ന്യൂഡൽഹി: സ്വകാര്യസ്ഥാപനങ്ങളിലെ സാങ്കേതിക, മാനേജ്മെന്റ് കോഴ്സുകൾക്ക് ഫീസ് പരിധി നിശ്ചയിച്ച് കേന്ദ്രസർക്കാർ. തമിഴ്നാട്, തെലുങ്കാന പോലെയുള്ള സംസ്ഥാനങ്ങളിലെ എൻജിനിയറിംഗ് സ്ഥാപനങ്ങൾ അപ്രായോഗികമായ കുറഞ്ഞ ഫീസ് പരിധി ഏർപ്പെടുത്തുന്നത് ചൂണ്ടിക്കാട്ടി വിവിധ സ്വകാര്യ എൻജിനിയറിംഗ് സ്ഥാപനങ്ങളും കോളജുകളും ട്യൂഷൻ ഫീസിന് ഏർപ്പെടുത്താവുന്ന കുറഞ്ഞ പരിധി നിശ്ചയിക്കണമെന്നു ദേശീയ സാങ്കേതിക വിദ്യാഭ്യാസ സമിതിയോട് (എഐസിടിഇ) ആവശ്യപ്പെട്ടിരുന്നു.
മുൻ സുപ്രീംകോടതി ജസ്റ്റീസ് ബി.എൻ. ശ്രീകൃഷ്ണയുടെ നേതൃത്വത്തിലുള്ള സമിതിയുടെ ശിപാർശയെ തുടർന്ന് എഐസിടിഇ 2015ൽ സ്വകാര്യ സാങ്കേതിക സ്ഥാപനങ്ങൾക്ക് വിദ്യാർഥികളിൽ നിന്ന് ഈടാക്കാവുന്ന പരമാവധി ഫീസിന് പരിധി നിശ്ചയിച്ചിരുന്നെങ്കിലും ഈടാക്കാവുന്ന കുറഞ്ഞ ഫീസിന്റെ കാര്യത്തിൽ നിർദേശങ്ങൾ നൽകിയിരുന്നില്ല. തുടർന്ന് കുറഞ്ഞ ഫീസിന്റെ പരിധി നിശ്ചയിക്കുന്നതിന് പുറമേ ഫീസ് ഘടനയും പുനഃപരിശോധിക്കാൻ കേന്ദ്രസർക്കാർ ജസ്റ്റീസ് ശ്രീകൃഷ്ണ കമ്മിറ്റിയോട് ആവശ്യപെട്ടിരുന്നു. സർക്കാരിന്റെ നിർദേശങ്ങളെ തുടർന്ന് കമ്മിറ്റി സമർപ്പിച്ച പുതിയ റിപ്പോർട്ട് എഐസിടിഇ അംഗീകരിച്ചു. എഐസിടിഇയുടെ അംഗീകാരത്തെ തുടർന്ന് മാർച്ച് പത്തിന് വിദ്യാഭ്യാസ മന്ത്രാലയത്തിന് കൈമാറിയ റിപ്പോർട്ടിനാണ് ഇപ്പോൾ അംഗീകാരമായത്.
ദേശീയ ഫീസ് കമ്മിറ്റിയുടെ നിർദേശം അനുസരിച്ച് ഡിപ്ലോമ കോഴ്സുകളുടെ ഏറ്റവും കുറഞ്ഞ ഫീസ് പ്രതിവർഷം 67,900 രൂപയിൽ താഴെയാകാൻ പാടില്ല. പരമാവധി തുക ഡിപ്ലോമ കോഴ്സുകൾക്ക് പ്രതിവർഷം 1,64,700 രൂപയിൽ കൂടുതൽ ഈടാക്കാനും സാധ്യമല്ല. എൻജിനിയറിംഗ് ബിരുദ കോഴ്സുകൾക്ക് കുറഞ്ഞ ഫീസ് 79,600 രൂപയും കൂടിയ ഫീസ് 1,89,800 രൂപയുമാണ്. ബിരുദാനന്തര എൻജിനിയറിംഗ് കോഴ്സുകൾക്ക് പ്രതിവർഷം 1,41,200 രൂപയിൽ താഴെയും 3,04,000 രൂപയ്ക്കു മുകളിലും ഈടാക്കാൻ സാധിക്കില്ല. മാനേജ്മെന്റ് കോഴ്സുകൾക്ക് കുറഞ്ഞ ഫീസ് പരിധി 85,000 രൂപയും കൂടിയ ഫീസ് പരിധി 1,95,200 രൂപയുമാണ്.
