മുംബൈ: 18 പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തി മഹാരാഷ്ട്ര മന്ത്രിസഭ വികസിപ്പിച്ചു. മുഖ്യമന്ത്രിയായി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസും സത്യപ്രതിജ്ഞ ചെയ്ത് 41 ദിവസംകഴിഞ്ഞാണു മന്ത്രിസഭ വികസിപ്പിച്ചത്.
ഷിൻഡെ പക്ഷത്തുനിന്നും ബിജെപിയിൽനിന്നും ഒന്പതു പേർ വീതമാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്തത്. ഇവരിൽ വനിതകൾ ആരുമില്ലാത്തതു പ്രതിപക്ഷത്തിന്റെ രൂക്ഷവിമർശനത്തിനിടയാക്കി. ബിജെപി പക്ഷത്ത് 12ഉം ഷിൻഡെ പക്ഷത്ത് മൂന്നും വനിതകളുണ്ട്. മഹാരാഷ്ട്ര നിയമസഭയിലും ലെജിസ്ലേറ്റീവ് കൗൺസിലിലുമായി 28 വനിതകളുണ്ട്.
18 പേർകൂടി സത്യപ്രതിജ്ഞ ചെയ്തതോടെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയുമടക്കം ആകെ മന്ത്രിമാരുടെ എണ്ണം 20 ആയി. ഗവർണർ ബി.എസ്. കോഷിയാരി സത്യവാചകം ചൊല്ലിക്കൊടുത്തു. രാധാകൃഷ്ണ വിഖേ പാട്ടീൽ, സുധീർ മുൻഗന്തിവാർ, ചന്ദ്രകാന്ത് പാട്ടീൽ, വിജയ്കുമാർ ഗാവിത്, ഗിരീഷ് മഹാജൻ, സുരേഷ് ഖാദെ, രവീന്ദ്ര ചവാൻ, അതുൽ സാവേ, മംഗൾപ്രഭാത് ലോധ എന്നിവരാണു മന്ത്രിസഭയിലെ ബിജെപി പ്രതിനിധികൾ.
ഗുലാബ് റാവും പാട്ടീൽ, ദാദാ ഭുസെ, സഞ്ജയ് റാത്തോഡ്, സന്ദീപൻ ഭുമ്റെ, ഉദയ് സാമന്ത്, തനാജി സാവന്ത്, അബ്ദുൾ സത്താർ, ദീപക് കേസർക്കാർ, ശംഭുരാജ് ദേശായി എന്നിവരാണു ഷിൻഡെപക്ഷത്തെ മന്ത്രിമാർ. ഇന്നലെ സത്യപ്രതിജ്ഞ ചെയ്തവർക്കെല്ലാം കാബിനറ്റ് പദവിയാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.