ന്യൂഡൽഹി: ആശങ്ക പരത്തി രാജ്യത്ത് വീണ്ടും കോവിഡ് വ്യാപകമാകുന്നു. ഇന്നലെ 24 മണിക്കൂറിനുള്ളിൽ 1,15,736 കേസുകളാണു പുതുതായി റിപ്പോർട്ട് ചെയ്തത്.
കേരളം, മഹാരാഷ്ട്ര, ചത്തീസ്ഗഡ്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, മധ്യപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. പുതിയ രോഗികളുടെ 80.70 ശതമാനവും ഈ സംസ്ഥാനങ്ങളിൽനിന്നാണ്.
രാജ്യത്ത് ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 8,43,473 ആയി. ഇത് രാജ്യത്ത് ആകെ രോഗികളുടെ എണ്ണത്തിന്റെ 6.59 ശതമാനമാണ്. ഇന്നലെ 24 മണിക്കൂറിൽ ചികിത്സയിലുള്ളവരുടെ ആകെ എണ്ണത്തിൽ 55,250 പേരുടെ കുറവ് രേഖപ്പെടുത്തി. മഹാരാഷ്ട്ര, ഛത്തീസ്ഗഡ് കർണാടകം കേരളം ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ രോഗികളുടെ എണ്ണം രാജ്യത്ത് നിലവിൽ ചികിത്സയിലുള്ള രോഗികളുടെ 74.5 ശതമാനമാണ്.
രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളുമായി നിരന്തര സന്പർക്കം പുലർത്തുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് നിയന്ത്രണ നടപടികളെ സഹായിക്കുന്നതിന് കേന്ദ്രം, മഹാരാഷ്ട്ര, പഞ്ചാബ് ചത്തീസ്ഗഡ് എന്നിവിടങ്ങളിലേക്ക് 50 ഉന്നതതല സംഘത്തെ അയച്ചിട്ടുണ്ട് . സംഘം അഞ്ചു ദിവസങ്ങളോളം ഈ സംസ്ഥാനങ്ങളിൽ തുടരും .രാജ്യത്ത് ഇതുവരെ 1,17,92,135 പേർ രോഗമുക്തരായി. 92.11 ശതമാനമാണ് രോഗമുക്തി നിരക്ക്.
ഇന്നലെ 24 മണിക്കൂറിൽ 630 മരണം റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ ഇതുവരെ 8.7 കോടിയിലധികം കോവിഡ് വാക്സിൻ ഡോസ് നൽകി. ഇന്നലെ 24 മണിക്കൂർ വരെ 33 ലക്ഷത്തിലധികം കോവിഡ് വാക്സിൻ ഡോസ് നൽകി. കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന സംസ്ഥാനങ്ങളിൽ ഒന്നായ പഞ്ചാബിലും നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഡൽഹിക്കും മഹാരാഷ്ട്രയ്ക്കും പിന്നാലെ പഞ്ചാബിലും മധ്യപ്രദേശിലെ നഗരമേഖലകളിലും നൈറ്റ് കർഫ്യൂ പ്രഖ്യാപിച്ചു.
മഹാരാഷ്ട്ര, ഡൽഹി സംസ്ഥാനങ്ങൾക്ക് പുറമേ പഞ്ചാബും രണ്ടാം കോവിഡ് തരംഗത്തിന്റെ പിടിയിലായി. അടുത്തിടെ പഞ്ചാബിൽ റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ ഭൂരിഭാഗവും ബ്രിട്ടനിൽ കണ്ടെത്തിയ ജനിതകമാറ്റം വന്ന വൈറസ് ബാധിച്ചവരാണ്. നൈറ്റ് കർഫ്യൂവിന് പുറമേ മറ്റു ചില നിയന്ത്രണങ്ങളും ഇവിടെ ഏർപ്പെടുത്തിയിട്ടുണ്ട്.
വിവാഹം, മരണാനന്തര ചടങ്ങ് എന്നിവയ്ക്ക് പങ്കെടുക്കാവുന്നവരുടെ എണ്ണത്തിന് പരിധി നിശ്ചയിച്ചു. ഇൻഡോർ പരിപാടികൾക്ക് 50ൽ കൂടുതൽ ആളുകൾ പങ്കെടുക്കാൻ പാടില്ല. എന്നാൽ, തുറസായ സ്ഥലത്ത് നടക്കുന്ന പരിപാടികളിൽ നൂറ് പേർക്ക് വരെ പങ്കെടുക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.