ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗത്തിലെ അതിതീവ്ര വ്യാപനം നിയന്ത്രണമില്ലാതെ തുടരുന്നതിനിടെ മരണസംഖ്യ കൂടിയത് ആശങ്ക പരത്തുന്നു. ഇന്നലെ വരെയുള്ള 24 മണിക്കൂറിൽ 1,761 പേർക്കാണു കോവിഡ് മൂലം ജീവൻ നഷ്ടമായത്. തലേദിവസത്തെ മരണം 1,619 ആയിരുന്നു. എന്നാൽ, പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്നലെ നേരിയ കുറവുണ്ടായെങ്കിലും ഇതിൽ പ്രതീക്ഷിക്കാറായിട്ടില്ലെന്നു ഡോക്ടർമാർ അറിയിച്ചു.
പുതുതായി 2,59,170 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്ത് ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കവിഞ്ഞു. തലേദിവസം 2.73 ലക്ഷം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയിലെ ആകെ കോവിഡ് രോഗികൾ 1,53,21,089 ആയെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്നലെ അറിയിച്ചു.
തുടർച്ചയായ ആറാം ദിവസവും പുതിയ കോവിഡ് രോഗികളുടെ എണ്ണം രണ്ടു ലക്ഷത്തിലേറെയായതു പ്രതിസന്ധി രൂക്ഷമാക്കി. മുംബൈ, ഡൽഹി, അഹമ്മദാബാദ് അടക്കമുള്ള നഗരങ്ങളിൽ വെന്റിലേറ്ററുകൾ, ഐസിയു ബെഡുകൾ തുടങ്ങിയവയ്ക്കു പുറമെ മെഡിക്കൽ ഓക്സിജനും മരുന്നുകൾക്കും കോവിഡ് വാക്സിനുകൾക്കും ക്ഷാമം തുടരുന്നത് സ്ഥിതി വഷളാക്കി.
ഈ നഗരങ്ങളിലെ ശ്മശാനങ്ങളിൽ സംസ്കരിക്കാൻ ശേഷിയുള്ളതിലേറെ മൃതശരീരങ്ങൾ ദിവസേന എത്തുന്നതും പ്രശ്നം സങ്കീർണമാക്കുന്നു.
ഡൽഹിയിൽ ഓരോ മണിക്കൂറിലും പത്തു വീതം കോവിഡ് രോഗികൾ മരിക്കുന്നതായാണു കണക്കുകൾ. തിങ്കളാഴ്ച മാത്രം ഡൽഹിയിൽ 240 പേർ മരിച്ചു. ഒരു വർഷത്തിനിടെയുള്ള ഏറ്റവും കൂടിയ മരണനിരക്കാണിത്. കഴിഞ്ഞ അഞ്ചു ദിവസത്തിൽ 823 പേർ കോവിഡ് ബാധിച്ചു മരിച്ചതായാണു ഡൽഹി സർക്കാരിന്റെ കണക്ക്.
ഡൽഹിയിൽ മൂന്നിലൊരാൾക്കു വീതം കോവിഡ് രോഗം വരുന്നതായാണ് ഇന്നലെ വരെയുള്ള പരിശോധനയുടെ ഏകദേശ ഫലം. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 26.12 ശതമാനമാണ്. കഴിഞ്ഞ വാരാന്ത്യത്തിൽ ഇത് 30 ശതമാനത്തിലെത്തിയിരുന്നു. തിങ്കളാഴ്ച 23,698 പേർക്കാണ് തലസ്ഥാന നഗരിയിൽ കോവിഡ് ബാധിച്ചത്. ഞായറാഴ്ച ഇത് കാൽ ലക്ഷം കടന്നിരുന്നു.
ഡൽഹിയിലും മുംബൈയിലും നീണ്ട ലോക്ക്ഡൗണ് പ്രഖ്യാപിച്ചതോടെ, കുടിയേറ്റ തൊഴിലാളികളും ദിവസക്കൂലിക്കാരും ഗ്രാമങ്ങളിലേക്കു വീണ്ടും കൂട്ടപലായനം ആരംഭിച്ചു.
വാക്സിൻ ഉത്പാദനം ഗണ്യമായി കൂട്ടുന്നതിനെക്കുറിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വൈകുന്നേരം രാജ്യത്തെ വാക്സിൻ നിർമാതാക്കളുമായി വിശദമായ ചർച്ച നടത്തി. 18 വയസു തികഞ്ഞവർക്കെല്ലാം മേയ് ഒന്നു മുതൽ വാക്സിൻ ലഭ്യമാക്കാൻ ഉത്പാദനം കുത്തനെ വർധിപ്പിക്കണമെന്നു മോദി നിർദേശിച്ചു. വിദേശരാജ്യങ്ങൾക്കു നൽകാമെന്ന് ഉറപ്പുനൽകിയ വാക്സിൻ ഡോസുകളും അയയ്ക്കേണ്ടതുണ്ടെന്ന് കേന്ദ്രസർക്കാർ വിശദീകരിച്ചു. ആവശ്യപ്പെട്ട 3,000 കോടി രൂപ അനുവദിച്ചതിന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും 1,500 കോടി അനുവദിച്ചതിന് ഭാരത് ബയോടെക്കും നന്ദി പറഞ്ഞു.
ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.