ന്യൂഡൽഹി: കോവിഡ്-19 മഹാമാരിയെത്തുടർന്ന് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ട് ആറുമാസം പിന്നിട്ടു. 500 ൽനിന്നു കോവിഡ് രോഗികളുടെ എണ്ണം 57 ലക്ഷമായി മാറി. മഹാമാരിയെ ചെറുക്കാനുള്ള വാക്സിൻ പരീക്ഷണം പുരോഗമിക്കുന്പോഴും, എന്നു ജനങ്ങൾക്കു നൽകുമെന്നു ഗവേഷകർക്കുപോലും നിശ്ചയമില്ല.
മാർച്ച് 24 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. കൊറോണവൈറസ് പടരുന്ന കണ്ണി മുറിക്കാൻ ഇതേ വഴിയുള്ളൂയെന്നായിരുന്നു പ്രഖ്യാപനം. ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്പോൾ ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം അഞ്ഞൂറിനു മുകളിലായിരുന്നു. മരണം 12 ഉം. പിന്നീട് പലപ്പോഴായി ഇളവുകളോടെ ലോക്ക്ഡൗൺ നീട്ടി,
ആറു മാസം പിന്നിടുന്പോൾ ലോകത്ത് അമേരിക്കയ്ക്കു പിന്നിലായി ഇന്ത്യയിൽ രോഗികളുടെ എണ്ണം 57.88 ലക്ഷമായി. കേന്ദ്ര ആരോഗ്യമന്ത്രലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് ചൊവ്വാഴ്ച മാത്രം 86,508 പേർക്കാണ് കോവിഡ് പോസിറ്റീവായത്. ആകെ മരണം 91,691 ആയി. ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിനു മുന്പ് മാർച്ച് 23 ന് ഇന്ത്യയിൽ 18,383 സാന്പിളുകളാണു പരിശോധിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച വരെ ആർടി-പിസിആർ, റാപ്പിഡ് ആന്റിജൻ എന്നിവയിലായി 6,62,79,462 സാന്പിളുകൾ പരിശോധിച്ചു. രോഗികളിൽ 46 ലക്ഷം പേർ രോഗമുക്തിനേടി. 81.55 ശതമാനമാണ് രോഗമുക്തി നിരക്ക്.
ഇന്ത്യയുടെ പലഭാഗത്തും കോവിഡ് മഹാമാരി ഒളിഞ്ഞിരിപ്പുണ്ടെന്ന് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാന്പത്തിക-സാംക്രമിക രോഗവിദഗ്ധൻ രമണൻ ലക്ഷ്മിനാരായണൻ പറഞ്ഞു. യുപി, ബിഹാർ പോലുള്ള സംസ്ഥാനങ്ങളിൽ കൂടുതൽ പരിശോധന നടത്തുന്നുണ്ടെങ്കിലും രാജ്യത്തെ പലയിടത്തും കോവിഡ് മഹാമാരി ഒളിച്ചിരുപ്പുണ്ടെന്നു വാഷിംഗ്ടണിലെ ഡിസീസ് ഡൈനാമിക്സ്, ഇക്കണോമിക്സ്, പോളിസി സെന്റർ ഡയറക്ടറായ അദ്ദേഹം പറഞ്ഞു. രോഗം സാവധാനം പടരുന്പോൾ, ആളുകൾ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ചവരുത്തും. അതിനാൽ രോഗം നിയന്ത്രണവിധേയമാകില്ല. അടുത്ത രണ്ടുമാസം രാജ്യത്തു രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായാൽ പോപ്പുലേഷൻ ഇമ്യൂണിറ്റി (ജനസംഖ്യ രോഗപ്രതിരോധം) സംഭവിക്കുമെന്നും ലക്ഷ്മിനാരായണൻ വ്യക്തമാക്കി.
രാജ്യമിപ്പോഴും അപകടകരമായ അവസ്ഥയിലാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജിയിലെ ഡോ. സത്യജിത് രഥ് പറഞ്ഞു. രാജ്യത്ത് ആളുകൾ തിങ്ങിപ്പാർക്കുന്ന നഗരങ്ങളിലാണ് ആദ്യം രോഗം റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ ഗ്രാമങ്ങളിൽ കൂടുതൽ പേർക്കു രോഗം റിപ്പോർട്ട് ചെയ്യുന്നു. ലോക്ക്ഡൗണുകൾ രോഗവ്യാപനം കുറച്ചെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, മുൻകരുതൽ നടപടിയില്ലാതെ പ്രഖ്യാപിച്ച ലോക്ക്ഡൗണുകൾ സ്ഥിതി കൂടുതൽ രൂക്ഷമാക്കിയെന്ന് പൂന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസേർച്ചിലെ വിനീത ബാൽ പറഞ്ഞു.
കോവിഡിനെതിരേ ലോകത്ത് 200 വാക്സിനുകൾ പരീക്ഷണ ഘട്ടത്തിലുണ്ട്. ഇന്ത്യയിൽ എട്ടു വാക്സിനുകൾ വികസിപ്പിച്ചിട്ടുണ്ട് ഇതിൽ രണ്ട് വാക്സിനുകൾ രണ്ടാം ഘട്ട പരീക്ഷണത്തിലാണ്. ഈവർഷം അവസാനത്തോടെ ആദ്യ വാക്സിനു ലൈസൻസ് ലഭിക്കാൻ സാധ്യതയുണ്ടെന്നും രഥ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.