ന്യൂഡൽഹി: മലബാർ വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതിലോല മേഖല പ്രഖ്യാപനത്തിന് മുന്നോടിയായി പുറത്തിറക്കിയ കരട് വിജ്ഞാപനം സംസ്ഥാന സർക്കാർ നിർദേശിച്ച പ്രകാരമുള്ള കാര്യങ്ങൾ പരിഗണിച്ചാണെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ. കരട് വിജ്ഞാപനത്തിലെ അപാകതകളും, ജനദ്രോഹപരമായ കാര്യങ്ങളും പിൻവലിക്കണമെന്നാവശ്യപ്പെട്ട് എംപിമാരായ കെ. മുരളീധരനും എം.കെ. രാഘവനും മന്ത്രിയുമായി പാർലമെന്റിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതോടൊപ്പം കരട് വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടിയ അപാകതകൾ സംബന്ധിച്ച പരാതികൾ പരിശോധിക്കാൻ കേന്ദ്രസർക്കാർ സന്നദ്ധമാണെന്ന വിവരവും മന്ത്രി അറിയിച്ചു.
കോഴിക്കോട്, വടകര, വയനാട് പാർലമെന്റ് മണ്ഡലങ്ങളിലെ പതിമൂന്നോളം വില്ലേജുകളാണ് നിർദേശിക്കപ്പെട്ട പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുന്നത്. കരട് വിജ്ഞാപനത്തിൽ പറയുന്ന വലിയ തോതിലുള്ള ഖനനം, അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്ന വ്യവസായ സംരംഭങ്ങൾ, എന്നിവ നിരോധിക്കുന്നതിനെ പൂർണമായും സ്വാഗതം ചെയ്യുന്നുവെന്നും, ജനവാസ മേഖലകളിലുള്ളവരെ സാരമായി ബാധിക്കുന്ന കൃഷി, അടിസ്ഥാന സൗകര്യങ്ങൾ, ആശയവിനിമയ സൗകര്യങ്ങൾ, രാത്രികാല ഗതാഗതം എന്നിവയെ ഇല്ലായ്മ ചെയ്യുന്ന നടപടിയെ ശക്തമായി എതിർക്കുന്നതായും എംപിമാർ മന്ത്രിയെ അറിയിച്ചു.
പ്രസ്തുത പ്രദേശത്ത് 20-ാം നൂറ്റാണ്ടിന്റെ മധ്യകാലം മുതൽ തന്നെ കാർഷിക വൃത്തി ആരംഭിച്ചിട്ടുള്ളതും, ഈ ഭാഗങ്ങളിലുള്ളവർ പൂർണമായും കൃഷിയെയും, കൃഷിഭൂമിയെയും ആശ്രയിച്ച് കഴിയുന്നവരാണ്. അവരെയാണ് പരിസ്ഥിതി ലോല മേഖലാ പ്രഖ്യാപനം ബാധിച്ചിട്ടുള്ളത്. കേരളത്തിന്റെ ജനസാന്ദ്രത ദേശീയ ശരാശരിയായ 383 നേക്കാൾ ഉയർന്ന് 860 ലും, സംരക്ഷണ വനമേഖല ദേശീയ ശരാശരി 20 ശതമാനത്തിലുള്ളപ്പോൾ കേരളത്തിൽ 30 ശതമാനവുമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ഈ പശ്ചാത്തലത്തിൽ ജനവാസമേഖലയും, കൃഷിഭൂമികളും പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് മന്ത്രിയെ ബോധ്യപ്പെടുത്തി.
ക്വാറികൾ സ്ഥിതി ചെയ്യുന്ന മേഖലകളിൽ വിട്ടുവീഴ്ച ചെയ്ത് ജനവാസകേന്ദ്രങ്ങളിൽ പരമാവധി ഭൂമി ഇതിൽ ഉൾപ്പെടുത്തിയത് വ്യക്തമായ നടപടിക്രമങ്ങൾ പാലിച്ചോ, സർവ്വേ നടത്തിയോ അല്ല. കേരള സർക്കാർ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്ന പോലെ ഈ മേഖലകളിലെ ബാധിക്കപ്പെടുന്ന ജനസംഖ്യ വെറും പതിനായിരത്തിൽ ഒതുങ്ങുന്നതല്ല, വ്യക്തമായ സർവേ നടത്തിയാൽ രണ്ടു ലക്ഷത്തോളമാണെന്ന വസ്തുത പുറത്തുവരും. ജനങ്ങളുടെ ഭാഗം കേൾക്കാതെ ഏകപക്ഷീയമായ നിലപാടുകൾ ജനാധിപത്യ അന്തരീക്ഷത്തെ തകർക്കും.
പത്തു വർഷം മുൻപ് ഇതിന് സമാനമായി ഗൂഡല്ലൂരിൽ പ്രഖ്യാപിച്ച പരിസ്ഥിതി ലോല പ്രഖ്യാപനം ഒരു പാഠമാണെന്നും നിസഹായരായ ഒരു ജനതയുടെ ഭാവി അതിനെ മുൻനിർത്തി കാണാൻ സാധിക്കുമെന്നും എംപിമാർ ചൂണ്ടിക്കാട്ടി. ഇതിന് പരിധിയിൽ വരുന്ന എല്ലാ ഗ്രാമപഞ്ചായത്തുകളും ഇതിനെതിരെ ഐകകണ്ഠ്യേന പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ട്. കാർഷകരുടെ സ്വന്തം ഭൂമിയിലെ കിണർ നിർമ്മാണം പോലും നിയന്ത്രിക്കുന്നതും മരങ്ങൾ മുറിച്ചു മാറ്റുന്നതിന് വിലക്കേർപ്പെടുത്തുന്നതും ജനങ്ങളെ ഇരുട്ടിലേക്ക് തള്ളിവിടുന്നതിന് തുല്ല്യമാണെന്ന് കെ. മുരളീധരനും എം.കെ. രാഘവനും ചൂണ്ടിക്കാട്ടി.
ഈ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രദേശത്തെ പാർലമെന്റ് അംഗങ്ങൾ, സംസ്ഥാന സർക്കാരിന്റെ പ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റ് വിദഗ്ദർ എന്നിവരുടെ അടിയന്തര യോഗം വിളിച്ച് ചേർക്കണമെന്നും, പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കപ്പെടുന്ന രണ്ട് ലക്ഷത്തോളം വരുന്ന ജനങ്ങളുടെ വിഷയമെന്ന നിലയിൽ സത്വര ഇടപെടൽ വേണമെന്നും എംപിമാർ വനം പരിസ്ഥിതി മന്ത്രിയോട് ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.