ന്യൂഡൽഹി: ലഡാക്കിൽ അതിർത്തി തർക്കം തുടരുന്നതിനിടെ ചൈനയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തി സംയുക്ത മലബാർ നാവികാഭ്യാസത്തിൽ ഓസ്ട്രേലിയയെ കൂടി പങ്കെടുപ്പിച്ച് ഇന്ത്യ. ദീർഘകാലമായുള്ള ചൈനയുടെ എതിർപ്പ് വകവയ്ക്കാതെയാണ് മലബാർ നാവികാഭ്യാസത്തിൽ ഓസ്ട്രേലിയയെയും പങ്കെടുപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചത്. ഈ വർഷത്തെ മലബാർ നാവിക അഭ്യാസം നവംബറിൽ ബംഗാൾ ഉൾക്കടലിലും അറബിക്കടലിലുമായി നടക്കും. ‘സന്പർക്കരഹിത- സമുദ്ര’ മാതൃകയിലായിരിക്കും ഇത്തവണത്തെ മലബാർ അഭ്യാസം നടക്കുക. സമുദ്രമേഖലയിലെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഈ വർഷത്തെ സംയുക്ത മലബാർ നാവികാഭ്യാസത്തിൽ ഓസ്ട്രേലിയയും പങ്കെടുക്കുമെന്ന് ഇന്നലെ കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ മാസം ഇന്ത്യൻ നാവികസേന ഓസ്ട്രേലിയൻ നാവികസേനയുമായി ചേർന്ന് സംയുക്ത സൈനികാഭ്യാസം നടത്തിയിരുന്നു. സംയുക്ത നാവികാഭ്യാസത്തിൽ ഓസ്ട്രേലിയ പങ്കെടുക്കുന്നതിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതിരോധ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ഇതോടെ 2004ൽ സുനാമി ദുരിതാശ്വാസത്തിനായി രൂപീകരിച്ചു രുപീകരിച്ച് ക്വാഡ് സഖ്യത്തിലെ എല്ലാ രാജ്യങ്ങളും മലബാർ സൈനികാഭ്യാസത്തിലും പങ്കാളികളാകും. 1992ലാണ് അമേരിക്കയുടെയും ഇന്ത്യയുടെയും നാവിക സൈനികർ മലബാർ സംയുക്ത സൈനികാഭ്യാസം ആരംഭിച്ചത്. 2015ൽ ജപ്പാനും ഇതിന്റെ ഭാഗമായി.
ലഡാക്കിൽ ഇന്ത്യ-ചൈന അതിർത്തിയിൽ അസ്വസ്ഥതകൾ പൂർണമായും പരിഹരിക്കപ്പെടാതെ കിടക്കുന്ന സാഹചര്യത്തിൽ അടുത്ത മലബാർ നാവികാഭ്യാസത്തിൽ ഓസ്ട്രേലിയയെക്കൂടി പങ്കെടുപ്പിക്കുമെന്ന് നേരത്തേതന്നെ വിവരമുണ്ടായിരുന്നു. അതിനു പുറമേ ഇന്ത്യയും ഓസ്ട്രിലയയും തമ്മിൽ പരസ്പരം സൈനികതാവളങ്ങൾ ഉപയോഗിക്കാനുള്ള കരാറിൽ ഒപ്പിടാനുള്ള പദ്ധതിയുമുണ്ട്.
മലബാർ നാവികാഭ്യാസത്തിനു മുൻപേതന്നെ ഇരു രാജ്യങ്ങളും ഈ കരാറിൽ ഒപ്പുവയ്ക്കാനുള്ള തയാറെടുപ്പുകളും നടക്കുന്നുണ്ട്. ഇതെല്ലാംതന്നെ ചൈനയ്ക്കു മേൽ കടുത്ത സമ്മർദമുണ്ടാക്കും. മലബാർ അഭ്യാസത്തിൽ പങ്കെടുക്കുന്നതിൽ വില കൽപ്പിക്കുന്നുണ്ടെന്നാണ് ഓസ്ട്രേലിയൻ പ്രതിരോധവക്താവ് കഴിഞ്ഞ ജൂലൈയിൽ വ്യക്തമാക്കിയത്. സംയുക്ത നാവികാഭ്യാസത്തിൽ പങ്കെടുക്കാൻ ഓസ്ട്രേലിയ മുൻപ് താത്പര്യം പ്രകടിപ്പിച്ചു മുന്നോട്ടു വന്നതാണ്. എന്നാൽ, ചൈനയ്ക്ക് ഈ നടപടി പ്രകോപനമാകുമെന്ന ധാരണയിൽ ഇന്ത്യ തീരുമാനം എടുക്കാതെ മാറ്റിവയ്ക്കുകയായിരുന്നു.
