ചെന്നൈ: ഒന്നിനൊന്നോടു സാദൃശ്യം ചൊന്നാലുപമയാമത്. ഇന്നലെ ഡിഎംകെ പ്രകടന പത്രിക പുറത്തിറങ്ങിയപ്പോൾ ഈ സംശയം ആദ്യം തൊന്നിയത് മക്കൾ നീതി മയ്യം പാർട്ടി സ്ഥാപകൻ കമൽഹാസനാണ്. പിന്നീട് പ്രകടന പത്രിക കോപ്പിയടിച്ചെന്നാരോപിച്ച് ബിജെപിയും രംഗത്തെത്തി. കംപ്യൂട്ടർ, ടെലിവിഷൻ, സീലിംഗ് ഫാൻ, വാഷിംഗ് മെഷീൻ, സ്വർണം, ഭവനവായ്പ, കാലികൾ, സാരിമുതൽ അരിവരെയുള്ള സമ്മാനപ്പൊതികൾകണ്ടാണ് തമിഴ്മക്കൾ പോളിംഗ് ബൂത്തിലെത്തിയിരുന്നത്. തെരഞ്ഞെടുപ്പുകാലത്ത് രാജ്യത്ത് 80 ശതമാനത്തിലധികം അനധികൃത കറൻസികളും കണ്ടെടുക്കുന്നത് തമിഴ്നാട്ടിൽനിന്നാണ്.
കഴിഞ്ഞദിവസം തങ്ങൾ പുറത്തിറക്കിയ പ്രകടന പത്രിക ഡിഎംകെ അതേപടി കോപ്പിയടിച്ചുവെന്നാണ് കമലിന്റെ ആരോപണം. റേഷൻകാർഡുടമകളായ വീട്ടമ്മമാർക്ക് 1000 രൂപ മാസം നല്കുമെന്ന് ആദ്യം വാഗ്ദാനം ചെയ്തത് തങ്ങളാണെന്നും പത്തുവർഷം മുന്നിൽക്കണ്ടാണ് പ്രകടന പത്രിക പുറത്തിറക്കിയതെന്നും കമൽ പറഞ്ഞു.
നരേന്ദ്രമോദി വിഭാവനം ചെയ്ത കേന്ദ്ര പദ്ധതികൾ ഡിഎംകെ അടിച്ചുമാറ്റിയെന്നു ബിജെപി ആരോപിച്ചു. സ്റ്റാലിന്റെ ഏഴു പദ്ധതികളിൽ കോൺക്രീറ്റ് വീടുകളും ജലസേചന പദ്ധതികളും ബിജെപിയുടെ പ്രകടന പത്രികയിലുണ്ട്. പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ദരിദ്രജനവിഭാഗങ്ങൾക്കു പാർപ്പിടം, 26 ലക്ഷം വീടുകളിൽ സൗജന്യ കുടിവെള്ളം, സ്മാർട്ട് സിറ്റി പദ്ധതിയും മോദിയുടെ സംഭാവനയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ എൽ. മുരുകൻ പറഞ്ഞു.
തിരുച്ചിറപ്പള്ളിയിലെ പൊതുചടങ്ങിൽ പാർട്ടി അധ്യക്ഷൻ സ്റ്റാലിനാണ് പ്രകടനപത്രിക പുറത്തിറക്കിയത്. എല്ലാവർഷവും പത്തുലക്ഷം പേർക്ക് തൊഴിൽ, ദാരിദ്ര്യം തുടച്ചുനീക്കും, 10 ലക്ഷം ഹെക്ടറിൽനിന്ന് 20 ലക്ഷം ഹെക്ടറിലേക്ക് കൃഷി വ്യാപിപ്പിക്കും. തമിഴ്നാടിന്റെ സമഗ്രവികസനം മുന്നിൽക്കണ്ട് ഏഴു മേഖലകൾ വികസിപ്പിക്കുമെന്നും ഡിഎംകെ പറയുന്നു. സന്പദ്വ്യവസ്ഥ, കൃഷി, ജലസേചനം, വിദ്യാഭ്യാസവും ആരോഗ്യവും, നഗരവികസനം, ഗ്രാമീണ മേഖലകളുടെ വികാസം, സാമൂഹിക നീതി എന്നിവയാണിവ. പട്ടികജാതി-പട്ടിക വർഗ, മുൻഗണനേതര വിഭാഗങ്ങൾക്ക് നല്കിവരുന്ന സാന്പത്തികസഹായം ഇരട്ടിയാക്കുമെന്നും പ്രകടനപത്രികയിലുണ്ട്.
എന്നാൽ ഇവയെല്ലാം മക്കൾ നീതി മയ്യം മൂന്നുമാസം മുന്പ് തീരുമാനിച്ചിരുന്നു. പത്തുലക്ഷം പേർക്കല്ല 50 ലക്ഷം പേർക്കാണ് തൊഴിൽ നല്കുക. യുവാക്കളായ സംരംഭകർക്ക് ഇൻസെന്റീവ് നല്കും. എല്ലാ ജില്ലയിലും വനിതാ ബാങ്ക് സ്ഥാപിക്കും. ജല്ലിക്കട്ട് അന്താരാഷ്ട്ര കായിക ഇനമാക്കി മാറ്റും: കമൽ പറഞ്ഞു.
അതേസമയം, റേഷൻകാർഡുടമകൾക്ക് 2500 രൂപയും പൊങ്കലിനു സമ്മാനപ്പൊതിയും നല്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി എടപ്പാടിയിലെ അണ്ണാഡിഎംകെയുടെ തെരഞ്ഞെടുപ്പു റാലിയിൽ പ്രഖ്യാപിച്ചിരുന്നു.
ഡിഎംകെ-അണ്ണാഡിഎംകെ പാർട്ടികളുടെ അഭിമാനസ്തംഭങ്ങളായ കരുണാനിധിയും ജയലളിതയുമില്ലാതെയുള്ള പോരാട്ടമാണ് ഇത്തവണത്തേത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.