ന്യൂഡൽഹി: പെഗാസസ് പ്രശ്നത്തിൽ ചർച്ചയ്ക്കു വഴങ്ങാത്തതിൽ പ്രതിഷേധിച്ച് സംയുക്ത പ്രതിപക്ഷം തുടരുന്ന ബഹളത്തിൽ പാർലമെന്റിന്റെ ഇരുസഭകളും വീണ്ടും സ്തംഭിച്ചു. ലോക്സഭയും രാജ്യസഭയും ഇന്നലെ ചേർന്നതു മുതൽ പ്രതിപക്ഷ എംപിമാർ നടുത്തളത്തിലിറങ്ങി ചർച്ചയാവശ്യപ്പെട്ടു ബഹളം തുടങ്ങി. പലതവണ നടപടികൾ നിർത്തിവച്ചെങ്കിലും പ്രതിഷേധം തുടർന്നതോടെ ഉച്ചകഴിഞ്ഞു പതിവുപോലെ പിരിയുകയായിരുന്നു. പെഗാസസ് വിഷയത്തിൽ പ്രതിപക്ഷം ഒന്നിച്ചതോടെ പ്രതിരോധത്തിലായെങ്കിലും സർക്കാർ ചർച്ചയ്ക്കു വഴങ്ങിയിട്ടില്ല.
വിദേശ സോഫ്റ്റ്വേർ ഉപയോഗിച്ചു നടത്തിയ ചാരപ്പണി രാജ്യദ്രോഹം ആയതിനാൽ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും സാന്നിധ്യത്തിൽ ചർച്ച വേണമെന്നതു മാത്രമാണു പ്രതിപക്ഷത്തിന്റെ ആവശ്യമെന്നു കോണ്ഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
പാർലമെന്റിന്റെ വിലപ്പെട്ട സമയം പാഴാക്കാതെ പെഗാസസ്, കാർഷിക പ്രതിസന്ധി, വിലക്കയറ്റം തുടങ്ങി രാജ്യത്തെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്നു രാഹുൽ ഗാന്ധി സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം നിറവേറ്റുമെന്നും പ്രതിപക്ഷ ശബ്ദം ഇല്ലാതാക്കാമെന്ന മോഹം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പെഗാസസ് പോലെ ഇല്ലാത്ത വിഷയങ്ങൾ ഉയർത്തുന്ന രാഹുൽ ഗാന്ധിക്കു പക്വതയില്ലെന്നു പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പരിഹസിച്ചു. ലോകമെന്പാടും ആയിരക്കണക്കിനാളുകളെ ചാരനിരീക്ഷണം നടത്താനാകുമോ? പറയുന്നതെന്തെന്ന് രാഹുലിന് അറിയില്ല എന്നതാണ് അടിസ്ഥാന പ്രശ്നമെന്നും മന്ത്രി ആരോപിച്ചു.
എംപിമാരുടെ നടപടി വേദനിപ്പിച്ചു
ബുധനാഴ്ച ലോക്സഭയിൽ പേപ്പറുകൾ വലിച്ചുകീറിയെറിഞ്ഞ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, ടി.എൻ. പ്രതാപൻ, എ.എം. ആരിഫ്, മാണിക്കം ടാഗോർ, ജ്യോതിമണി, ഗുർജീത് സിംഗ് ഓജ്ല, ദീപക് ബെയ്ജ് തുടങ്ങി 10 എംപിമാരുടെ നടപടി തന്നെ ഏറെ വേദനിപ്പിച്ചുവെന്നും ഇത്തരം നടപടികൾ നിർഭാഗ്യകരമാണെന്നും സ്പീക്കർ ഓം ബിർല പറഞ്ഞു. മോശമായി പെരുമാറിയ പ്രതിപക്ഷ എംപിമാർ ആദ്യം മാപ്പു പറയണമെന്നു പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു. എന്നാൽ, ഈ പത്ത് എംപിമാരെ സസ്പെൻഡ് ചെയ്യാനുള്ള ശ്രമം സർക്കാർ ഉപേക്ഷിച്ചു.
ചർച്ചയില്ലാതെ ബില്ലുകൾ പാസാക്കി
ബഹളത്തിനിടെ, ഇന്നലെയും രണ്ടു ബില്ലുകൾ രാജ്യസഭയിലും ഒരെണ്ണം ലോക്സഭയിലും ചർച്ച കൂടാതെ സർക്കാർ പാസാക്കി. ദ എയർപോർട്സ് റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ ഭേദഗതി ബില്ലും ഇൻലൻഡ് വെസൽസ് ബില്ലും ലോക്സഭയിലും നേരത്തേ ലോക്സഭ പാസാക്കിയ ഫാക്ടറിംഗ് റെഗുലേഷൻ ഭേദഗതി ബിൽ രാജ്യസഭയിലും ശബ്ദവോട്ടോടെയാണു ചർച്ചയില്ലാതെ പാസാക്കിയത്. കഴിഞ്ഞ ദിവസങ്ങളിലും ചർച്ച കൂടാതെ അഞ്ചു ബില്ലുകൾ പാസാക്കിയിരുന്നു.
സൈക്കിളിൽ പ്രതിഷേധം
പെട്രോൾ, ഡീസൽ, അവശ്യസാധന വിലവർധനയിൽ പ്രതിഷേധിച്ച് കോണ്ഗ്രസ് എംപി റിപുൻ ബോറ സൈക്കിളിലാണ് ഇന്നലെ പാർലമെന്റിലെത്തിയത്. വിലവർധനയ്ക്കെതിരേയുള്ള പോസ്റ്ററുകൾ കഴുത്തിലണിഞ്ഞാണ് റിപുൻ നഗരത്തിലൂടെ സൈക്കിൾ ചവിട്ടി ഏകാംഗ പ്രതിഷേധം നടത്തിയത്. വിവാദ കർഷകവിരുദ്ധ നിയമങ്ങൾക്കെതിരേ കോണ്ഗ്രസ്, അകാലിദൾ, ബിഎസ്പി അടക്കമുള്ള പ്രതിപക്ഷ എംപിമാർ ഇന്നലെ രാവിലെ മഹാത്മാ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ ധർണ നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.