ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വൻ വർധന. തുടർച്ചയായ രണ്ടാം ദിവസവും പ്രതിദിന രോഗികൾ ഒരു ലക്ഷം കടന്നു. ഇന്നലെ 24 മണിക്കൂറിനിടെ 1,26,789 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന കണക്കാണിത്. മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, മധ്യപ്രദേശ്, തമിഴ്നാട്, ഗുജറാത്ത്, കേരളം, പഞ്ചാബ് എന്നീ പത്തു സംസ്ഥാനങ്ങളിലാണ് പ്രതിദിന രോഗികളുടെ എണ്ണം ഉയരുന്നത്.
പുതിയ കേസുകളുടെ 84.21 ശതമാനവും ഈ സംസ്ഥാനങ്ങളിലായാണ്. 59,000-ത്തില ധികം പേർക്കാണ് മഹാരാഷ്ട്രയിൽ മാത്രം രോഗം സ്ഥിരീകരിച്ചത്. ഛത്തീസ്ഗഡിൽ പതിനായിരത്തിലേറെ പേർക്കും കർണാടകയിൽ ആറായിരത്തിലേറെ പേർക്കും രോഗം സ്ഥിരീകരിച്ചു.
ദേശീയ രോഗസ്ഥിരീകരണ നിരക്ക് 2.19 ശതമാനത്തിൽ നിന്ന് 8.40 ശതമാനമായി ഉയർന്നു. ചികിത്സയിലുള്ളവരുടെ എണ്ണം ഒന്‍പതു ലക്ഷം കടന്നു. രാജ്യത്തെ ആകെ പോസിറ്റീവ് കേസുകളുടെ 7.04 ശതമാനമാണിത്. ഇതിൽ 74.13 ശതമാനവും മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കർണാടക, യു.പി, കേരളം സംസ്ഥാനങ്ങളിലായാണ്. രോഗമുക്തിനിരക്ക് വീണ്ടും കുറഞ്ഞ് 91.67 ശതമാനമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,258 പേരാണ് രോഗമുക്തരായത്. 685 പേർ കൂടി മരിച്ചു.
തമിഴ്നാട്ടിൽ സംസ്ഥാന സർക്കാർ നിയന്ത്രണങ്ങൾ ശക്തമാക്കി. ഏപ്രിൽ പത്തുമുതൽ പൊതു ആരാധനാലയങ്ങളിൽ പ്രവേശനം രാത്രി എട്ടുവരെ മാത്രമാക്കി. മറ്റു സംസ്ഥാനങ്ങളിൽനിന്നും രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ഇ - പാസ് ഏർപ്പെടുത്തിയത് തുടരും. കണ്ടെയ്ൻമെന്റ് സോണുകളിൽ സന്പൂർണ ലോക്ക്ഡൗണും ഏർപ്പെടുത്തി.
അതിനിടെ, രാജ്യത്ത് വീണ്ടും ലോക്ക് ഡൗണ്‍ വന്നേക്കുമെന്ന ഭീതിയിൽ ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിൽനിന്ന് നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റത്തൊഴിലാളികളുടെ തിരക്ക് കൂടി. രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും ലോക്ക്ഡൗണ്‍ ഉണ്ടാകുമെന്ന ഭീതിയിലാണ് കുടിയേറ്റത്തൊഴിലാളികൾ. ഇക്കുറി വിവിധയിടങ്ങളിൽ കുടുങ്ങിപ്പോകാതിരിക്കാനാണ് മുൻകരുതലിന്റെ ഭാഗമായി അവർ നേരത്തേ തന്നെ നാട്ടിലേക്കു പോകാൻ തയാറെടുക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.