എം.കെ. രാഘവൻ
കാലവർഷക്കെടുതിയിലും പ്രകൃതി ദുരന്തങ്ങളിലുമായി ഇന്ത്യയൊട്ടാകെ ഈ വർഷം രണ്ടായിരത്തോളം പേർക്ക് ജീവനാശം സംഭവിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പാർലമെന്റിൽ വ്യക്തമാക്കി. എം.കെ. രാഘവൻ എംപി ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മറുപടി നൽകിയത്.
രാജ്യത്താകമാനം 53,228 കന്നുകാലികളെ നഷ്ടമാവുകയും, 7,80,058 വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടം സംഭവിക്കുകയും ചെയ്തു. കേരളത്തിൽ 138 ആളുകൾ മരിച്ചതായും 9,720 വീടുകൾക്കു നാശനഷ്ടം സംഭവിച്ചതായും ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. കണക്കാക്കിയ നാശനഷ്ടങ്ങൾക്ക് 2018-19 ൽ 192.60 കോടി, 2019-20 ൽ 136.65 കോടി, 20-21 ൽ 314 കോടി, 21-22 ൽ 251.20 കോടി രൂപ എന്നിങ്ങനെ കേന്ദ്രം വിവിധ ദുരന്തനിവാരണ പദ്ധതികളിലൂടെ അനുവദിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നാശനഷ്ടങ്ങളുടെ യഥാർഥ കണക്കുകൾ നിർണയിക്കുന്നതിനായി കേന്ദ്ര സർക്കാർ കമ്മീഷനുകളെ ഒന്നുംതന്നെ നിയോഗിച്ചിട്ടില്ലെന്നും മന്ത്രാലയം മറുപടി നൽകി.
എൻ.കെ. പ്രേമചന്ദ്രൻ
ചർച്ച കൂടാതെ കാർഷിക ബില്ലുകൾ പിൻവലിച്ച കേന്ദ്ര സർക്കാർ നടപടി ജനാധിപത്യാവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു. കാർഷിക ബില്ലുകൾ ചർച്ച ചെയ്താൽ സർക്കാർ പ്രതിരോധത്തിലാകുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ചർച്ചയിൽനിന്ന് ഒളിച്ചോടി ശ്യൂന്യവേളയിൽ ബില്ല് പാസാക്കിയത്. ഇതിനു മുൻപ് വിവിധ ഘട്ടങ്ങളിൽ നിയമങ്ങൾ റദ്ദാക്കുന്ന ബില്ലുകളിന്മേൽ സഭ വിശദമായി ചർച്ച ചെയ്തിട്ടുണ്ടെന്നും പ്രേമചന്ദ്രൻ പറഞ്ഞു. ചർച്ച കൂടാതെ ബില്ല് പാസാക്കിയ നടപടിയിൽ സ്പീക്കറെ കണ്ട് പ്രതിഷേധം അറിയിച്ചു.
കാർഷികോത്പന്നങ്ങൾക്കു മിനിമം താങ്ങുവില ഉറപ്പുവരുത്താൻ പര്യാപ്തമായ നിയമ നിർമാണം വേണമെന്ന കാർഷകരുടെ ആവശ്യം ചർച്ച ചെയ്യാൻ പോലും തയാറാകാത്ത സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
എം.വി. ശ്രേയാംസ് കുമാർ
കോവിഡ് മരുന്നുകൾ, സാനിറ്റൈസറുകൾ, മാസ്കുകൾ, ഓക്സിമീറ്ററുകൾ, തെർമോ മീറ്ററുകൾ എന്നിവ പൂഴ്ത്തിവച്ചത് പിടിച്ചെടുത്ത 161 കേസുകൾ ഇന്ത്യയിലുണ്ടെന്ന് കേന്ദ്ര സർക്കാർ. ആരോഗ്യരംഗത്തെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരേ നടപടിയെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
എം.വി. ശ്രേയാംസ് കുമാർ എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആരോഗ്യ സഹമന്ത്രി ഡോ. ഭാരതി പ്രവീണ് പവാർ രാജ്യസഭയെ അറിയിച്ചതാണ് ഇക്കാര്യം. കോവിഡ് മരുന്നുകൾ കരിഞ്ചന്തയിൽ വിൽക്കൽ, പൂഴ്ത്തിവയ്ക്കൽ, അമിതവില ഈടാക്കൽ തുടങ്ങിയ സംഭവങ്ങളിൽ വിവിധ സംസ്ഥാനങ്ങൾ കേസെടുത്തിട്ടുണ്ട്.
മരുന്നും മറ്റ് മെഡിക്കൽ ഉപകരണങ്ങളും പൂഴ്ത്തിവച്ചത് കണ്ടെടുത്ത സംഭവങ്ങൾ ഏറ്റവും കൂടുതലുണ്ടായത് മഹാരാഷ്ട്രയിലാണ്. ഉത്തർപ്രദേശിൽ 41, ഹരിയാനയിൽ 23, കർണാടകയിൽ പത്ത് എന്നിങ്ങനെ കേസുകളുണ്ടായി. കേരളത്തിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
മരുന്ന് നിർമാണം, വിൽപ്പന, വിതരണം എന്നിവയ്ക്ക് ലൈസൻസ് നൽകുന്നത് സംസ്ഥാനങ്ങളാണ്. അതിനാൽ ലൈസൻസ് നിബന്ധനകൾ ലംഘിച്ചാൽ നടപടിയെടുക്കേണ്ടതും സംസ്ഥാന അധികൃതരാണെന്നും മന്ത്രി വ്യക്തമാക്കി.
കെ.സി. വേണുഗോപാൽ
ഏകാധിപത്യ നടപടികളിലൂടെ പ്രതിഷേധങ്ങളെ ഇല്ലായ്മ ചെയ്യാനും ചർച്ചകളിൽനിന്ന് ഒളിച്ചോടാനുമാണ് മോദി സർക്കാർ ബദ്ധപ്പെടുന്നതെന്നു കെ.സി. വേണുഗോപാൽ എംപി പറഞ്ഞു.
ചർച്ച കൂടാതെ കർഷക വിരുദ്ധ കരിനിയമങ്ങൾ പാസാക്കിയ സർക്കാർ ഒരു വർഷത്തിനിപ്പുറം കർഷകരുടെ ഐതിഹാസിക സമരത്തിന് മുന്നിൽ അടിയറവു പറഞ്ഞു നിയമം പിൻവലിച്ചപ്പോഴും പാർലമെന്റിൽ യാതൊരു ചർച്ചയും നടക്കരുതെന്ന ശാഠ്യത്തിലായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.