പ്രാവ് മോഷണം: കൊലക്കേസ് പ്രതിയുടെ ശിക്ഷയിൽ ഇളവ്
Thursday, September 23, 2021 12:31 AM IST
ന്യൂഡൽഹി: പ്രാവിനെ മോഷ്ടിച്ചതിന്റെ പേരിൽ ഒരാളെ അടിച്ചു കൊന്ന പ്രതിയുടെ ശിക്ഷ ഇളവ് ചെയ്തു സുപ്രീംകോടതി. കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ മുൻകൂട്ടി ആസൂത്രണം ചെയ്തു നടത്തിയ കുറ്റകൃത്യമല്ലെന്നാണ് കോടതി വിലയിരുത്തിയത്.
പ്രാവിനെ മോഷ്ടിച്ചതിന്റെ പേരിൽ കാലാസിംഗും ശംഭേർ സിംഗുമായി വഴക്കുണ്ടായി. വഴക്ക് അക്രമത്തിലേക്ക് വഴിമാറിയപ്പോൾ കാലാസിംഗിന്റെ ഒപ്പമുണ്ടായിരുന്ന കെഹാർ സിംഗ് തന്റെ കൈയിലിരുന്ന ഇരുന്പുവടി കൊണ്ട് എതിരാളിയുടെ തലയ്ക്കൊരു അടി കൊടുത്തു. അടിയുടെ ആഘാതത്തിൽ അയാൾ മരിക്കുകയായിരുന്നു. പിന്നീട് പ്രതികൾ ഇരുവരും ചേർന്ന് മൃതദേഹം അടുത്തുള്ള ചെറിയ കനാലിൽ തള്ളി.
കേസിൽ സെഷൻസ് കോടതി ഇരുവരെയും ജീവപര്യന്തം തടവിന് വിധിച്ചു. പിന്നീട് ഹൈക്കോടതിയിൽ അപ്പീൽ നൽകിയപ്പോൾ ശിക്ഷ 12 വർഷമാക്കുമായും പതിനായിരം രൂപ പിഴ ചുമത്തുകയും ചെയ്തു.
കാലാ സിംഗ് സുപ്രീം കോടതിയിൽ നൽകിയ അപ്പീലിൽ വാദം കേട്ട ജസ്റ്റീസുമാരായ ആർ. സുഭാഷ് റെഡ്ഡി, ഋഷികേശ് റോയ് എന്നിവർ ഉൾപ്പെട്ട ബെഞ്ച് ശിക്ഷ ഏഴു വർഷമാക്കി ചുരുക്കി നൽകി. മന:പൂർവമുള്ള നരഹത്യ ആയിരുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കോടതി ശിക്ഷ ഇളവ് ചെയ്തത്.