ന്യൂഡൽഹി: ജമ്മു കാഷ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ നായിബ് സുബേദാർ എം. ശ്രീജിത്തിന് ശൗര്യചക്ര പുരസ്കാരം. കഴിഞ്ഞ ജൂലൈ എട്ടിന് രജൗരി ജില്ലയിലെ സുന്ദർബനി സെക്ടറിൽ പാകിസ്ഥാൻ അതിർത്തിക്കു സമീപം ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് കോഴിക്കോട് ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെ തറയിൽ മയൂരത്തിൽ നായിബ് സുബേദാർ എം. ശ്രീജിത്ത് കൊല്ല പ്പെട്ടത്.
റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചു പ്രഖ്യാപിച്ച സേനാ മെഡലുകളിൽ 19 പേർക്കു പരം വിശിഷ്ട സേവാ മെഡൽ ലഭിച്ചു. ഒളിന്പിക്സ് താരം സുബേദാർ നീരജ് ചോപ്രയ്ക്കും പരം വിശിഷ്ട സേവാ മെഡൽ ലഭിച്ചു. മലയാളിയായ ലെഫ്. ജനറൽ ജോണ്സൻ പി. മാത്യു, ലെഫ്. ജനറൽ പി. ഗോപാല കൃഷ്ണമേനോൻ എന്നിവർ ഉൾപ്പെടെ നാലു പേർക്ക് ഉത്തം യുദ്ധ സേവാ മെഡൽ ലഭിച്ചു.
മലയാളിയയ ലെഫ്. ജനറൽ എം. ഉണ്ണികൃഷ്ണൻ നായർ, ലെഫ്. ജനറൽ സുബ്രഹ്മണ്യൻ മോഹൻ, മേജർ ജനറൽ യു. സുരേഷ് കുമാർ, മേജർ ജനറൽ ഹരിഹരൻ ധർമരാജൻ, മേജർ ജനറൽ വി.എം. ഭുവനകൃഷ്ണൻ, മേജർ ജനറൽ ആർ. രവികുമാർ എന്നിവർ ഉൾപ്പെടെ 33 പേർക്കാണ് അതിവിശിഷ്ട സേവാ മെഡൽ ലഭിച്ചത്.
മേജർ ജനറൽ വിനോദ് ടോം മാത്യു ഉൾപ്പെടെ പത്തു പേർക്ക് യുദ്ധ സേവ മെഡൽ ലഭിച്ചു. ധീരതയ്ക്കുള്ള ബാർ ടു സേവാ മെഡൽ മൂന്നു പേർക്കാണ് ലഭിച്ചത്. മേജർ ജസ്റ്റിൻ ജോസഫ്, മേജർ രവി രാജൻ, ക്യാപ്റ്റൻ രോഹിത് പി. നായർ എന്നിവർ ഉൾപ്പെടെ 81 പേർക്കാണ് ധീരതയ്ക്കുള്ള മെഡൽ ലഭിച്ചത്.
മേജർ ജനറൽ വിജയ് ഭാസ്കരൻ നായർ, ബ്രിഗേഡിയർ കൃഷ്ണൻ മഹേഷ് എന്നിവർ ഉൾപ്പെടെ 40 പേർക്കാണ് വിശിഷ്ട സേവനത്തിനുള്ള സേന മെഡൽ. മൂന്ന് പേർക്ക് ബാർ ടു വിശിഷ്ട സേവ മെഡൽ ലഭിച്ചു. ബ്രിഗേഡിയർ കെ.എസ് ജോർജ്, ബ്രിഗേഡിയർ ബി.കെ വർഗീസ് എന്നിവർ ഉൾപ്പെടെ 74 പേർക്കാണ് വിശിഷ്ട സേവ മെഡൽ.
ആർ.ആർ. ശരത്തിന് സർവോത്തം ജീവൻ രക്ഷാ പഥക്
ന്യൂഡൽഹി: മലയാളിയായ ആർ.ആർ. ശരത്തിന് രാഷട്രപതിയുടെ സർവോത്തം ജീവൻ രക്ഷാ പഥക്. മരണാനന്തര ബഹുമതിയായാണ് പുരസ്കാരം. ശരത് ഉൾപ്പടെ അഞ്ചു പേർക്കാണ് സർവോത്തം ജീവൻ രക്ഷാ പഥക്. 14 പേർക്ക് ഉത്തം ജീവൻ രക്ഷാ പഥക്കും 29 പേർക്ക് ജീവൻ രക്ഷാ പഥക്കും ലഭിച്ചു. മലയാളികളായ അൽഫാസ് ബാബു, കൃഷ്ണൻ കുണ്ടത്തിൽ, വി. മയൂഖ, എന്നിവർക്ക് ഉത്തം ജീവൻ രക്ഷാ പഥക് ലഭിച്ചു. ജോഷി ജോസഫ്, പി. മുരളീധരൻ, റിജിൻ രാജ് എന്നിവർക്ക് ജീവൻ രക്ഷാ പഥക്കും ലഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.