ന്യൂഡൽഹി: രാജസ്ഥാനിൽ സർക്കാർ സ്കൂളുകളിലേക്ക് അധ്യാപകരെ നിയമിക്കുന്നതിനുള്ള പരീക്ഷയ്ക്കായി 16 ജില്ലകളിൽ ഇന്നലെ ഇന്റർനെറ്റ്, മൊബൈൽ ഫോണ് സേവനങ്ങൾ തടസപ്പെടുത്തി.
എസ്എംഎസ് ഉൾപ്പെടെയുള്ള മൊബൈൽ സേവനങ്ങൾ 12 മണിക്കൂർ റദ്ദാക്കി.
സർക്കാർ സ്കൂളുകളിലേക്ക് അധ്യാപകരെ തെരഞ്ഞെടുക്കുന്നതിനുള്ള സുപ്രധാന പരീക്ഷയായ രാജസ്ഥാൻ എലിജിബിലിറ്റി എക്സാമിനേഷൻ ഫോർ ടീച്ചേഴ്സ് (റീറ്റ്) നടക്കുന്നതിനാലാണ് ഇന്റർനെറ്റ് ബന്ദ് ഏർപ്പെടുത്തിയത്.
പരീക്ഷകളിൽ കോപ്പിയടിക്കുന്നത് തടയാനാണ് നടപടി എന്നാണ് സർക്കാർ പറയുന്നത്. റീറ്റ് പാസായാൽ മാത്രമേ രാജസ്ഥാനിൽ സർക്കാർ സ്കൂളുകളിലേക്ക് അധ്യാപക നിയമനത്തിന് യോഗ്യത നേടൂ.
31,000 ഒഴിവുകളാണ് നിലവിൽ സർക്കാർ സ്കൂളുകളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 16 ലക്ഷം ഉദ്യോഗാർഥികളാണ് പരീക്ഷയെഴുതുന്നത്. അജ്മീർ ആസ്ഥാനമായുള്ള രാജസ്ഥാൻ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷനാണ് 3,993 കേന്ദ്രങ്ങളിൽ പരീക്ഷ നടത്തിയത്. ലക്ഷക്കണക്കിന് പേർ പരീക്ഷ എഴുതുന്നതിനാൽ കോവിഡ് വ്യാപനം കണക്കിലെടുത്ത് മുൻകരുതലുകളോടെയാണ് പരീക്ഷ. സുരക്ഷയ്ക്കും യാത്രയ്ക്കും സംസ്ഥാന സർക്കാർ വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയത്.
ജയ്പുർ, ഉദയ്പുർ, ഭിൽവാര, ആൽവാർ, ബിക്കാനീർ, ദൗസ, ചിറ്റോർഗഡ്, ബാർമർ, ടോങ്ക്, അജ്മീർ, നാഗൗർ, സവായ് മധോപുർ, കോട്ട, ബുണ്ടി, ജലവാർ, സിക്കാർ ജില്ലകളിലാണ് ഇന്റർനെറ്റ് വിലക്കിയത്. പരീക്ഷയുടെ തലേദിവസമായ ശനിയാഴ്ച രാജസ്ഥാനിലെ ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും വലിയ തിരക്കായിരുന്നു.
പരീക്ഷാർഥികൾക്കായി ബസുകളിൽ സർക്കാർ സൗജന്യ യാത്ര ഏർപ്പെടുത്തിയിരുന്നു. നോർത്ത് വെസ്റ്റേണ് റയിൽവേ 26 പ്രത്യേക ട്രെയിനുകളും ഏർപ്പെടുത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.