാദിച്ചു. എന്നാൽ, പരാതിക്കാർക്ക് അനുകൂലമായാണ് ചീഫ് ജസ്റ്റീസ് ഇതിനോടു പ്രതികരിച്ചത്.
കുട്ടികളിൽ ഉൾപ്പെടെ ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാക്കുന്ന 18 കീടനാശിനികൾ നിരോധിക്കണം എന്നാവശ്യപ്പെട്ടാണു പരാതിക്കാർ കോടതിയിലെത്തിയിരിക്കുന്നതെന്ന് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. പരാതിക്കാർ പറയുന്നതനുസരിച്ച് 18 കീടനാശിനികളും പല വികസിത രാജ്യങ്ങളിലും നിരോധിച്ചതുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
വിദഗ്ധ സമിതിയുടെ പഠനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 27 കീടനാശിനികൾ ഗുരുതര ആഘാതമുണ്ടാക്കുന്നവയാണെന്ന് വിദഗ്ധ സമിതികൾ തന്നെ കണ്ടെത്തിയിട്ടുണ്ടെന്ന് പരാതിക്കാരുടെ അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി.
27 കീടനാശിനികൾ നിരോധിക്കുന്നതിനുള്ള ശിപാർശ പുനഃപരിശോധനാ കമ്മിറ്റി പഠിച്ചു കരട് വിജ്ഞാപനവും ഇറക്കിയതാണ്. എന്നാൽ, കാലമേറെ കഴിഞ്ഞിട്ടും ഇതിൽ മൂന്നെണ്ണം നിരോധിക്കാൻ മാത്രമേ സർക്കാർ തയാറായിട്ടുള്ളൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇക്കാര്യം ചീഫ് ജസ്റ്റീസ് ചോദിച്ചപ്പോൾ ഇതൊരു ശാസ്ത്രീയ നടപടിയാണെന്നും നടപടിക്രമങ്ങൾ നടന്നുവരികയാണെന്നുമായിരുന്നു അഡീഷണൽ സോളിസിറ്റർ ജനറലിന്റെ മറുപടി. തുടർന്നാണു 27 കീടനാശിനികൾ നിരോധിക്കാൻ നിർദേശമുണ്ടായിട്ടും മൂന്നെണ്ണം മാത്രം നിരോധിച്ചതിൽ കേന്ദ്രസർക്കാർ വിശദീകരണം നൽകണമെന്നു കോടതി ആവശ്യപ്പെട്ടത്. ഇതുസംബന്ധിച്ച വിദഗ്ധ സമിതികളുടെ റിപ്പോർട്ട് ഹാജരാക്കാനും നിർദേശിച്ചു. കേസ് വീണ്ടും ഏപ്രിൽ 28ന് പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.