ന്യൂഡൽഹി: പെട്രോൾ, ഡീസൽ നികുതി വരുമാനത്തിൽ ലക്ഷക്കണക്കിനു കോടിയുടെ സർക്കാർ കൊള്ള തുടരുന്നു. കോവിഡ് പ്രതിസന്ധിയിൽ ജനം നട്ടംതിരിയുന്പോഴും ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില താഴ്ന്നപ്പോഴുമാണു കേന്ദ്രസർക്കാരിന്റെ നികുതിയിൽ 1.57 ലക്ഷം കോടി രൂപയുടെ അധികവരുമാനം നേടിയത്. 2019-20ൽ 1.78 ലക്ഷം കോടിയായിരുന്ന ഇന്ധനനികുതി വരുമാനം 2020 ഏപ്രിൽ മുതൽ കഴിഞ്ഞ മാർച്ച് വരെയുള്ള സാന്പത്തികവർഷം 3.35 ലക്ഷം കോടി രൂപ ആയാണു കൂടിയത്.
കോവിഡ് മഹാമാരിയും ലോക്ഡൗണുകളും മൂലം ഇന്ധന വിൽപ്പന കുറഞ്ഞിട്ടും 2020-21ൽ ഡീസൽ നികുതിയിൽ 108 ശതമാനം വർധനയാണു കേന്ദ്രം നേടിയത്. പെട്രോളിന്റെയും ഡീസലിന്റെയും മൊത്തത്തിലുള്ള നികുതി വരുമാനം 88 ശതമാനം കൂടി. ഡീസൽ വിൽപ്പനയിലൂടെ 2020-21ൽ കേന്ദ്രത്തിനു 2,30,000 കോടി രൂപ കിട്ടി. 2019-20ൽ ഇത് 1,12,032 കോടി രൂപയായിരുന്നു.
പാർലമെന്റിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് കേന്ദ്രസർക്കാർ ഇതു വ്യക്തമാക്കിയത്. പെട്രോൾ നികുതി വരുമാനത്തിൽ 53 ശതമാനം വർധനയുണ്ട്. മുൻവർഷത്തെ 66,279 കോടിയിൽനിന്ന് ഈ വർഷം ഒരു ലക്ഷം കോടിയായി വരുമാനം കൂടി.
കഴിഞ്ഞ വർഷം മാർച്ച് അവസാനം മുതൽ മേയ് 20 വരെ കേന്ദ്രം എക്സൈസ് നികുതി പെട്രോൾ ലിറ്ററിന് 13 രൂപയും ഡീസലിന് 16 രൂപയും കൂട്ടിയിരുന്നു. പെട്രോൾ നികുതി 19.98 രൂപയിൽനിന്ന് ഒറ്റയടിക്ക് 65 ശതമാനം കൂട്ടി 32.98 രൂപയായും ഡീസൽ നികുതി 79 ശതമാനം കൂട്ടി 15.83ൽനിന്ന് 28.35 രൂപയായും ആണ് ഉയർത്തിയത്.
ആഗോളവിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 75 ഡോളറിൽ താഴെയാണിപ്പോൾ. ഇന്നലെ നേരിയ വിലയിടിവുണ്ടായി. ഇന്ത്യ വാങ്ങുന്ന ക്രൂഡ് ബാരലിന് മുംബൈയിൽ 5385 രൂപയാണ് (74.69 ഡോളർ) ഇന്നലത്തെ വില.
നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ 2014 മേയിൽ 106.85 ഡോളറും ജൂണിൽ 109.05 ഡോളറുമായിരുന്നു ക്രൂഡ് വില. അന്ന് പെട്രോൾ ലിറ്ററിന് 72.26 രൂപയും ഡീസലിന് 55.49 രൂപയുമായിരുന്നു ഇന്ത്യയിലെ വില. ഇപ്പോഴാകട്ടെ ക്രൂഡ് വിലയിൽ 30 ഡോളറിൽ കൂടുതൽ കുറവുണ്ടായപ്പോൾ രാജ്യത്ത് പെട്രോൾ വില 100 രൂപയിലേറെയും ഡീസലിനു നൂറു രൂപയോടടുത്തും വില കൂട്ടി. കേരളം അടക്കം 19 സംസ്ഥാനങ്ങളിൽ പെട്രോൾ വില സെഞ്ചുറി കടന്നിരിക്കുകയാണ്.
ജോർജ് കള്ളിവയലിൽ
റിലയൻസിനു വൻ നേട്ടം
കേന്ദ്രസർക്കാരിനു പുറമെ സംസ്ഥാന സർക്കാരുകളും പൊതുമേഖലാ എണ്ണക്കന്പനികളും റിലയൻസ് അടക്കമുള്ള സ്വകാര്യ എണ്ണ, പ്രകൃതിവാതക കന്പനികളും 2010-21ലെ വരുമാനത്തിൽ വൻ നേട്ടമുണ്ടാക്കി.
പെട്രോളിയം ബിസിനസിലെ വരുമാനത്തിൽ ഒറ്റയടിക്ക് 70 ശതമാനം വളർച്ച നേടിയതോടെ മുകേഷ് അംബാനിയുടെ റിലയൻസ് കന്പനിയുടെ ത്രൈമാസ വരുമാനം 1.44 ലക്ഷം കോടി രൂപയായി (1.44 ട്രില്യണ്‍ അല്ലെങ്കിൽ 1,440,000,000,000 രൂപ) കുത്തനെ കൂടി. ഏപ്രിൽ, മേയ്, ജൂണ്‍ മാസങ്ങളിലെ മൊത്തവരുമാനത്തിൽ 58 ശതമാനം വർധന. പൊതുമേഖലാ എണ്ണക്കന്പനികളും കോവിഡ് കാലത്ത് വൻലാഭം നേടി.
പൊതുമേഖലയിലെ ഇന്ത്യൻ ഓയിൽ കോർപറേഷൻ മുൻവർഷത്തെ 1,876 കോടിയുടെ നഷ്ടം മറികടന്ന് 2020-21ൽ 21,762 കോടി രൂപയുടെ അറ്റാദായമാണു പോക്കറ്റിലാക്കിയത്.
ഭാരത് പെട്രോളിയം അടക്കമുള്ള മറ്റു കന്പനികളും വരുമാനവും അറ്റാദായവും ഗണ്യമായി കൂട്ടി.
പൊതുമേഖലാ എണ്ണക്കന്പനികൾ കേന്ദ്രസർക്കാരിനു നൽകുന്ന ലാഭവിഹിതത്തിലും വലിയ വർധനയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.