ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയും ഓക്സിജൻ ക്ഷാമവും രൂക്ഷമായി തുടരുന്നതിനിടെ, രാജ്യത്ത് ഒൻപത് ലക്ഷം വൈറസ് ബാധിതർ ഓക്സിജൻ സിലിണ്ടറിന്റെ സഹായത്തോടെയും രണ്ടു ലക്ഷത്തോളം ആളുകൾ വെന്റിലേറ്ററിന്റെ സഹായത്തോടെയും ജീവൻ നിലനിർത്തുന്നുണ്ടെന്നു കേന്ദ്രസർക്കാർ. കോവിഡ് സാഹചര്യം പരിശോധിക്കാൻ ചേർന്ന മന്ത്രിതല യോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ അറിയിച്ചതാണിക്കാര്യം.
കോവിഡ് കേസുകളിൽ 1.34 ശതമാനം രോഗികൾ ഐസിയുവിലാണ്. 0.39 ശതമാനം രോഗികൾ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ചികിത്സയിലുള്ള 3.70 ശതമാനം ആളുകൾക്ക് ഓക്സിജൻ സിലിണ്ടർ ആവശ്യമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഗുരുതര ആരോഗ്യപ്രശ്നമുള്ളവർ അടക്കം 4,88,861 പേരാണ് ഐസിയുവിൽ ചികിത്സയിലുള്ളത്. 1,70,841 പേർ വെന്റിലേറ്ററിലാണെന്നും കേന്ദ്രമന്ത്രി വിശദമാക്കി.
അതേസമയം, കോവിഡ് വ്യാപനം ആശങ്കയുയർത്തി കുതിച്ചുയരുന്നത് തുടരുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി വൈറസ് ബാധിച്ചവരുടെ എണ്ണം 4,03,738 ആയി ഉയർന്നു. 4,092 പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. തുടർച്ചയായ നാലാം ദിവസമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം നാലു ലക്ഷത്തിനു മുകളിൽ തുടരുന്നത്.
സജീവ രോഗികളുടെ എണ്ണം 37,36,648 ആയി ഉയർന്നപ്പോൾ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,22,96,414 ആയി. ഇന്നലെ രോഗമുക്തരായ 3,86,444 പേരടക്കം ആകെ 1,83,17,404 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വിശദമാക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.