ബൊമ്മെയെയും യെദിയൂരപ്പയെയും സന്ദർശിച്ച് മന്ത്രിസ്ഥാനമോഹികൾ
Monday, August 2, 2021 12:36 AM IST
ബംഗളൂരു: കർണാടക മന്ത്രിസഭാ വികസനത്തിനു രണ്ടു ദിവസത്തിനകം ബിജെപി കേന്ദ്ര നേതൃത്വം പച്ചക്കൊടി കാട്ടുമെന്ന റിപ്പോർട്ടിനിടെ മന്ത്രിസ്ഥാനത്തിനായി മുതിർന്ന നേതാക്കൾ നീക്കം ഊർജിതമാക്കി. മന്ത്രിസ്ഥാനമോഹികൾ ഇന്നലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെയും മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെയും വസതികളിൽ സന്ദർശനം നടത്തി.
മുൻ മന്ത്രിമാരായ മുരുഗേഷ് നിറാനി, ഉമേഷ് കട്ടി, എംഎൽഎമാരായ വി. സോമണ്ണ, ബി.സി. പാട്ടീൽ, ശിവനഗൗഡ നായിക്, മഹേഷ് കുമാത്തല്ലി, കെ.ജി. ബോപ്പയ്യ, ഡോ. സി.എൻ. അശ്വത് നാരായൺ, വി. സോമണ്ണ തുടങ്ങിയവരാണ് ഇന്നലെ മുഖ്യമന്ത്രിയെ സന്ദർശിച്ചത്. മുരുഗേഷ് നിറാനി മുഖ്യമന്ത്രിസ്ഥാനത്തേക്കു പരിഗണിക്കപ്പെട്ടിരുന്നു. പഞ്ചമശാലി ലിംഗായത്തായ ഇദ്ദേഹത്തിനു മന്ത്രിസ്ഥാനം ലഭിക്കുമെന്നാണു സൂചന. മുതിർന്ന നേതാവായ ഉമേഷ് കട്ടിയും മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്നു.
ഏതാനും എംഎൽഎമാർ ഇന്നലെ മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെയും സന്ദർശിച്ചു. മന്ത്രിസഭാ വികസനത്തിൽ താൻ ഇടപെടില്ലെന്നു യെദിയൂരപ്പ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും കർണാടകയിലെ അധികാരകേന്ദ്രംതന്നെയാണ് മുൻ മുഖ്യമന്ത്രി. യെദിയൂരപ്പയുടെ ഉറ്റ അനുയായി ആണു ബൊമ്മെ.
ഈയിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയുടെ മാതൃക കർണാടകത്തിലും അവലംബിച്ചേക്കാമെന്നാണു സൂചന. എൽ.കെ. അഡ്വാനിയുഗത്തിലെ മുതിർന്ന നേതാക്കളിൽ ചിലരെങ്കിലും മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെടുമെന്നാണു റിപ്പോർട്ട്. താൻ മന്ത്രിയാകാനില്ലെന്നു മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാർ പ്രഖ്യാപിച്ചിട്ടുണ്ട്. യെദിയൂരപ്പയുടെ കീഴിൽ മന്ത്രിയായിരി ക്കാൻ പ്രയാസമുണ്ടായിരുന്നില്ലെന്നും ബൊമ്മെയുടെ കീഴിൽ മന്ത്രിസ്ഥാനം ആഗ്രഹിക്കുന്നില്ലെന്നുമാണു ഷെട്ടാറിന്റെ നിലപാട്.
2013ൽ കർണാടക മുഖ്യമന്ത്രിയായിരുന്നു ഹുബ്ബള്ളി സ്വദേശിയായ ഷെട്ടാർ. അതേസമയം, മുൻ ഉപമുഖ്യമന്ത്രി കെ.എസ്. ഈശ്വരപ്പ മന്ത്രിയാകാൻ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഉപമുഖ്യമന്ത്രിപദം കിട്ടിയില്ലെങ്കിൽ മന്ത്രിസ്ഥാനം മതിയെന്ന നിലപാടിലാണ് ഈശ്വരപ്പ. ഇദ്ദേഹത്തിനുവേണ്ടി കുറുബ മഠാധിപതികൾ രംഗത്തെത്തിയിരുന്നു.