"ഹിന്ദു രാഷ്ട്ര’ത്തിൽ മുസ്ലിംകൾക്കും ക്രൈസ്തവർക്കും വോട്ടവകാശമില്ല
Sunday, August 14, 2022 1:05 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: നിർദിഷ്ട "ഹിന്ദു രാഷ്ട്ര’ത്തിൽ മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കും വോട്ടവകാശം ഉണ്ടാകില്ലെന്നു "കരട് ഭരണഘടന’. ഡൽഹി മാറ്റി വരാണാസി രാജ്യ തലസ്ഥാനമാക്കാനും 30 ഹൈന്ദവ സന്യാസിമാർ തയാറാക്കിയ "ഹിന്ദു രാഷ്ട്ര ഭരണഘടന’യുടെ ആദ്യ കരടിൽ പറയുന്നു.
കാശിയിൽ (വരാണാസി) സ്ഥാപിക്കുന്ന പുതിയ പാർലമെന്റിന് മതങ്ങളുടെ പാർലമെന്റ് (പാർലമെന്റ് ഓഫ് റിലിജിയൻസ്) എന്നാകും പേര്. മൊത്തം 543 പേരാകും പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെടുക. 16 വയസു മുതലുള്ള എല്ലാ ഹിന്ദു പൗരന്മാർക്കും വോട്ടവകാശമുണ്ടാകും. 25 വയസു തികയുന്ന ഏതൊരു ഹിന്ദുവിനും പാർലമെന്റിലേക്കു മൽസരിക്കാം. എല്ലാ പൗരന്മാർക്കും നിർബന്ധിത സൈനിക പരിശീലനത്തിനും നിർദേശമുണ്ട്.
ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ അടുത്ത വർഷം നടക്കുന്ന മഹാമേളയുടെ ഭാഗമായുള്ള ധർമ സൻസദിൽ (ധർമ പാർലമെന്റ്) ഇതുവരെ തയാറാക്കിയ 32 പേജുള്ള "ഭരണഘടന’യുടെ കരട് അവതരിപ്പിക്കും. ഹിന്ദു രാഷ്ട്രം എന്ന ലക്ഷ്യം നേടിയാൽ മുസ്ലിം, ക്രിസ്ത്യൻ അടക്കമുള്ള ഹൈന്ദവ ഇതര മതസ്ഥർക്ക് വോട്ടവകാശം ഉണ്ടാകില്ലെന്ന് വരാണാസി ആസ്ഥാനമായുള്ള ശങ്കരാചാര്യ പരിഷത്ത് പ്രസിഡന്റ് സ്വാമി ആനന്ദ് സ്വരൂപ് വിശദീകരിച്ചു. അവസാന ഭരണഘടന 750 പേജുള്ളതായിരിക്കും.
ഹൈന്ദവ മത പണ്ഡിതരുമായി വിശദമായ ചർച്ചകൾക്കു ശേഷം കരടു ഭരണഘടനയുടെ പകുതിയോളമാകും (മുന്നൂറോളം പേജ്) അടുത്ത വർഷത്തെ മഹാസമ്മേളനത്തിൽ അവതരിപ്പിക്കുക. കഴിഞ്ഞ ഫെബ്രുവരിയിൽ പ്രയാഗ്രാജിൽ ചേർന്ന മഹാസമ്മേളനത്തിലാണ് ഷംഭവി പീതാദീശ്വറിന്റെ നേതൃത്വത്തിൽ 30 അംഗങ്ങളെ ഭരണഘടനയുടെ കരട് ഉണ്ടാക്കാൻ ചുമതലപ്പെടുത്തിയതെന്നും സ്വാമി ആനന്ദ് സ്വരൂപ് വിശദീകരിച്ചു. ഇന്ത്യയെ "ഹിന്ദു രാഷ്ട്രം’ ആക്കണമെന്ന പ്രമേയവും ധർമ സൻസദിൽ പാസാക്കി.
"അഖണ്ഡ ഭാരത’ത്തിന്റെ മുഖചിത്രത്തോടു കൂടിയ കരട് രേഖയിൽ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, മ്യാൻമർ എന്നീ രാജ്യങ്ങൾ കൂടി ഭാവിയിൽ ഭാരതത്തിൽ ലയിക്കുമെന്നും പറയുന്നു.
ഹിന്ദു രാഷ്ട്ര നിർമാൻ സമിതി അധ്യക്ഷൻ കമലേശ്വർ ഉപാധ്യായ, സ്വാമി ആനന്ദ് സ്വരൂപ്, സുപ്രീംകോടതി അഭിഭാഷകൻ ബി.എൻ. റെഡ്ഢി, പ്രതിരോധ വിദഗ്ധൻ ആനന്ദ് വർധൻ, സനാതന ധർമ പണ്ഡിതൻ ചന്ദ്രമണി മിശ്ര, വേൾഡ് ഹിന്ദു ഫെഡറേഷൻ പ്രസിഡന്റ് അജയ് സിംഗ് തുടങ്ങിയവരാണു ഹിന്ദു ഭരണഘടനാ കരട് തയാറാക്കുന്ന സമിതിയിലുള്ളത്.