ന്യൂഡൽഹി: കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരിനെതിരേ പ്രതിപക്ഷവും ജനങ്ങളും ഒന്നിച്ചേ മതിയാകൂ എന്ന് രാഹുൽ ഗാന്ധി. പെഗാസസ് ചാരപ്പണി, കർഷക പ്രക്ഷോഭം, വിലക്കയറ്റം എന്നീ വിഷയങ്ങളിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് പ്രതിഷേധം തുടരാൻ രാഹുൽ നടത്തിയ പ്രഭാതഭക്ഷണ യോഗത്തിൽ 15 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ തീരുമാനിച്ചു. സമാന്തര പാർലമെന്റ് സംഘടിപ്പിക്കാനും പാർലമെന്റ് പ്രതിഷേധം ശക്തമാക്കാനും പ്രതിപക്ഷം തീരുമാനിച്ചു.
കേന്ദ്രസർക്കാരിനെതിരേ കോണ്സ്റ്റിറ്റ്യൂഷണ് ക്ലബ്ബിലും പാർലമെന്റിലും ഇന്നലെ പ്രതിപക്ഷം യോജിച്ച പോരാട്ടം തുടർന്നപ്പോൾ തൊട്ടടുത്ത് ജന്തർമന്തറിൽ കർഷകരും സർക്കാരിനെതിരേ പ്രക്ഷോഭം ശക്തിപ്പെടുത്തി. കുത്തകകളുടെ ദാക്ഷിണ്യത്തിനു കർഷകരെ വിട്ടുകൊടുക്കുന്ന വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ എട്ടു മാസം പിന്നിട്ട കർഷക സമരം തുടരുമെന്നു സംയുക്ത കർഷക സമിതി ഇന്നലെ ആവർത്തിച്ചു. വിവാദ നിയമങ്ങൾ റദ്ദാക്കിയതായി സമരവേദിയിലെ മോക് പാർലമെന്റിൽ കർഷകനേതാക്കൾ പ്രഖ്യാപിച്ചു.
ഇതിനിടെ, പെഗാസസ്, കർഷക സമരം, വിലക്കയറ്റം എന്നിവ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം നടത്തിയ പ്രതിഷേധത്തിൽ തുടർച്ചയായ 11-ാം ദിവസവും പാർലമെന്റ് നടപടികൾ തടസപ്പെട്ടു. ബഹളത്തിനിടെ കുറച്ചുസമയം സഭാനടപടികൾ തുടരാൻ ലോക്സഭാ സ്പീക്കറും രാജ്യസഭാ ഉപാധ്യക്ഷനും ശ്രമിച്ചെങ്കിലും പതിവുപോലെ പലതവണ നിർത്തിവച്ച ശേഷം ഇന്നു ചേരാനായി വീണ്ടും പിരിയുകയായിരുന്നു. രാജ്യസഭയിൽ പ്രതിഷേധിച്ച എംപിമാരെ സസ്പെൻഡ് ചെയ്യാൻ സർക്കാർ പ്രമേയം അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിന്നീട് അതുപേക്ഷിച്ചു.
പാർലമെന്റ് നടപടികൾ തുടർച്ചയായ സ്തംഭിപ്പിക്കുന്നതു ഖേദകരമാണെന്നു രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവും ലോക്സഭാ സ്പീക്കർ ഓം ബിർലയും പറഞ്ഞു. സർക്കാരും പ്രതിപക്ഷവും യോജിച്ചു സ്തംഭനം ഒഴിവാക്കണമെന്ന് നായിഡു ആവശ്യപ്പെട്ടു. മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, പീയൂഷ് ഗോയൽ, പ്രഹ്ലാദ് ജോഷി, വി. മുരളീധരൻ, പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ തുടങ്ങിയവരുമായി നായിഡു ചർച്ച നടത്തിയെങ്കിലും ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്കു തയാറായിട്ടില്ല.
പ്രതിപക്ഷമാണു ചർച്ച തടസപ്പെടുത്തുന്നതെന്നു ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി മോദി കുറ്റപ്പെടുത്തി.
എന്നാൽ, പെഗാസസ് ചാരപ്പണിയെക്കുറിച്ചു ചർച്ചയ്ക്കു സർക്കാർ വഴങ്ങിയാൽ പ്രതിഷേധം ഉണ്ടാകില്ലെന്നും സർക്കാരാണു പാർലമെന്റ് സ്തംഭനത്തിന്റെ പൂർണ ഉത്തരവാദിയെന്നും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. പെഗാസസിനെ ഇന്ത്യൻ സർക്കാർ ഉപയോഗപ്പെടുത്തിയോ ഇല്ലയോ എന്ന ഒറ്റ ചോദ്യത്തിനു പോലും മറുപടി പറയാതെ സർക്കാർ കപട ആരോപണം ഉന്നയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരി, വാക്സിൻ ലഭ്യതക്കുറവ്, തൊഴിലില്ലായ്മ, സാന്പത്തിക തകർച്ച തുടങ്ങിയ വിഷയങ്ങളിലും സർക്കാരിന് ഉത്തരമില്ലെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി.
കേന്ദ്രത്തിനെതിരേ പ്രതിപക്ഷം ഒന്നിക്കുന്നുവെന്നതാണു പ്രധാനമെന്നു രാഹുൽ ഗാന്ധി പ്രഭാതഭക്ഷണ യോഗത്തിൽ ചൂണ്ടിക്കാട്ടി. പ്രതിപക്ഷം ഒന്നിക്കുന്പോൾ ജനശബ്ദം കൂടുതൽ ശക്തമാകും. പ്രതിപക്ഷത്തെ അടിച്ചമർത്തുന്ന ബിജെപി, ആർഎസ്എസ് സമീപനത്തിനെതിരേ കൂടിയാണ് ജനശക്തിയുടെ യോജിപ്പെന്നും രാഹുൽ പറഞ്ഞു.
തൃണമൂൽ കോണ്ഗ്രസിന്റെ മഹുവ മൊയ്ത്ര, എൻസിപിയുടെ സുപ്രിയ സുലെ, ശിവസേനയുടെ സഞ്ജയ് റാവത്ത്, ഡിഎംകെയുടെ കനിമൊഴി, സിപിഎമ്മിന്റെ എളമരം കരീം, മുസ്ലിംലീഗിലെ ഇ.ടി. മുഹമ്മദ് ബഷീർ തുടങ്ങിയവരും കോണ്ഗ്രസ് എംപിമാരും രാഹുൽ ഗാന്ധിയുടെ പ്രഭാത യോഗത്തിൽ പങ്കെടുത്തു. ബിഎസ്പി, എഎപി പ്രതിനിധികൾ പ്രഭാതഭക്ഷണ യോഗത്തിനെത്തിയില്ല. പ്രതിപക്ഷത്തെ ഈ ഐക്യം ശക്തിപ്പെടുത്തുമെന്നു സിപിഐ നേതാവ് ബിനോയ് വിശ്വം, കേരള കോണ്ഗ്രസ്-എം നേതാവ് തോമസ് ചാഴികാടൻ, ലീഗ് നേതാവ് അബ്ദുൾ വഹാബ് തുടങ്ങിയവർ പറഞ്ഞു.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.