ആസാം മുഖ്യമന്ത്രി: ഡൽഹിയിൽ മാരത്തൺ ചർച്ചകൾ
Sunday, May 9, 2021 12:26 AM IST
ന്യൂഡൽഹി: ആസാമിൽ മുഖ്യമന്ത്രിക്കസേര ലക്ഷ്യമിടുന്ന മുതിർന്ന നേതാക്കളായ ഹിമന്ത ബിശ്വ ശർമയെയും സർബാനന്ദ സോനോവാളിനെയും അനുനയിപ്പിച്ച് പ്രശ്നപരിഹാരത്തിന് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ശ്രമം.
ശനിയാഴ്ച ഡൽഹിയിലെത്തിയ ഇരുനേതാക്കളുമായി ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ നേതൃത്വത്തിൽ മാരത്തൺ ചർച്ചകളാണു നടന്നതെങ്കിലും ആശയക്കുഴപ്പം തുടരുകയാണ്. കേന്ദ്രമന്ത്രി അമിത് ഷാ, ദേശീയ ജനറൽ സെക്രട്ടറി ബി.എസ്. സന്തോഷ് എന്നിവരും ചർച്ചയുടെ ഭാഗമായി.
ഇന്നു ഗോഹട്ടിയിൽ ചേരുന്ന നിയമസഭാ കക്ഷി യോഗത്തിൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ടാകുമെന്നാണു ഹിമന്ത ബിശ്വ ശർമ പറഞ്ഞത്. കേന്ദ്രനേതൃത്വവുമായി നടന്ന മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കുശേഷമായിരുന്നു അഭിപ്രായപ്രകടനം.
ഇന്നലെ ജെപി നഡ്ഡയുടെ വസതിയിൽ നാലു റൗണ്ട് ചർച്ചകളാണു നടന്നത്. വ്യത്യസ്ത വാഹനങ്ങളിൽ നഡ്ഡയുടെ വസതിയിലെത്തിയ നേതാക്കളെ ആദ്യം ഒറ്റയ്ക്കു കണ്ട് കേന്ദ്രനേതൃത്വം നിലപാടുകൾ ആരാഞ്ഞു. തുടർന്ന് ഇരുനേതാക്കളെയും ഒന്നിച്ചുകണ്ടും ചർച്ചകൾ തുടർന്നു. നാലുമണിക്കൂറോളം നീണ്ട ചർച്ചയിലും പ്രശ്നം പരിഹരിക്കാനായില്ല. സർക്കാർ രൂപീകരണത്തിനൊപ്പം മുഖ്യമന്ത്രിക്കസേരയും കീറാമുട്ടിയായി തുടരുകയാണ്. നഡ്ഡയുമായുള്ള ചർച്ചയ്ക്കുശേഷം ഇരുനേതാക്കളും ഒരു കാറിൽ മടങ്ങി എന്നതു ശുഭസൂചനയാണെന്ന വ്യാഖ്യാനവുമുണ്ട്.
മുഖ്യമന്ത്രി സ്ഥാനാർഥിയെ ഉയർത്തിക്കാട്ടാതെയായിരുന്നു ഇത്തവണ ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. 2016 ലാകട്ടെ സോനോവാളിനെ മുൻനിർത്തിയായിരുന്നു ബിജെപിയുടെ പ്രചാരണം. ഇത്തവണ 126 അംഗ സഭയിൽ ബിജെപിക്ക് 60 പ്രതിനിധികളെയാണു ലഭിച്ചത്. സഖ്യകക്ഷികളായ എജിപിക്ക് ഒന്പതും യുപിപിഎലിന് ആറും സീറ്റുകൾ ലഭിച്ചു.