ന്യൂഡൽഹി: നിയുക്ത ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ പ്രധാനമന്ത്രി അക്ബർ റോഡിലെ വസതിയിൽ നേരിട്ടെത്തി അനുമോദിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങിയ നേതാക്കളും നിയുക്ത ഉപരാഷ്ട്രപതിയെ അനുമോദിച്ചു.
ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള പ്രതിപക്ഷ സ്ഥാനാർഥിയായിരുന്ന മാർഗരറ്റ് ആൽവ, കോണ്ഗ്രസ് നേതാക്കളായ ആനന്ദ് ശർമ, അശോക് ഗെഹ്ലോട്ട്, രാഹുൽ ഗാന്ധി എന്നിവരും അദ്ദേഹത്തെ അഭിനന്ദിച്ചു.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ 34 തൃണമൂൽ കോണ്ഗ്രസ് എംപിമാർ വോട്ട് രേഖപ്പെടുത്തിയില്ല. ബംഗാൾ പ്രതിപക്ഷ നേതാവ് ശുഭേന്ദു അധികാരിയുടെ പിതാവ് സിസിർ അധികാരിയും സഹോദരൻ ദിബ്യേന്ദു അധികാരിയും വോട്ട് ചെയ്തു.
ബിജെപി എംപിമാരായ സണ്ണി ഡിയോൾ, സഞ്ജയ് ദോത്രെ എന്നിവർ ആരോഗ്യ പ്രശ്നങ്ങൾ കാരണം വോട്ട് ചെയ്തില്ല. എൻഡിഎയുടെ 441 എംപിമാരിൽ ബിജെപിക്ക് 394 ബിജെപി എംപിമാരും അഞ്ച് നോമിനേറ്റഡ് അംഗങ്ങളുമാണുള്ളത്. എൻഡിഎ അംഗങ്ങൾക്കു പുറമേ ബിജു ജനതാദൾ, വൈഎസ്ആർ കോണ്ഗ്രസ്, ബഹുജൻ സമാജ് പാർട്ടി, തെലുങ്കുദേശം പാർട്ടി, അകാലിദൾ, ശിവസേന ഷിൻഡെ വിഭാഗം എന്നിവരുടെ പിന്തുണയും ധൻകറിനു ലഭിച്ചു.
പ്രതിപക്ഷ സ്ഥാനാർഥി മാർഗരറ്റ് ആൽവയ്ക്ക് കോണ്ഗ്രസ്, ഡിഎംകെ, രാഷ്ട്രീയ ജനതാദൾ, നാഷണലിസ്റ്റ് കോണ്ഗ്രസ് പാർട്ടി, സമാജ്വാദി പാർട്ടി, ജാർഖണ്ഡ് മുക്തി മോർച്ച, തെലുങ്കാന രാഷ്ട്ര സമിതി, ആം ആദ്മി പാർട്ടി ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗം എന്നിവരുടെ പിന്തുണ ലഭിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.