മുഖ്യമന്ത്രി വാഴാത്ത ഇടമാണ് ഉത്തരാഖണ്ഡ്. 2000ൽ സംസ്ഥാനം രൂപവത്കരിക്കപ്പെട്ടശേഷം 11 മുഖ്യമന്ത്രിമാരാണു ഭരിച്ചത്. പത്തു പേർ മുഖ്യമന്ത്രിസ്ഥാനത്തെത്തി. മുഖ്യമന്ത്രിമാരെ മാറ്റിമാറ്റി പരീക്ഷണം നടത്തിയതിൽ ബിജെപിയാണു മുന്നിൽ. 12 വർഷത്തെ ഭരണത്തിനിടെ ബിജെപിക്ക് ഏഴു മുഖ്യമന്ത്രിമാരുണ്ടായി.
10 വർഷം ഭരിച്ച കോണ്‍ഗ്രസിന്റെ പട്ടികയിൽ മൂന്നു മുഖ്യമന്ത്രിമാരേ ഉള്ളൂ. ഒരേ നിയമസഭയുടെ കാലാവധിയിൽത്തന്നെ ബി.സി. ഖണ്ഡൂരി രണ്ടു തവണ മുഖ്യമന്ത്രിയായി. മുഖ്യമന്ത്രിമാരെ മാറ്റി പരീക്ഷണം നടത്തുന്നതിന്റെ പേരിൽ ഏറെ പഴികേട്ടിരുന്ന പാർട്ടിയാണു കോണ്‍ഗ്രസ്. എന്നാൽ, ഉത്തരാഖണ്ഡിൽ ബിജെപിയാണ് മുഖ്യമന്ത്രിമാരെ മാറ്റി റിക്കാർഡിട്ടത്. നിലവിലെ നിയമസഭയിൽത്തന്നെ മൂന്നു മുഖ്യമന്ത്രിമാർ വന്നു. ഉത്തരാഖണ്ഡിനൊപ്പം രൂപവത്കരിക്കപ്പെട്ട ഛത്തീസ്ഗഡിൽ 22 വർഷത്തിനിടെ ഭരിച്ചത് വെറും മൂന്നു മുഖ്യമന്ത്രിമാർ മാത്രമാണ്.
2000-നിത്യാനന്ദ് സ്വാമി, ഭഗത് സിംഗ് കോഷിയാരി
ഉത്തർപ്രദേശ് വിഭജിച്ച് രൂപവത്കരിച്ച ഉത്തരാഖണ്ഡിലെ ആദ്യത്തെ മുഖ്യമന്ത്രി നിത്യാനന്ദ് സ്വാമിയാണ്. അന്ന് ഇടക്കാല നിയമസഭയായിരുന്നു. മുഖ്യമന്ത്രിസ്ഥാനത്ത് ഒരു വർഷം പൂർത്തിയാകൻ ഏതാനും ദിവസം മാത്രം ബാക്കിനിൽക്കെ നിത്യാനന്ദ് സ്വാമിക്കു സ്ഥാനചലനമുണ്ടായി. തുടർന്ന് ഭഗത് സിംഗ് കോഷിയാരി മുഖ്യമന്ത്രിയായി. നാലു മാസത്തിനകം തെരഞ്ഞെടുപ്പ് നടന്നു. ബിജെപി അധികാരത്തിനു പുറത്തായി.
2002-എൻ.ഡി. തിവാരി
2002ലെ ആദ്യ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടി. തലമുതിർന്ന നേതാവ് നാരായണ്‍ ദത്ത് തിവാരി മുഖ്യമന്ത്രിയായി. അതിനു മുന്‍പ് മൂന്നു തവണ, ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശ് മുഖ്യമന്ത്രിപദം അലങ്കരിച്ച നേതാവായിരുന്നു തിവാരി. 2002 മാർച്ച് രണ്ടിനു മുഖ്യമന്ത്രിയായി അധികാരമേറ്റ എൻ.ഡി. തിവാരി അഞ്ചു കൊല്ലവും അഞ്ചു ദിവസവും ആ സ്ഥാനത്തിരുന്ന് അന്തസോടെ മടങ്ങി.
2007-ബി.സി. ഖണ്ഡൂരി, രമേഷ് പൊക്രിയാൽ, ബി.സി. ഖണ്ഡൂരി
2007ലെ തെരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാനഭരണം പിടിച്ചു. ബി.സി. ഖണ്ഡൂരി മുഖ്യമന്ത്രിയായി. എന്നാൽ രണ്ടേകാൽ വർഷത്തിനുശേഷം ഖണ്ഡൂരി രാജിവച്ചു. രമേഷ് പൊക്രിയാൽ മുഖ്യമന്ത്രിയായി. രണ്ടു വർഷത്തിനകം പൊക്രിയാലിനും സ്ഥാനമൊഴിയേണ്ടി വന്നു. തെരഞ്ഞെടുപ്പിന് ആറു മാസം മുന്‍പ് ഖണ്ഡൂരി വീണ്ടും മുഖ്യമന്ത്രിയായി. ഖണ്ഡൂരിയെ കൊണ്ടുവന്നെങ്കിലും ഭരണം നിലനിർത്താൻ ബിജെപിക്കായില്ല.
