ന്യൂഡൽഹി: വിവാദ കാർഷിക ബില്ലുകളിൽ നടന്ന വാഗ്വാദങ്ങളിൽ അതിവൈകാരികമായാണ് ഗുലാം നബി ആസാദ് രാജ്യസഭയിൽ സംസാരിച്ചത്. സഭ ചേർന്ന ഉടൻതന്നെ എംപിമാരുടെ സസ്പെൻഷൻ വിഷയം അദ്ദേഹം ഉന്നയിച്ചു.
സഭ ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ച ഗുലാം നബി മടങ്ങിവരണമെങ്കിൽ മൂന്ന് ഉപാധികൾ മുന്നോട്ടു വച്ചു. സ്വകാര്യ കുത്തകകൾ കുറഞ്ഞ താങ്ങുവിലയിലും കുറഞ്ഞ വിലയ്ക്ക് കാർഷികോത്പന്നങ്ങൾ വാങ്ങുന്നത് തടയുന്ന വ്യവസ്ഥയോടെ പുതിയ ബിൽ സർക്കാർ കൊണ്ടുവരണം, എം.എസ്. സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട്ടിൽ നിർദേശിക്കുന്ന മിനിമം താങ്ങുവില ഉറപ്പാക്കണം, ഫുഡ് കോർപറേഷൻ നിശ്ചിത താങ്ങുവിലയ്ക്ക് കർഷകരിൽനിന്ന് ഉത്പന്നങ്ങൾ വാങ്ങുമെന്ന് ഉറപ്പു നൽകണം എന്നിവയാണു ഗുലാം നബി മുന്നോട്ടു വച്ച മൂന്ന് ഉപാധികൾ. എല്ലാറ്റിനും പുറമേ എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കർഷകവിരുദ്ധമായ ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം ഇന്നലെ ലോക്സഭയിൽനിന്നും ഇറങ്ങിപ്പോയത്. രാജ്യസഭയിൽനിന്നു സസ്പെന്ഡ് ചെയ്യപ്പെട്ട എംപിമാർക്ക് ലോക്സഭയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോണ്ഗ്രസ്, തൃണമൂൽ കോണ്ഗ്രസ്, ടിആർസി, ബിഎസ്പി എന്നീ പാർട്ടികളാണ് ഇറങ്ങിപ്പോയത്. സർക്കാർ തങ്ങളെക്കൊണ്ടിത് നിർബന്ധിച്ച് ചെയ്യിക്കുന്നതാണെന്ന് വ്യക്തമാക്കിയാണ് കോണ്ഗ്രസ് സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി ഇറങ്ങിപ്പോയത്. പിന്നാലെതന്നെ പ്രതിപക്ഷ എംപിമാർ യോഗം ചേർന്നു. പ്രതിപക്ഷ നേതാക്കളുടെ യോഗം സ്പീക്കർ ഓം ബിർളയും വിളിച്ചു ചേർത്തു. അതിനിടെ മറ്റൊരു വിവാദ വിഷയമായ തൊഴിൽ കോഡ് ബില്ലുകൾ സർക്കാർ ഇന്നലെ ലോക്സഭയിൽ അവതരിപ്പിച്ചു.
പ്രതിപക്ഷം സമ്മേളനം ബഹിഷ്കരിച്ചതോടെ പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിലെ എംപിമാരുടെ ധർണയും അവസാനിപ്പിച്ചു. അതിനിടെ, രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായണ് സിംഗ് രാവിലെ തന്നെ പ്രതിഷേധിക്കുന്ന എംപിമാരുടെ അരുകിൽ ചായയുമായി എത്തി. എംപിമാരുടെ ബഹളത്തിൽ മനംനൊന്ത് താൻ ഒരു ദിവസത്തെ ഉപവാസത്തിലാണെന്ന് പറഞ്ഞിട്ടാണ് ചായ വിളന്പാനെത്തിയത്. ഹരിവംശിന്റെ ചായ നിരസിച്ച എംപിമാർ അദ്ദേഹം കർഷകവിരുദ്ധനാണെന്നു കുറ്റപ്പെടുത്തി.
ഉപാധ്യക്ഷന്റെ വരവും ചായയും വെറും നാടകമാണെന്ന് സസ്പെൻഡ് ചെയ്യപ്പെട്ട സിപിഎം എംപി എളമരം കരീം പറഞ്ഞു. ഹരിവംശ് മുതലക്കണ്ണീർ ഒഴുക്കുകയാണെന്നാണ് ആനന്ദ് ശർമ പ്രതികരിച്ചത്. എന്നാൽ, ഗാന്ധിജിയുടെയും ജയ്പ്രകാശ് നാരായണന്റെയും മാതൃകയാണെന്നു പറഞ്ഞാണ് വെങ്കയ്യ നായിഡു ഹരിവംശിനെ പുകഴ്ത്തിയത്.
കോണ്ഗ്രസ് രാജ്യസഭയ്ക്കുള്ളിൽ പ്രഖ്യാപിച്ച ബഹിഷ്കരണത്തോട് പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ആദ്യം കോണ്ഗ്രസ് അംഗങ്ങൾ സഭ വിട്ടിറങ്ങിപ്പോയി. പിന്നാലെ ആം ആദ്മി പാർട്ടി, തൃണമൂൽ കോണ്ഗ്രസ്, ഇടത് പാർട്ടികളും സഭ വിട്ടു പോയി. ബിജു ജനതാദളും, ബിഎസ്പിയും ബഹിഷ്കരണത്തിന്റെ ഭാഗമായില്ല.
ഒറ്റ ദിവസം; ഏഴ് ബില്ലുകൾ
വ്യാപക പ്രതിഷേധത്തിനും ബഹളത്തിനും ഇടയ്ക്ക് ഇന്നലെ ഒറ്റ ദിവസം മാത്രം ഏഴു ബില്ലുകളാണ് സർക്കാർ രാജ്യസഭയിൽ പാസാക്കിയത്. ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ബിൽ, അവശ്യസാധന നിയമ ഭേദഗതി ബിൽ, ബാങ്കിംഗ് നിയന്ത്രണ ബിൽ, കന്പനീസ് നിയമം, നാഷണൽ ഫോറൻസിക് യൂണിവേഴ്സിറ്റി ബിൽ, രാഷ്ട്രീയരക്ഷാ യൂണിവേഴ്സിറ്റി ബിൽ, നികുതി നിയമ ഭേദഗതി ബിൽ എന്നിവയാണ് ഇന്നലെ രാജ്യസഭയിൽ പാസായത്.
സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.