ന്യൂഡൽഹി: ഹരിദ്വാറിലെ കുംഭമേളയ്ക്കിടെ ഒരു ലക്ഷത്തിലേറെ വ്യാജ കോവിഡ് പരിശോധനാ കുംഭകോണത്തിൽ സ്വകാര്യ ലാബുകൾക്കെതിരേ പോലീസ് കേസെടുത്തു. ഒരു ആന്റിജൻ ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് 700 സാന്പിളുകൾ വരെ പരിശോധിച്ചതായി വ്യാജരേഖയുണ്ടാക്കി പണം തട്ടിയെടുത്തിട്ടുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
കുംഭമേളയ്ക്കിടെ നടത്തിയ മൂന്നു ലക്ഷത്തിലേറെ ടെസ്റ്റുകളിൽ ഒരു ലക്ഷത്തിലേറെ പരിശോധനകളും വ്യാജമാണെന്ന് 1,600 പേജുകളുള്ള അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഇതേത്തുടർന്ന് മാക്സ് കോർപറേറ്റ് ഏജൻസി, ഹരിദ്വാറിലെ ലാൽചന്ദാനി ലാബ്സ്, കോട്വാലിയിലെ നൽവ ലാബ് എന്നിവയ്ക്കെതിരേയാണ് ഉത്തരാഖണ്ഡിലെ നാഗർ കോട്വാലി പോലീസ് സ്റ്റേഷനിൽ ആദ്യ കേസുകളെടുത്തത്. ഡൽഹിയിൽ അടക്കം 21 21 ലാബുകളെയാണ് ടെസ്റ്റുകൾക്കായി കുംഭമേള അധികൃതർ ചുമതലപ്പെടുത്തിയത്. കുറ്റവാളികൾക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിംഗ് റാവത്ത് പറഞ്ഞു.
പരിശോധന നടത്തിയതായ റിപ്പോർട്ടുകളിലെ പേരുകളും വിലാസങ്ങളും വ്യാജമാണെന്നു കണ്ടെത്തി. ഹരിദ്വാറിലെ അഞ്ചാം നന്പർ വീട് എന്ന വിലാസത്തിൽ മാത്രം 530 സാന്പിളുകൾ പരിശോധിച്ചിരുന്നു. ഒരു വീട്ടിൽ 500ലേറെ പേർക്കു താമസിക്കാൻ കഴിയില്ലെന്ന് ഒറ്റ നോട്ടത്തിൽ വ്യക്തമായതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കോവിഡ് പോസിറ്റീവ് ആയ നൂറുകണക്കിനാളുകൾക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ വ്യാജമായി നൽകിയതായി കണ്ടെത്തിയതോടെ കുംഭമേള കുംഭകോണം വിവാദമായിരിക്കുകയാണ്. ഓരോ ആന്റിജൻ ടെസ്റ്റിനും 350 രൂപ വീതമാണ് ലാബുകൾക്ക് നൽകിയത്. ആർടിപിസിആർ ടെസ്റ്റിനു കൂടിയ നിരക്കായിരുന്നു.
അലിഗഡിലെ വീട് 56, മുംബൈയിലെ വീട് 76 തുടങ്ങിയവയാണു തട്ടിപ്പിനായി ഉപയോഗിച്ച വ്യാജവിലാസങ്ങളിൽ ചിലത്. ഫോണ് നന്പരുകളും വ്യാജമാണ്. മുംബൈ, കാണ്പുർ, അഹമ്മദാബാദ് തുടങ്ങിയ 18 സ്ഥലങ്ങളിലെ വിലാസങ്ങളിൽ ഒരേ മൊബൈൽ നന്പരാണു രേഖപ്പെടുത്തിയത്. വൻ തട്ടിപ്പിന്റെ വിവരങ്ങളാണു പുറത്തുവരുന്നതെന്നു കുംഭമേളയുടെ ഹെൽത്ത് ഓഫീസർ ഡോ. അർജുൻ സിംഗ് സെൻഗർ പറഞ്ഞു. വൻ കുംഭകോണത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അന്വേഷണത്തിലേ പുറത്തുവരൂ. കുംഭമേളയുടെ മറവിൽ സാന്പത്തികതട്ടിപ്പിനു പുറമെ ആരോഗ്യ ഭീഷണിക്കും തട്ടിപ്പു കാരണമായതാണ് പ്രശ്നമായത്.
കോവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കത്തിൽ, ഏപ്രിൽ ഒന്നുമുതൽ നടന്ന കുംഭമേളയിൽ ലക്ഷക്കണക്കിനാളുകൾ പങ്കെടുത്തത് രാജ്യത്ത് വലിയതോതിൽ കോവിഡ് പടരുന്നതിനു കാരണമായതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഏപ്രിൽ പതിനഞ്ചോടെ മേളയിൽ പങ്കെടുത്തു മടങ്ങിയ 2,000ത്തിലേറെ പേർക്ക് വിവിധ സംസ്ഥാനങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഏപ്രിൽ 24 വരെ നീണ്ട കുംഭമേളയിൽ 35 ലക്ഷത്തോളം തീർഥാടകരാണു പങ്കെടുത്തത്. ഉത്തരാഖണ്ഡ്, രാജസ്ഥാൻ, ഒഡീഷ, ഗുജറാത്ത്, മധ്യപ്രദേശ്, യുപി, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ കോവിഡ് ‘സൂപ്പർ സ്പ്രെഡർ’ ആകുന്നതിനു കുംഭമേള കാരണമായെന്ന് ദേശീയ, വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.