ന്യൂഡൽഹി: രാജ്യത്തെ ഡിജിറ്റൽ മേഖലയിൽ പുതിയ കുതിപ്പിനു തുടക്കമിട്ട് 5ജി സേവനത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഡൽഹിയിൽ ഇന്ത്യ മൊബൈൽ കോണ്‍ഗ്രസ് 2022ന്റെ ആറാമത് പതിപ്പിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്.
അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡൽഹി, ഗാന്ധിനഗർ, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗർ, കോൽക്കത്ത, ലഖ്നോ, മുംബൈ, പൂന എന്നീ പതിമൂന്ന് നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ 5ജി ലഭ്യമാക്കുന്നത്. ദീപാവലിക്കു ശേഷം സേവനം ലഭിച്ചുതുടങ്ങും. അതേസമയം, എട്ട് നഗരങ്ങളിൽ ഇന്നലെ മുതൽ 5 ജി സേവനം തുടങ്ങിയെന്ന് എയർടെൽ അവകാശപ്പെട്ടു.
ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്, റിലയൻസ് മേധാവി മുകേഷ് അംബാനി, ഭാരതി എയർടെല്ലിന്റെ സുനിൽ മിത്തൽ, വോഡഫോണ്‍-ഐഡിയയുടെ കുമാരമംഗലം ബിർള എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് പ്രധാനമന്ത്രി ടെലികോം ഓപ്പറേറ്റർമാരുടെ പവലിയനുകൾ സന്ദർശിച്ചു.
ദീപാവലിക്ക് ഡൽഹി, മുംബൈ, ചെന്നൈ നഗരങ്ങളിൽ 5ജി സേവനം ലഭ്യമാക്കുമെന്നും അടുത്ത വർഷം ഡിസംബറിനകം രാജ്യത്തെ എല്ലാ നഗരങ്ങളിലും സേവനം എത്തിക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു. രണ്ടുലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ജിയോ ഈ രംഗത്ത് നടത്തുക.
4ജിയേക്കാൾ നൂറിരട്ടി വേഗത്തിലായിരിക്കും 5ജി സേവനങ്ങൾ ലഭ്യമാവുക. വീഡിയോകൾ തടസംകൂടാതെ വീക്ഷിക്കുന്നതിനും ദൈർഘ്യമേറിയ വീഡിയോകൾ അതിവേഗം ഡൗണ്‍ലോഡ് ചെയ്യുന്നതിനും സാധിക്കും.
രണ്ടുവർഷത്തിനുള്ളിൽ രാജ്യം മുഴുവൻ 5ജി സേവനം വ്യാപിപ്പിക്കാനാണ് വാർത്താവിനിമയ മന്ത്രാലയത്തിന്റെ തീരുമാനം. കേരളത്തിൽ അടുത്ത വർഷത്തോടെയായിരിക്കും ലഭ്യമായിത്തുടങ്ങുക.
കഴിഞ്ഞ മാസം നടന്ന 5ജി സ്പെക്ട്രം ലേലത്തിലൂടെ ഒന്നര ലക്ഷം കോടി രൂപയാണ് കേന്ദ്രസർക്കാരിന് ലഭിച്ചത്. സ്പെക്ട്രത്തിനായി ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് റിലയൻസ് ജിയോ ആണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.