അടുത്ത അധ്യയന വർഷം മുതൽ പ്രാബല്യത്തിൽ വരുന്ന പുതുക്കിയ ഫീസ് നിരക്കുകൾ അഞ്ചു വർഷത്തേക്ക് തുടരും. നിർദിഷ്ട ഫീസ് നിരക്കുകളിൽ കോഴ്സിന്റെ രണ്ടാമതു വർഷം മുതൽ അഞ്ച് ശതമാനം വർധന ഉണ്ടാകും. എഐസിടിഇയുടെ പരിധിയിൽ വരുന്ന എല്ലാ സ്ഥാപനങ്ങൾക്കും ഫീസ് മാനദണ്ഡങ്ങൾ ബാധകമാണ്. എന്നാൽ ഐഐടിക്കും ഐഐഎംനും പുതിയ ഫീസ് ഘടന ബാധകമല്ലെന്ന് എഐസിടിഇ ചെയർപേഴ്സണ് അനിൽ ദത്താത്രേയ സഹസ്രബുദ്ധേ പറഞ്ഞു. ദേശീയ ഫീസ് കമ്മിറ്റിയുടെ 2015 റിപ്പോർട്ടിൽ രണ്ടു വർഷത്തെ എംബിഎ കോഴ്സിന്റെ പരമാവധി ഫീസ് പ്രതിവർഷം 1.57 ലക്ഷം മുതൽ 1.71 ലക്ഷം വരെയായി കമ്മിറ്റി നിശ്ചയിച്ചിരുന്നു. നാലു വർഷത്തെ എൻജിനിയറിംഗ് ബിരുദത്തിന് പ്രതിവർഷം 1.44 ലക്ഷം മുതൽ 1.58 ലക്ഷം രൂപ വരെയാണ് ഫീസ് നിശ്ചയിച്ചിരുന്നത്.
വിദേശ വിദ്യാർഥികൾക്കും എൻആർഐ വിദ്യാർഥികൾക്കും ഒഴികെ മറ്റെല്ലാ വിദ്യാർഥികൾക്കും ഫീസ് ഘടന ബാധകമാണ്. എന്നാൽ പഠനത്തിൽ മികവ് പുലർത്തുകയും സാന്പത്തികമായി പിന്നാക്കം നിൽക്കുകയും ചെയ്യുന്ന വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പകളും സ്കോളർഷിപ്പുകളും നൽകുന്നതിന് കമ്മിറ്റി ശിപാർശ ചെയ്യുന്നു.
വിദ്യാഭ്യാസത്തിന്റെ നിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള കുറഞ്ഞ ഫീസ് നിരക്കിൽ താഴെ കോഴ്സുകൾ നൽകാൻ കഴിയില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്ലാനിംഗ്, ഡിസൈൻ, അപ്ലൈഡ് ആർട്ട്സ് ആൻഡ് ക്രാഫ്റ്റ്സ് തുടങ്ങിയ ഉയർന്ന ഫീസ് ഘടനയുള്ള കോഴ്സുകളിൽ പുലർത്തേണ്ട മാനദണ്ഡങ്ങളെയും നിലവാരത്തിനെയും സംബന്ധിച്ച് എഐസിടിഇ വിദഗ്ധരുമായി ചർച്ച നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.