നഗ്രോത ഏറ്റുമുട്ടൽ: പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു
Saturday, November 21, 2020 11:58 PM IST
ന്യൂഡൽഹി: നഗ്രോത ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചു. ഭീകരരുടെ നുഴഞ്ഞുകയറ്റം, വെടിനിർത്തൽ, കരാർ ലംഘനം എന്നിവയിൽ പാക് നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യ പ്രതിഷേധം അറിയിച്ചു.
കഴിഞ്ഞ ദിവസം നഗ്രോതയിൽ നടന്ന ഏറ്റുമുട്ടലിൽ നാല് ജെയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചിരുന്നു. ജയ്ഷെ മുഹമ്മദ് ഭീകരരിൽ നിന്നു കണ്ടെ ത്തിയ വയർലെസ്, മരുന്നുകൾ, വസ്ത്രങ്ങൾ എന്നിവയിൽ പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂണ്ഖ്വായിൽ നിന്നുള്ള സൂചന കൾ കണ്ടെത്തി.
നഗ്രോത ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച ഉന്നതതല യോഗം വിളിച്ചുചേർത്തിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ വാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിൽ വൻതോതിൽ ആക്രമണത്തിന് ഭീകരർ പദ്ധതിയിട്ടുവെന്നാണ് ഇന്ത്യൻ സൈന്യത്തിനു ലഭിച്ച രഹസ്യാന്വേഷണ മുന്നറിയിപ്പ്. ഇതേത്തുടർന്ന് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അതിനിടെ അതിർത്തി പ്രദേശമായ നൗഷേരയിൽ പാക് സൈന്യം വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു. പാക് സൈന്യം നടത്തിയ വെടിവയ്പിൽ ഒരു ഇന്ത്യൻ ജവാൻ വീരമൃത്യു വരിച്ചു. സൈന്യവും പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിൽ ജമ്മു കഷ്മീരിൽ നിന്ന് രണ്ടു ജെയ്ഷെ മുഹമ്മദ് ഭീകരരെ പിടികൂടി. ജമ്മു അവന്തിപോര സെക്ടറിൽ നിന്നാണ് ഭീകരരെ പിടിച്ചത്. ഇവരിൽ നിന്നു നിരവധി ആയുധങ്ങൾ കണ്ടെടുത്തിട്ടുണ്ട്.
പാക് വെടിവയ്പിൽ ജവാനു വീരമൃത്യു
ജമ്മു: ജമ്മു കാഷ്മീരിലെ രജൗരി, കഠുവ ജില്ലകളിൽ ഇന്ത്യയുടെ സൈനികപോസ്റ്റുകൾക്കും ജനവാസ മേഖലകൾക്കും നേരെ പാക് സൈന്യം നടത്തിയ ആക്രമണത്തിൽ കരസേനാ ഹവിൽദാറിനു വീരമൃത്യു. രജൗരിയിലെ നൗഷേരിയിൽ നടന്ന വെടിവയ്പിൽ മറ്റൊരു സൈനികനു പരിക്കേൽക്കുകയും ചെയ്തു.
മഹാരാഷ്ട്രയിലെ കോലാപുർ സ്വദേശിയായ ഹവിൽദാറാണു വീരമൃത്യു വരിച്ചതെന്ന് സൈനികകേന്ദ്രങ്ങൾ അറിയിച്ചു. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു.