ന്യൂഡൽഹി: തുടർച്ചയായ നാലാം ദിവസവും രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പ്രതിദിന നിരക്ക് ലക്ഷത്തിലേറെ. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 1,31,968 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും കൂടിയ പ്രതിദിന നിരക്കാണിത്. 24 മണിക്കൂറിനിടെ 780 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,30,60,542 ആയും ആകെ മരണം 1,67,642 ആയും ഉയർന്നു.
മഹാരാഷ്ട്രയിൽ ഇന്നലെയും അര ലക്ഷത്തിനു മുകളിലാണ് പ്രതിദിന കോവിഡ് നിരക്ക്- 56,282 പേർ. ഡൽഹിയിൽ കഴിഞ്ഞ രണ്ട് ദിവസമായി ഏഴായിരത്തിനു മുകളിലാണ് പ്രതിദിന കണക്കുകൾ. നിലവിൽ രാജ്യത്ത് 9,79,608 പേർ ചികിത്സയിലുണ്ട്. ഇന്നലെ 61,899 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 1,19,13,292 ആയി. രാജ്യത്ത് ഇതുവരെ 9,43,34,262 പേർക്ക് വാക്സിനേഷൻ നൽകിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതിനിടെ, ഡൽഹിയിലെ എയിംസിൽ 25 ഡോക്ടർമാർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത് ആശങ്കയ്ക്കിടയാക്കി. ലക്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ 40 ഡോക്ടർമാർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിലെ 37 ഡോക്ടർമാർക്ക് രോഗം സ്ഥിരീകരിച്ചത് വലിയ വാർത്തയായിരുന്നു. ഇതിൽ കൂടുതലും വാക്സിനേഷനു വിധേയവരാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ഡൽഹിയിൽ സ്കൂളുകൾ അടച്ചു
കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ എല്ലാ സ്കൂളുകളും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അടച്ചിടാൻ സംസ്ഥാന സർക്കാർ നിർദേശിച്ചു. സ്വകാര്യ സ്കൂളുകൾക്കും ഉത്തരവ് ബാധകമാണ്. ഒൻപത് മുതൽ 12 വരെയുള്ള ക്ലാസുകളുടെ പ്രവർത്തനമാണ് നിലവിൽ അനുവദിച്ചിരുന്നത്. ബാക്കിയുള്ള ക്ലാസുകളിലെ ഓണ്‍ലൈൻ പഠനം തുടരും. കോവിഡ് വ്യാപനം രൂക്ഷമായതു കണക്കിലെടുത്ത് ഡൽഹിയിൽ നേരത്തെ രാത്രി കർഫ്യു പ്രഖ്യാപിച്ചിരുന്നു. പഞ്ചാബ്, ഗുജറാത്ത്, തമിഴ്നാട്, കർണാടക എന്നി സംസ്ഥാനങ്ങൾ രാത്രി കർഫ്യുവും മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നി സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിൽ ഭാഗിക ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ ബോർഡ് പരീക്ഷ പ്രഖ്യാപിച്ചതിൽ മാറ്റം വരുത്തിയിട്ടില്ല. മേയ് നാല് മുതൽ ജൂണ്‍ ഏഴ് വരെയുള്ള തിയതികളിൽ പത്താം ക്ലാസിലേതും മേയ് നാല് മുതൽ ജൂണ്‍ 15 വരെയുള്ള തിയതികളിൽ പന്ത്രണ്ടാം ക്ലാസിലെ ബോർഡ് പരീക്ഷകൾ നടത്തുമെന്നാണ് സിബിഎസ്ഇ അറിയിച്ചിട്ടുള്ളത്.
ട്രെയിൻ സർവീസ് നിർത്തലാക്കില്ല
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും ട്രെയിൻ സർവീസുകൾ കുറയ്ക്കില്ലെന്ന് റെയിൽവേ അറിയിച്ചു. കോവിഡ് കേസുകൾ കൂടുതലുള്ള മഹാരാഷ്ട്രയിൽനിന്നു പോലും ട്രെയിൻ സർവീസുകൾ നിയന്ത്രിക്കണമെന്ന ആവശ്യം ഉയർന്നിട്ടില്ലെന്ന് റെയിൽവേ ബോർഡ് ചെയർമാൻ സുനീത് ശർമ പറഞ്ഞു. റെയിൽവേ സ്റ്റേഷനുകളിൽ തിരക്ക് അനുഭവപ്പെടുന്നത് ട്രെയിനുകൾ കുറച്ചിട്ടല്ല. ഈ സമയത്ത് പൊതുവേ തിരക്ക് അനുഭവപ്പെടാറുള്ളതാണ്. കൂടുതൽ ട്രെയിനുകൾ ആവശ്യമുണ്ടെന്നു തോന്നിയാൽ അപ്പോൾ അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.