ന്യൂഡൽഹി: രാജ്യസഭയിൽനിന്ന് സസ്പെൻഡ് ചെയ്ത 12 എംപിമാരെ ഒരു തരത്തിലും തിരിച്ചെടുക്കില്ലെന്ന് അധ്യക്ഷൻ എം. വെങ്കയ്യ നായിഡു.
എന്നാൽ, സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ ഇന്നുമുതൽ പാർലമെന്റിനു മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിക്കും. എംപിമാർ മാപ്പു പറയുന്ന പ്രശ്നമില്ലെന്നു രാഹുൽ ഗാന്ധി പറഞ്ഞു. എന്തിനാണ് മാപ്പു പറയുന്നത്. ജനങ്ങളുടെ പ്രശ്നങ്ങളിൽ ശബ്ദമുയർത്തിയതിന്റെ പേരിൽ മാപ്പു പറയുന്ന പ്രശ്നമേയില്ലെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
കേരളത്തിൽനിന്നുള്ള എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം എന്നിവർ ഉൾപ്പെടെ 12 പ്രതിപക്ഷ എംപിമാരെയാണ് വർഷകാല സമ്മേളനത്തിൽ നടത്തിയ പ്രതിഷേധത്തിന്റെ പേരിൽ ശീതകാല സമ്മേളനത്തിൽനിന്നു സസ്പെൻഡ് ചെയ്തത്.
എംപിമാരുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉയർത്തിയ പ്രതിഷേധത്തിൽ മുങ്ങി ഇന്നലെ പാർലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. ഇരുസഭകളിൽനിന്നും പ്രതിപക്ഷം വാക്ക് ഒൗട്ട് നടത്തി. തുടർന്ന് പാർലമെന്റിലെ ഗാന്ധിപ്രതിമയ്ക്കു മുന്നിൽ പ്രതിഷേധിച്ചു. പ്രതിഷേധത്തിൽ പങ്കെടുത്ത തൃണമൂൽ കോണ്ഗ്രസ് എംപി നദീമുൾ ഹക്ക് പ്രതിപക്ഷത്തിനൊപ്പം നിൽക്കുന്നു എന്നും പക്ഷേ, തങ്ങളുടേതായ വഴിക്കു നീങ്ങുമെന്നുമാണു പറഞ്ഞത്. കോണ്ഗ്രസ് വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽനിന്നു തൃണമൂൽ കോണ്ഗ്രസ് വിട്ടു നിന്നു.
രാജ്യസഭയിൽ പ്രതിഷേധത്തിനിടെ തൃണമൂൽ കോണ്ഗ്രസ് ഒഴികെയുള്ള പ്രതിപക്ഷം ഒന്നടങ്കം സഭയിൽനിന്ന് ഇറങ്ങിപ്പോയി. പിന്നീട് സഭാ നടപടികൾ തുടരുന്നതിനിടെ തൃണമൂൽ കോണ്ഗ്രസും വാക്കൗട്ട് നടത്തി. സസ്പെൻഡ് ചെയ്ത എംപിമാരെ തിരിച്ചെടുക്കണമെന്ന പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ആവശ്യം അംഗീകരിക്കില്ലെന്ന് വെങ്കയ്യ നായിഡു സഭയിൽ പറഞ്ഞു. സഭയെ അട്ടിമറിച്ചവർതന്നെ ഇപ്പോൾ ഒരു പാഠം പഠിപ്പിക്കാൻ വരേണ്ടെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
പുറത്താക്കപ്പെട്ട എംപിമാർ ഒരു തരത്തിലുള്ള കുറ്റബോധവും പ്രകടിപ്പിച്ചു കണ്ടില്ല. അവരിൽ പലരും പുറത്തിറങ്ങി മാധ്യമങ്ങൾക്കു മുന്നിൽ അതിരൂക്ഷമായാണു പ്രതികരിച്ചത്. സസ്പെൻഷൻ പിൻവലിക്കുന്ന പ്രശ്നമില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു. എംപിമാരെ സസ്പെൻഡ് ചെയ്തത് ചട്ടവിരുദ്ധമാണെന്നും നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെ വെങ്കയ്യ നായിഡുവിനെ സമീപിച്ചിരുന്നു.
ചട്ടവിരുദ്ധമെന്നു പ്രതിപക്ഷം
നടപ്പുസമ്മേളനത്തിൽ സഭയിൽ എംപിമാരുടെ പേരെടുത്തു പരാമർശിക്കാതെ സസ്പെൻഡ് ചെയ്ത നടപടി ചട്ടവിരുദ്ധമാണെന്നാണു പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല സസ്പെൻഡ് ചെയ്യാനുള്ള പ്രമേയവും പാസാക്കിയിട്ടില്ല. എന്നാൽ, ആരോപണങ്ങൾ തള്ളിയ വെങ്കയ്യ നായിഡു നടപടി നേരിട്ട എംപിമാരുടെ പേര് കഴിഞ്ഞ സമ്മേളനത്തിൽ തന്നെ പരാമർശിച്ചിരുന്നു എന്നു പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾക്ക് സഭയിൽനിന്നിറങ്ങിപ്പോകാനുള്ള അവകാശമുണ്ട്. എന്നാൽ, സഭാ നടപടികൾ തടസപ്പെടുത്താനുള്ള അവകാശമില്ലെന്നും അധ്യക്ഷൻ പറഞ്ഞു.
വെങ്കയ്യ നായിഡു സസ്പെൻഷനിൽ ഉറച്ചുനിന്നതോടെയാണ് തൃണമൂൽ കോണ്ഗ്രസ് സഭയിൽനിന്നിറങ്ങിപ്പോയത്. നേരത്തേ കോണ്ഗ്രസ്, സിപിഎം, സിപിഐ, എൻസിപി, ഡിഎംകെ, ശിവസേന, ആർജെഡി, നാഷണൽ കോണ്ഫറൻസ്, ടിആർഎസ്, ആം ആദ്മി പാർട്ടി എന്നിവരടക്കം 16 പ്രതിപക്ഷ കക്ഷികളാണ് ഇറങ്ങിപ്പോയത്.
ലോക്സഭയിൽനിന്നും കോൺഗ്രസ് ഇറങ്ങിപ്പോയി. പ്രതിപക്ഷത്തെ നിശബ്ദമാക്കാനുള്ള സർക്കാരിന്റെ അടവുകളാണ് സസ്പെൻഷനു പിന്നിലെന്ന് അധീർ രഞ്ജൻ ചൗധരി ആരോപിച്ചു.
സഭാ നടപടികൾ തടസമില്ലാതെ നടത്താൻ സ്പീക്കർ ഓം ബിർള കക്ഷി നേതാക്കളുടെ യോഗം വിളിച്ചിരുന്നു.
സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.