ന്യൂഡൽഹി: ചട്ടവും പരിധിയും ലംഘിച്ചു വിദ്വേഷവും വ്യാജസന്ദേശങ്ങളും പരത്തിയ ഒരു കോടിയിലേറെ ഇന്ത്യക്കാരുടെ അക്കൗണ്ടുകൾ അഞ്ചു മാസത്തിനുള്ളിൽ വാട്സ് ആപ് പൂട്ടി.
1,13,86,000 പേരുടെ അക്കൗണ്ടുകൾക്കാണ് ഇക്കാലയളവിൽ വാട്സ് ആപ് വിലക്കേർപ്പെടുത്തിയത്.
കേന്ദ്ര സർക്കാർ നടപ്പാക്കിയ പുതിയ ഡിജിറ്റൽ മീഡിയ നിയന്ത്രണ ചട്ടത്തിന്റെ ഭാഗമായി ലഭിച്ച പരാതികളിൽ സ്വീകരിച്ച നടപടികളുടെ പ്രതിമാസ റിപ്പോർട്ട് വാട്സ് ആപ് പ്രസിദ്ധീകരിക്കേണ്ടതുണ്ട്. ഇന്ത്യയിലെ ഉപയോക്താക്കളിൽ നിന്നു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
പുതിയ ചട്ടം നിലവിൽ വന്ന ശേഷം മേയ് 15 മുതൽ ജൂണ്‍ പതിനഞ്ചു വരെ 20,11,000 ഇന്ത്യക്കാരുടെ അക്കൗണ്ടുകൾക്കാണ് പൂട്ടു വീണത്. ജൂണ്‍ 16 മുതൽ ജൂലൈ 31 വരെ മാത്രം 30,27,000 പേരുടെ അക്കൗണ്ടുകൾ വിലക്കി. ഓഗസ്റ്റിൽ 20,70,000 അക്കൗണ്ടുകൾക്കും സെപ്റ്റംബറിൽ 22,09,000 അക്കൗണ്ടുകൾക്കും ഒക്ടോബറിൽ 20,69,000 അക്കൗണ്ടുകൾക്കും വിലക്കേർപ്പെടുത്തി.
കലാപങ്ങൾക്കു വരെ കാരണമായിത്തീരുന്ന വ്യാജവാർത്തകളും വ്യാജസന്ദേശങ്ങളും വാട്സ് ആപ്പിൽ വ്യാപകമായതോടെയാണ് മെസേജിംഗ് ആപ്പിന്റെ ദുരുപയോഗം തടയാൻ കർശന നടപടി സ്വീകരിച്ചു തുടങ്ങിയത്. ഇതനുസരിച്ചു വ്യാജ വാർത്തകളും തെറ്റായ സന്ദേശങ്ങളും പ്രചരിപ്പിക്കുന്ന അക്കൗണ്ടുകൾ മറ്റ് ഉപയോക്താക്കൾക്കു റിപ്പോർട്ട് ചെയ്യാം. സേവന ഉപാധികൾ ലംഘിച്ചാൽ അക്കൗണ്ടുകൾ വിലക്കുമെന്ന് വാട്സ് ആപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുമുണ്ട്.
വാട്സ് ആപ്പിന് ഏറ്റവും കൂടുതൽ ഉപയോക്താക്കൾ ഉള്ളതും ഇന്ത്യയിൽതന്നെയാണ്.
വാട്സ് ആപ്പിന് ഒരാളെ പുറത്താക്കാം; എങ്ങനെ
►അക്രമത്തിനു വഴി തെളിക്കുന്ന വ്യാജസന്ദേശങ്ങളും വീഡിയോകളും പ്രചരിപ്പിച്ചാൽ.
►വർഗീയ, വിദ്വേഷ പ്രചാരണം നടത്തിയാൽ.
►ആൾമാറാട്ടം നടത്തുകയോ വ്യാജ അക്കൗണ്ട് ഉണ്ടാക്കുകയോ ചെയ്താൽ.
►നിങ്ങളുടെ കോണ്ടാക്ട് ലിസ്റ്റിൽ ഇല്ലാത്ത ഒരാൾക്ക് വാട്സ്ആപ്പിലൂടെ നിരന്തരം സന്ദേശങ്ങൾ അയച്ചാൽ.
►വാട്സ്ആപ്പിന് ബദലായി വാട്സ് ആപ് ഡെൽറ്റ, ജിബി വാട്സ് ആപ്, വാട്സ് ആപ് പ്ലസ് എന്നീ ആപ്പുകൾ ഉപയോഗിച്ചാൽ.
►വളരെയേറെ ഉപയോക്താക്കൾ നിങ്ങളെ വാട്സ് ആപ്പിൽ ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിൽ.
►ധാരാളം പേർ നിങ്ങളുടെ അക്കൗണ്ട് റിപ്പോർട്ട് ചെയ്താൽ.
►ഫോണുകളുടെ പ്രവർത്തനംതന്നെ അവതാളത്തിലാക്കുന്ന മാൽവെയറുകൾ ഫോർവേർഡ് ചെയ്താൽ.
►സാന്പത്തിക തട്ടിപ്പു നടത്തുന്നതിനുള്ള ലിങ്കുകൾ മറ്റ് ഉപയോക്താക്കൾക്ക് അയച്ചാൽ.
►ലൈംഗിക ദൃശ്യങ്ങൾ അയച്ചാൽ.
► കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിൽ വിനിയോഗിച്ചാൽ.
►ഭീഷണിയും അപകീർത്തികരവുമായ സന്ദേശങ്ങൾ അയച്ചാൽ.
സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.