ഉത്തരാഖണ്ഡ് പ്രതിപക്ഷനേതാവ് ഇന്ദിരാ ഹൃദയേഷ് അന്തരിച്ചു
Monday, June 14, 2021 12:40 AM IST
ഡെറാഡൂൺ: ഉത്തരാഖണ്ഡ് പ്രതിപക്ഷനേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ ഇന്ദിര ഹൃദയേഷ്(80) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഡൽഹിയിലെ ഉത്തരാഖണ്ഡ് സദനിലായിരുന്നു അന്ത്യം. പാർട്ടി യോഗത്തിൽ പങ്കെടുക്കാനായിരുന്നു ഇന്ദിര ഡൽഹിയിലെത്തിയത്. ഏപ്രിലിൽ ഇവർക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗമുക്തയായശേഷം ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. സംസ്കാരം ഇന്നു ഹൽദ്വാനിയിൽ നടക്കും.
ഹൽദ്വാനിയിൽനിന്നുള്ള നിയമസഭാംഗമായ ഇന്ദിര ഉത്തരാഖണ്ഡിന്റെ ഉരുക്കുവനിത എന്നാണ് അറിയപ്പെട്ടിരുന്നത്. കുമയൂൺ മേഖലയിൽനിന്നുള്ള പ്രമുഖ നേതാവായ ഇവർ അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രിസ്ഥാനാർഥിയാകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. അഞ്ചു തവണ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു ഇവർ. ഉത്തരാഖണ്ഡിൽ 2002, 2012, 2017 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയിച്ച് എംഎൽഎയായി. എൻ.ഡി. തിവാരി, വിജയ് ബഹുഗുണ, ഹരീഷ് റാവത്ത് എന്നിവരുടെ മന്ത്രിസഭകളിൽ കാബിനറ്റ് മന്ത്രിയായിരുന്നു.
ഇന്ദിരയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷ സോണിയഗാന്ധി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെയുള്ള നേതാക്കൾ അനുശോചനം അറിയിച്ചു.