ന്യൂഡൽഹി: രാജ്യത്ത് പ്രധാനപ്പെട്ട ഭക്ഷ്യ എണ്ണകളുടെ വില ലിറ്ററിന് 10 മുതൽ 15 രൂപവരെ കുറച്ചെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ ഭക്ഷ്യ പൊതുവിതരണ മന്ത്രാലയം. വിവിധ തലങ്ങളിൽ കേന്ദ്രസർക്കാർ നടത്തിയ ഇടപെടലിന്റെ ഫലമായാണ് വിവിധയിനം ഭക്ഷ്യ എണ്ണകളുടെ വില കുറയ്ക്കാൻ സാധിച്ചതെന്നു മന്ത്രാലയം അറിയിച്ചു. റഷ്യ-യുക്രെയ്ൻ യുദ്ധത്തെ ത്തുടർന്ന് ഭക്ഷ്യ എണ്ണകളുടെ വില വലിയ രീതിയിൽ ഉയർന്നിരുന്നു.
വനസ്പതി, സോയാബീൻ, സൂര്യകാന്തി, പാമോയിൽ എന്നിവയുടെ വില കഴിഞ്ഞ മൂന്നു ദിവസമായി കുറഞ്ഞുവരികയാണ്. വരുംദിവസങ്ങളിൽ വില ഇനിയും കുറയുമെന്ന് മന്ത്രാലയം അറയിച്ചു. ഭക്ഷ്യ എണ്ണകളുടെ വില കുറയുന്നത് മൊത്തത്തിലുള്ള വിലക്കയറ്റത്തിനു ശമനം വരുത്തുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി സുതാൻഷു പാണ്ഡെ പറഞ്ഞു.
ഫോർച്യൂണ്‍ റിഫൈൻഡ് സണ്‍ഫ്ലവർ ഓയിൽ ലിറ്ററിന് 220 രൂപയിൽനിന്ന് 210 രൂപയായും സോയാബീൻ, കാച്ചി ഗാനി ഓയിലിന് ലിറ്ററിന് 205 രൂപയിൽനിന്ന് 195 രൂപയായും കുറഞ്ഞു. കേന്ദ്രസർക്കാർ ഇറക്കുമതിച്ചുങ്കം കുറച്ചതും പൂഴ്ത്തിവയ്ക്കലിനെതിരേ നടപടി സ്വീകരിച്ചതുമാണ് ഭക്ഷ്യ എണ്ണകളുടെ വില കുറയാൻ കാരണം.
നികുതിയിളവ്
പാചക എണ്ണകളുടെ വില കുറയ്ക്കാനായി അസംസ്കൃത സോയാബീൻ, സൂര്യകാന്തി എണ്ണകളുടെ ഇറക്കുമതിക്ക് താരിഫ് റേറ്റ് ക്വോട്ട അനുവദിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഇതുപ്രകാരം 2022-23, 2023-24 സാന്പത്തികവർഷങ്ങളിൽ 20 ലക്ഷം മെട്രിക് ടണ്‍ വീതം ഇവ ഇറക്കുമതി ചെയ്യുന്നതിന് ചുങ്കം ഏർപ്പെടുത്തില്ല.
കഴിഞ്ഞ ഒരു വർഷമായി വർധിച്ചുകൊണ്ടിരിക്കുന്ന പാചക എണ്ണയുടെ വില നിയന്ത്രിക്കാനായി അസംസ്കൃത പാമോയിൽ, സോയാബീൻ, സൂര്യകാന്തി എണ്ണകൾക്ക് ഏർപ്പെടുത്തിയിരുന്ന അടിസ്ഥാനനികുതിയായ 2.5 ശതമാനം പൂർണമായി ഒഴിവാക്കിയിരുന്നു. ഈ എണ്ണകളുടെ കാർഷിക സെസ് അഞ്ചു ശതമാനമായി കുറയ്ക്കുകയും ചെയ്തു.സംസ്കരിച്ച സോയാബീൻ എണ്ണയുടെയും സൂര്യകാന്തി എണ്ണയുടെയും അടിസ്ഥാനനികുതി 32.5 ശതമാനത്തിൽനിന്ന് 17.5 ശതമാനമായി കുറച്ചിരുന്നു. സംസ്കരിച്ച പാമോയിലിന്റെ അടിസ്ഥാന നികുതി 17.5 ശതമാനത്തിൽനിന്ന് 12.5 ശതമാനമായി കുറയ്ക്കുകയും ചെയ്തു. സംസ്കരിച്ച പാമോയിലിൻ ഇറക്കുമതിക്കു ചുങ്കം ചുമത്താതിരിക്കുന്നത് ഈ വർഷം അവസാനം വരെ നീട്ടി.
വിപണിയിൽ വേണ്ടത്ര ലഭ്യത ഉറപ്പുവരുത്തുന്നതിനുവേണ്ടി ഭക്ഷ്യ എണ്ണകളും എണ്ണക്കുരുക്കളും സംഭരിച്ചുവയ്ക്കുന്നതിനുള്ള നിയന്ത്രണം 2022 ഡിസംബർ 31വരെയാണ്.
മിന്നൽ പരിശോധനാ ഫലം കണ്ടു
പൂഴ്ത്തിവയ്പ് കണ്ടെത്തുന്നതിനായി മഹാരാഷ്ട്ര, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, തെലുങ്കാന, കർണാടക സംസ്ഥാനങ്ങളിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിൽ രണ്ട് ഘട്ടങ്ങളിലായി പരിശോധന നടത്തിയെന്ന് കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് ജോയിന്റ് സെക്രട്ടറി പാർഥ എസ്. ദാസ് പറഞ്ഞു.
ആദ്യഘട്ടത്തിൽ 156 സ്ഥാപനങ്ങളിലും രണ്ടാം ഘട്ടത്തിൽ 84 സ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തിയത്. മിന്നൽ പരിശോധനകൾ പൂഴ്ത്തിവയ്പ് കുറച്ചു. ആദ്യ ഘട്ടത്തിലെ പരിശോധനയിൽ 53 വ്യാപാരസ്ഥാപനങ്ങളാണ് പൂഴ്ത്തിവയ്ക്കുന്നതായി കണ്ടെത്തിയതെങ്കിൽ രണ്ടാം ഘട്ടത്തിൽ ഇത് 12 ആയി കുറഞ്ഞെന്ന് അധികൃതർ അറിയിച്ചു.
പൂഴ്ത്തിവയ്ക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരേ അവശ്യവസ്തു നിയമപ്രകാരം നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു. നടപടികൾ സ്വീകരിക്കുന്പോൾ വിതരണശൃംഖലകളെ ബാധിക്കാതെ നോക്കണമെന്ന നിർദേശം സംസ്ഥാനങ്ങൾക്കു നൽകിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.