മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ 2013ലുണ്ടായ കലാപക്കേസിൽ പ്രതികളായ 20 പേരെ തെളിവുകളുടെ അഭാവത്തിൽ വെറുതേ വിട്ടു. ഇവർക്കെതിരെയുള്ള കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി കമല പാട്ടി പ്രതികളെ വെറുതേ വിട്ടത്.
കപിൽ, ദുഷ്യന്ത്, അജയ്, രവീന്ദർ, വികാസ്, രാഹുൽ, സച്ചിൻ, അമിത്, രാജീവ്, ജയ്പാൽ എന്നിവരടക്കമുള്ള പ്രതികളാണു കുറ്റവിമുക്തരായത്. അയൽവാസിയായ അബ്ദുൾ ഹസൻ എന്നയാളെ വീട്ടിൽ അതിക്രമിച്ചു കയറി വെടിവച്ചു കൊലപ്പെടുത്തുകയും കഴുത്തറക്കുകയും ചെയ്തതിനാണ് 20 പേർക്കെതിരെ ഫുഗന പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.
ആറു ലക്ഷം രൂപയുടെ സ്വർണവും സ്വർണാഭരണങ്ങളും പ്രതികൾ അബ്ദുൾ ഹസന്റെ വീട്ടിൽനിന്നു കവർന്നു. മുസാഫർനഗർ കലാപത്തിൽ അറുപതോളം പേരാണു കൊല്ലപ്പെട്ടത്.സച്ചിൻ, ഗൗരവ് എന്നീ യുവാക്കൾ 2013 ഓഗസ്റ്റ് 27നു കൊല്ലപ്പെട്ടതോടെയാണു കലാപം കത്തിക്കയറിയത്. കേസിൽ മുസമ്മിൽ, മുജാസിംസ ഫുർക്കാൻ, നദീം, ജാനംഗീർ, അഫ്സൽ, ഇക്ബാൽ എന്നിവരെ കോടതി 2019ൽ ജീവപര്യന്തം തടവിനു ശിക്ഷിച്ചു.
മുസാഫർനഗർ കലാപത്തെത്തുടർന്ന് രജിസ്റ്റർ ചെയ്ത 99 കേസുകളിൽ 98ലും തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വെറുതെ വിട്ടു. ആകെ 1198 പ്രതികളെയാണു വെറുതെ വിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.