ന്യൂഡൽഹി: കോവിഡിനെ ചെറുക്കാനുള്ള ഫലപ്രദമായ മരുന്ന് കണ്ടെത്തിയില്ലെങ്കിൽ 2021 ഫെബ്രുവരിയോടെ ഇന്ത്യയിൽ പ്രതിദിന കോവിഡ് സ്ഥിരീകരണ കേസുകൾ 2.87 ലക്ഷമാകുമെന്ന് മുന്നറിയിപ്പ്. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ മുന്നറിയിപ്പ്. വാക്സിന്റെ അഭാവത്തിൽ കോവിഡ് രോഗം ഏറ്റവും മോശമായി ബാധിക്കുന്ന രാജ്യം ഇന്ത്യ ആണെന്നും പഠനത്തിൽ പറയുന്നു.
ഫലപ്രദമായ പ്രതിരോധമോ ചികിത്സയോ കണ്ടുപിടിച്ചില്ലെങ്കിൽ അടുത്ത വർഷം മാർച്ചോടെ ലോകത്താകമാനം 24.9 കോടി കോവിഡ് ബാധിതരുണ്ടാകുകയും 18 ലക്ഷം പേരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്യും. ഇന്ത്യ, അമേരിക്ക, ദക്ഷിണാഫ്രിക്ക, ഇറാൻ, ഇന്തോനേഷ്യ, നൈജീരിയ, തുർക്കി, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളെയാവും കോവിഡ് ഏറ്റവും മോശമായി ബാധിക്കുകയെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
അമേരിക്കയിൽ പ്രതിദിനം 95,000 കേസുകൾ ഉണ്ടാകുമെന്നാണ് പഠനം. ദക്ഷിണാഫ്രിക്കയിൽ ഇത് 21,000വും ഇറാനിൽ 17,000വുമാണ്. ഇന്തോനേഷ്യയിൽ പ്രതിദിനം 13,000 കേസുകളുണ്ടാകുമെന്നും മുന്നറിയിപ്പുമുണ്ട്. എഐടി സ്ലോൻ സ്കൂൾ ഓഫ് മാനേജ്മെന്റിലെ ഹാസിർ റഹ്മാന്ദാദ്, ടി.വൈ. ലിം, ജോണ് സ്റ്റെർമാൻ എന്നിവരാണ് റിപ്പോർട്ട് തയാറാക്കിയത്.
84 രാജ്യങ്ങളിലെ കോവിഡ് ഡേറ്റകൾ അവലോകനം ചെയ്താണ് എംഐടി പഠന റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ഇന്ത്യയിലെ 130 കോടി ജനങ്ങളുടെയും രോഗവ്യാപന സാധ്യതകൾ പരിശോധിച്ചതായും ഗവേഷകർ അവകാശപ്പെടുന്നു. കോവിഡ് വ്യാപനം തടയാൻ സ്വയാർജിത പ്രതിരോധ ശേഷി വർധിപ്പിക്കുക എന്നത് നിലവിലുള്ള സാഹചര്യത്തിൽ സാധ്യമായ കാര്യമല്ല. എത്രയും വേഗം കോവിഡ് പരിശോധന വർധിപ്പിക്കുകയും ഫലപ്രദമായ വാക്സിനും മതിയായ ചികിത്സയും ഉറപ്പാക്കുകയുമല്ലാതെ കോവിഡ് ഭീഷണി അകറ്റാനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.