ന്യൂഡൽഹി: മുല്ലപ്പെരിയാർ ഡാം ഡീക്കമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ട് പാർലമെന്റിൽ യുഡിഫ് എംപിമാർ പ്രതിഷേധിച്ചു. "തമിഴ്നാടിന് ജലം കേരളത്തിന് സുരക്ഷ’എന്ന മുദ്രാവാക്യം ഉയർത്തിയാണ് എംപിമാർ പ്രതിഷേധം സംഘടിപ്പിച്ചത്.
കേരളത്തിൽ, പ്രത്യേകിച്ച് ഇടുക്കിയിൽ മഴ കനക്കുന്ന സാഹചര്യത്തിൽ 126 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയ്ക്കു ഭീഷണിയുണ്ട്. 2014 ലെ സുപ്രീംകോടതി വിധി പ്രകാരം ഡാമിലെ ജലനിരപ്പ് 142 അടിയായി ഉയർത്തുകയുണ്ടായി.
എന്നാൽ, കഠിനമായ കാലാവസ്ഥ വ്യതിയാനങ്ങളുടെ ഭാഗമായി അതികഠിന മഴയാണ് അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ദിനംപ്രതി ലഭിക്കുന്നത്. ഇത്തരം സാഹചര്യത്തിൽ ഡാമിന്റെ കാലപ്പഴക്കത്തിന്റെ അടിസ്ഥാനത്തിൽ ഡാം സുരക്ഷിതമായി നിർത്താൻ സാധിക്കില്ലെന്ന് ഐഐടി റൂർക്കി, ഐഐടി ഡൽഹി, യുണൈറ്റഡ് നേഷൻസ് തുടങ്ങിയവരുടെ പഠനറിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.
സുരക്ഷാ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതിൽ മേൽനോട്ട സമിതി പരാജയപ്പെട്ടെന്നും അതുകൊണ്ടുതന്നെ ജലസംഭരണ ശേഷിയിലും ഭൂചലന പ്രതിരോധത്തിലും ബലത്തിന്റെ കാര്യത്തിലും അണക്കെട്ട് സുരക്ഷിതമല്ലെന്നും മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നും ഇടുക്കിയിൽനിന്നുള്ള ലോക്സഭാംഗം ഡീൻ കുര്യാക്കോസ് പറഞ്ഞു.
സമരത്തിൽ എംപിമാരായ ശശി തരൂർ, കെ. മുരളീധരൻ, എൻ. കെ. പ്രേമചന്ദ്രൻ,ബെന്നി ബഹനാൻ, ആന്റോ ആന്റണി, എം.കെ. രാഘവൻ, ഇ.ടി. മുഹമ്മദ് ബഷീർ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, രാജ്മോഹൻ ഉണ്ണിത്താൻ, രമ്യ ഹരിദാസ്, അബ്ദുൾസമദ് സമദാനി തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.