ഇതിനു മുൻപ് 2007ലും ഓസ്ട്രേലിയ മലബാർ സൈനികാഭ്യാസത്തിൽ സ്ഥിരാംഗമല്ലാതെ പങ്കാളികളായിട്ടുണ്ട്. യുപിഎ സർക്കാർ ഭരണത്തിലിരുന്ന അക്കാലത്ത് ചൈനയും ഇന്ത്യയിൽ ഇടതുപക്ഷവും ഇതിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. അന്നു ജപ്പാൻ, ഓസ്ട്രേലിയ, സിംഗപ്പൂർ എന്നീ രാജ്യങ്ങളെയാണ് ഇന്ത്യ സംയുക്ത സൈനികാഭ്യാസത്തിന് ക്ഷണിച്ചത്.
അമേരിക്ക ഉൾപ്പെടെ അഞ്ചു രാജ്യങ്ങൾ സംയുക്ത സൈനികാഭ്യാസം നടത്തുന്നതിലൂടെ ഒരു ഏഷ്യൻ നാറ്റോ സഖ്യം രൂപപ്പെടും എന്നു ചൂണ്ടിക്കാട്ടിയാണ് ചൈന അന്ന് എതിർപ്പു പ്രകടിപ്പിച്ചത്. അമേരിക്കയുമായുള്ള തന്ത്രപ്രധാന പങ്കാളിത്തം ഇന്ത്യക്ക് തിരിച്ചടിയാകും എന്നു ചൂണ്ടിക്കാട്ടിയാണ് സിപിഎം ഉൾപ്പടെ ഇടത് പാർട്ടികൾ അന്ന് കടുത്ത എതിർപ്പു ഉയർത്തിയത്. അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ സഹകരണത്തിൽ ഇന്ത്യ പങ്കാളിയാകുന്നത് അപകടകരമാണെന്നും സിപിഎം ചൂണ്ടിക്കാട്ടി. 2008ൽ അമേരിക്കൻ ആണവ കപ്പലുകൾ മലബാർ അഭ്യാസത്തിൽ പങ്കെടുക്കുന്നതിനെതിരേയും സിപിഎം രംഗത്തെത്തിയിരുന്നു.
മലബാർ നാവിക അഭ്യാസം
പങ്കെടുക്കുന്ന രാജ്യങ്ങളുടെ മുങ്ങിക്കപ്പലുകൾ, പോർവിമാനങ്ങൾ എന്നിവയെല്ലാം ചേരുന്നതാണ് സംയുക്ത മലബാർ നാവികാഭ്യാസം. സംയുക്ത അഭ്യാസത്തിൽ പങ്കെടുക്കുന്ന രാജ്യങ്ങളിലെനാവികശക്തികൾ തമ്മിൽ പരസ്പരം സൈനികാഭ്യാസങ്ങൾ കൈമാറും. എയർഡൊമൈനുകളിൽ വച്ചുള്ള സങ്കീർണമായ നിരീക്ഷണ പ്രവർത്തനം, അന്തർവാഹിനി യുദ്ധം, ആന്റി-എയർ, ആന്റി-സർഫേസ് ഫിറിംഗ്സ്, മാരിടൈം ഇന്റർഡിക്ഷൻ ഓപ്പറേഷൻസ്,വിസിറ്റ് ബോർഡ് തിരയൽ, പിടിച്ചെടുക്കൽ എന്നീ സൈനികാഭ്യാസങ്ങൾ കൂടാതെ ഔദ്യോഗിക പ്രോട്ടോക്കോൾ സന്ദർശനങ്ങൾ, സബ്ജക്ട് മാറ്റർ എക്സ്പേർട്ട് എക്സ്ചേഞ്ചുകൾ ഉൾപ്പെടെയുള്ള പ്രഫഷണൽ ഇടപെടലുകൾ, പരസ്പരമുള്ള കപ്പൽ സന്ദർശനങ്ങൾ, സ്പോർട്സ് മത്സരങ്ങൾ, തുറമുഖ ഘട്ടത്തിലെ സാമൂഹിക പരിപാടികൾ എന്നിവയും പദ്ധതിയുടെ ഭാഗമായി നടത്തിയിരുന്നു.
സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.