2012-വിജയ് ബഹുഗുണ, ഹരീഷ് റാവത്ത്
2012ൽ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തി. മുഖ്യമന്ത്രിയാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്ന ഹരീഷ് റാവത്തിനെ വെട്ടി വിജയ് ബഹുഗുണ മുഖ്യമന്ത്രിയായി. എന്നാൽ, റാവത്തിന്റെ നീക്കങ്ങൾക്കൊടുവിൽ, രണ്ടു വർഷം തികയ്ക്കും മുന്‍പേ ബഹുഗുണയ്ക്കു പടിയിറങ്ങേണ്ടി വന്നു. തുടർന്ന് ഹരീഷ് റാവത്ത് മുഖ്യമന്ത്രിയായി. കേന്ദ്രത്തിൽ നരേന്ദ്ര മോദിയുടെ സർക്കാർ അധികാരത്തിലെത്തി. ഇതിനിടെ കോണ്‍ഗ്രസ് എംഎൽഎമാരെ കൂറുമാറ്റാൻ ബിജെപി ശ്രമിച്ചു. മുൻ മുഖ്യമന്ത്രി വിജയ് ബഹുഗുണയുടെ നേതൃത്വത്തിലായിരുന്നു ഒന്‍പത് എംഎൽഎമാരുടെ വിമതനീക്കമുണ്ടായത്.
തുടർന്ന് രാഷ്ട്രപതിഭരണം ഏർപ്പെടുത്തി. തുടർന്ന് റാവത്ത് ഉത്തരാഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് രാഷ്ട്രപതിഭരണം റദ്ദാക്കി. റാവത്ത് വീണ്ടും മുഖ്യമന്ത്രിയായി. എന്നാൽ തൊട്ടടുത്ത ദിവസം ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. സംസ്ഥാനം വീണ്ടും രാഷ് ട്രപതിഭരണത്തിലായി. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ ഹരീഷ് റാവത്ത് വിജയിച്ചു. തുടർന്ന് രാഷ്ട്രപ്രതിഭരണം പിൻവലിച്ചു. റാവത്ത് വീണ്ടും മുഖ്യമന്ത്രിയായി.
2017-ത്രിവേന്ദ്ര സിംഗ് റാവത്ത്, തിരാത് സിംഗ് റാവത്ത്, പുഷ്കർ സിംഗ് ധാമി
2017 ലെ തെരഞ്ഞെടുപ്പിൽ ബിജെപി വൻ വിജയം നേടി. 70 ൽ 57 സീറ്റ് ബിജെപിക്കായിരുന്നു. കോണ്‍ഗ്രസിനു കിട്ടിയത് വെറും 11 സീറ്റ്. ബി.സി. ഖണ്ഡൂരി, വിജയ് ബഹുഗുണ, രമേഷ് പൊക്രിയാൽ, ഭഗത് സിംഗ് കോഷിയാരി എന്നീ വന്പന്മാരെയെല്ലാം വെട്ടി പുതുമുഖമായ്ര തിവേന്ദ്ര സിംഗ് റാവത്ത് മുഖ്യമന്ത്രിയായി. ഏതാണ്ട് നാലു വർഷമായപ്പോൾ ത്രിവേന്ദ്ര സിംഗ് രാജിവച്ചു.
മുഖ്യമന്ത്രിക്കെതിരേ ഭൂരിഭാഗം ബിജെപി എംഎൽഎമാരും രംഗത്തെത്തിയതിനെത്തുടർന്നു ബിജെപി കേന്ദ്ര നേതൃത്വം ത്രിവേന്ദ്രയെ നീക്കി. മുഖ്യമന്ത്രിയാകാൻ രമേഷ് പൊക്രിയാൽ ഉൾപ്പെടെ പല വന്പന്മാർക്കും താത്പര്യമുണ്ടായിരുന്നു. എന്നാൽ ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ലാത്ത തിരാത് സിംഗ് റാവത്ത് 2021 മാർച്ചിൽ മുഖ്യമന്ത്രിയായി. കോവിഡ് പ്രതിസന്ധിയും നിയമസഭയ്ക്ക് ഒരു വർഷത്തിൽ താഴെ മാത്രം കാലാവധി ഉണ്ടായിരുന്നതുമൂലവും ഉപതെരഞ്ഞെടുപ്പ് നടന്നില്ല.
നിയമസഭാംഗമാകാൻ കഴിയാതിരുന്ന തിരാത് സിംഗ് നാലു മാസത്തിനകം രാജിവച്ചു. ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാനായിരുന്നു രാജി. 2021 ജൂലൈയിൽ പുഷ്കർ സിംഗ് ധാമി മുഖ്യമന്ത്രിയായി. ധാമിയുടെ നേതൃത്വത്തിലാണു ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതേസമയം, ബിജെപി അധികാരം നിലനിർത്തിയാൽ ധാമി മുഖ്യമന്ത്രിയാകുമെന്ന് ഒരു ഉറപ്പുമില്ല.
ബിജോ മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.