കോവിഡ് മരണം: മൂന്നു മൃതദേഹങ്ങൾ മണ്ണുമാന്തിയന്ത്രത്തിൽ കൊണ്ടുവന്ന് ഒറ്റ കുഴിയിൽ തള്ളി
Friday, July 10, 2020 11:56 PM IST
നെല്ലൂർ: ആന്ധ്രയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചതു വിവാദമായി. നെല്ലൂരിലാണു സംഭവം. മൂന്നു പേരുടെ മൃതദേഹങ്ങൾ മണ്ണുമാന്തി യന്ത്രത്തിൽ കൊണ്ടുവന്ന് ഒരുമിച്ച് കുഴിയിലേക്ക് തള്ളുകയായിരുന്നു. പെണ്ണാ നദിക്കരയിലായിരുന്നു മൃതദേഹങ്ങൾ സംസ്കരിച്ചത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജില്ലാ ഭരണകൂടം സ്പെഷൽ ഓഫീസറെ നിയമിച്ചു. പിപിഇ കിറ്റ് അണിഞ്ഞ മൂന്നു മുനിസിപ്പൽ ജീവനക്കാർ ആംബുലൻസിൽനിന്നു മൂന്നു മൃതദേഹങ്ങൾ പുറത്തെടുത്തു മണ്ണുമാന്തി യന്ത്രത്തിന്റെ മുൻ ഭാഗത്തുവച്ചു. തുടർന്ന് ഇവ കുഴിയിലേക്കു തള്ളുകയായിരുന്നു. ഇതിന്റെ വീഡിയോദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ആന്ധ്രയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കോവിഡ് രോഗികളുടെ മൃതദേഹം സംസ്കരിച്ച സംഭവം മുന്‍പും ഉണ്ടായിട്ടുണ്ട്.
ജൂലൈ ആറിന് തിരുപ്പതിയിലും ജൂണ്‍ 26നു ശ്രീകാകുളം ജില്ലയിലെ പലാസ പട്ടണത്തിലും സമാന സംഭവങ്ങൾ അരങ്ങേറിയിരുന്നു.