ന്യൂഡൽഹി: നിതി ആയോഗ് ഏഴാമത് ഭരണസമിതി യോഗത്തിൽ പങ്കാളികളായ സംസ്ഥാന സർക്കാരുകളെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രേ മോദി. കോവിഡ് മഹാമാരിയെ ചെറുത്തു തോൽപ്പിക്കുന്നതിന് ഇന്ത്യയുടെ ഫെഡറൽ സംവിധാനം ലോകത്തിന് മാതൃകയായെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ ഭേദമില്ലാതെ ജനങ്ങൾക്ക് പൊതുസേവനങ്ങൾ എത്തിക്കുന്നതിൽ വിജയിച്ച സംസ്ഥാന സർക്കാരുകൾക്ക് അഭിനന്ദനം അറിയിക്കുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നീണ്ട നാളുകളുടെ ചർച്ചകൾക്കും കൂടിക്കാഴ്ചകൾക്കും ശേഷം ഇത്തവണ ഭരണസമിതി നാലു പ്രധാന വിഷയങ്ങളാണ് ചർച്ച ചെയ്തത്.
വിളകളുടെ വൈവിധ്യവത്കരണം, പയർവർഗങ്ങൾ, എണ്ണക്കുരുക്കൾ, മറ്റ് കാർഷികോത്പന്നങ്ങൾ എന്നിവയുടെ ഉത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുക, പൊതുവിദ്യാഭ്യാസ മേഖലയിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുക, നഗരാസൂത്രണം എന്നിവയാണ് യോഗത്തിന്റെ പ്രധാന അജണ്ടകൾ. ആധുനിക കാർഷിക സന്പ്രദായങ്ങൾ പരിശീലിക്കുന്നതിലൂടെ കാർഷിക മേഖലയിലെ ആഗോള ശക്തിയാകുക, മൃഗ സംരംക്ഷണം, ഭക്ഷ്യ സംസ്കരണം എന്നിവയിൽ സ്വയം പര്യാപ്തത നേടുക, നഗരജീവിതം മെച്ചപ്പെടുത്തുക എന്നിവയുടെ ആവശ്യത്തെ കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി ജി 20 ഉച്ചകോടിക്ക് അധ്യക്ഷത വഹിക്കാനുള്ള ഇന്ത്യയുടെ അവസരം സുവർണ നേട്ടമാണെന്നും കൂട്ടിച്ചേർത്തു.
രാഷ്ട്രപതി ഭവനിലെ കൾച്ചറൽ സെന്ററിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പുറമേ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, നിതി ആയോഗ് സിഇഒ പരമേശ്വരൻ അയ്യർ, വൈസ് ചെയർമാൻ സുമൻ ബെറി, കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ഭക്ഷ്യ പൊതുവിതരണ മന്ത്രി പീയുഷ് ഗോയൽ, ഗതാഗത- ഹൈവേ വകുപ്പു മന്ത്രി നിതിൻ ഗഡ്കരി, സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർ എന്നിവർക്കു പുറമെ പ്രധാനമന്ത്രിയുടെ ഓഫീസ്, കാബിനറ്റ് സെക്രട്ടേറിയറ്റ്, നിതി ആയോഗ് എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു. കൂടിക്കാഴ്ചയിൽ പങ്കെടുത്ത സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാർ, ഗവർണർമാർ എന്നിവരും യോഗത്തെ അഭിസംബോധന ചെയ്തു.
വ്യാപാരം, വിനോദസഞ്ചാരം, സാങ്കേതികവിദ്യ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിൽ ഓരോ സംസ്ഥാനവും ശ്രദ്ധിക്കണം, ഇറക്കുമതി കുറയ്ക്കുന്നതിനും കയറ്റുമതി വർധിപ്പിക്കുന്നതിനും അവസരങ്ങൾ കണ്ടെത്തണം, പ്രാദേശികവും തദ്ദേശീയവുമായി നിർമിച്ച വസ്തുക്കൾ ഉപയോഗിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കണം തുടങ്ങിയ ലക്ഷ്യങ്ങളും പ്രധാനമന്ത്രി സമാപന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ജിഎസ്ടി ശേഖരണം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഇനിയും വർധിപ്പിക്കുന്നതിന് കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും കൂട്ടായ പ്രവർത്തനം ആവശ്യമാണ്. ഇന്ത്യയെ അഞ്ച് ട്രില്യണ് ഡോളർ സന്പദ്വ്യവസ്ഥയായി മാറ്റുന്നതിന് ഇത് നിർണായകമാണ്, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ നടത്തിപ്പിൽ മുഴുവൻ സംസ്ഥാനങ്ങളും പങ്കുചേരണമെന്നും പ്രധാനമന്ത്രി ആവശ്യപെട്ടു.
തങ്ങളുടെ സംസ്ഥാനത്തോട് കേന്ദ്ര സർക്കാർ വിവേചനം കാട്ടുന്നുവെന്ന് ആരോപിച്ച് തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു യോഗത്തിൽ നിന്നു വിട്ടുനിന്നു. സംസ്ഥാന സർക്കാരിന്റെ പ്രതിഷേധം അറിയിച്ച് പ്രധാനമന്ത്രിക്ക് ചന്ദ്രശേഖർ റാവു കത്തയച്ചിരുന്നു. ബിഹാർ നിയമസഭ സ്പീക്കറെ മാറ്റണമെന്ന ആവശ്യം ബിജെപി തള്ളിയതോടെയാണ് നിതീഷ് കുമാർ നിലപാട് കടുപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.