പൈലറ്റിനോടു തത്കാലം പൊറുക്കാമെന്നു ഗെഹ്ലോട്ട്
Thursday, August 13, 2020 12:23 AM IST
ന്യൂഡൽഹി: രാജസ്ഥാനിൽ താനുമായി തെറ്റി വിമത വഴിക്കു നീങ്ങിയ സച്ചിൻ പൈലറ്റിനും കൂട്ടർക്കും വൻ വരവേൽപ് നൽകാനാകില്ലെങ്കിലും തത്കാലം പൊറുക്കാം എന്ന നിലപാടിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്.
കോണ്ഗ്രസ് എംഎൽഎമാർ സ്വാഭാവികമായും ഇക്കാര്യങ്ങളിൽ അസ്വസ്ഥരാണ്. എങ്കിലും എല്ലാവരും എല്ലാം മറക്കുകയും പൊറുക്കുകയും വേണമെന്നും ഗെഹ്ലോട്ട് പറഞ്ഞു. ഒരു മാസക്കാലം രാജസ്ഥാനിൽനിന്ന് വിട്ട് ഹരിയാനയിൽ കഴിഞ്ഞു തിരിച്ചുവന്ന സച്ചിൻ പൈലറ്റുമായി ഇതുവരെ അശോക് ഗെഹ്ലോട്ട് കൂടിക്കാഴ്ച നടത്തിയിട്ടില്ല.
ജയ്സാൽമീരിൽ റിസോർട്ടുകളിൽ കഴിഞ്ഞിരുന്ന കോണ്ഗ്രസ് എംഎൽഎമാർ ഇന്നലെ ജയ്പുരിൽ മുന്പു താമസിച്ചിരുന്ന ഫെയർമോണ്ട് ഹോട്ടലിൽ മടങ്ങിയെത്തി. ഓഗസ്റ്റ് 14ന് തുടങ്ങാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിന് മുന്നോടിയായാണ് എംഎൽഎമാരുടെ മടക്കം.
രാജസ്ഥാനിൽ വിശ്വാസ വോട്ടെടുപ്പു നടക്കുന്നുണ്ടോയെന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ ഇതുവരെ ഒൗദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. വെള്ളിയാഴ്ച സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം. പാട്ടുംപാടി ആഹ്ലാദപൂർവമായിട്ടായിരുന്നു കോണ്ഗ്രസ് എംഎൽഎമാരുടെ വിമാനത്താവളത്തിലേക്കുള്ള യാത്ര. ഇതിന്റെ വീഡിയോ പുറത്തുവന്നു. സച്ചിൻ പക്ഷത്തേക്കു കൂറുമാറുന്നത് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് എംഎൽഎമാരെ ജയ്സാൽമീറിൽ പാർപ്പിച്ചത്.
ഇടഞ്ഞുനിന്ന സച്ചിൻ പൈലറ്റുമായി കോണ്ഗ്രസ് ഹൈക്കമാൻഡ് നടത്തിയ അനുരഞ്ജന ചർച്ചയെ തുടർന്നാണ് രാജസ്ഥാനിലെ പ്രതിസന്ധിക്ക് വിരാമമായത്.