ന്യൂഡൽഹി: അതിർത്തി സംഘർഷം അയവില്ലാതെ തുടരുന്പോഴും ചൈനാവിരുദ്ധ നടപടികൾ കടുപ്പിച്ചു കേന്ദ്രസർക്കാർ.
ദേശീയപാത വികസന പദ്ധതികളിൽനിന്നു ചൈനീസ് കന്പനികളെ ഒഴിവാക്കിയതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. സംയുക്ത സംരംഭക പദ്ധതികളിലും ചൈനീസ് കന്പനികളുടെ പങ്കാളിത്തം ഉണ്ടായിരിക്കില്ല. ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളിൽ നിക്ഷേപം നടത്താൻപോലും ചൈനീസ് കന്പനികളെ പങ്ക് ചേർക്കില്ലെന്നും കേന്ദ്ര ഉപരിതല ഗതാഗത, ചെറുകിട ഇടത്തരം വ്യവസായ വകുപ്പു മന്ത്രി കൂടിയായ ഗഡ്കരി പറഞ്ഞു.
അതിനിടെ, 4ജി സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന് ചൈനീസ് കന്പനികളുമായി ഉണ്ടായിരുന്ന കരാറുകൾ ബിഎസ്എൻഎലും എംടിഎൻഎലും റദ്ദാക്കാൻ തീരുമാനിച്ചു. 4ജി നവീകരണത്തിനായി പുതിയ ടെൻഡറുകൾ രണ്ടാഴ്ചയ്ക്കുള്ളിൽ പുറത്തിറക്കുമെന്നാണ് വിവരം.
ഇന്ത്യൻ കന്പനികൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്ന വിധത്തിലായിരിക്കും പുതിയ കരാർ വ്യവസ്ഥകൾ. ചൈനീസ് ടെലികോം ഭീമൻമാരായ വാവേ, സെഡ്ടിഇ എന്നീ കന്പനികളുമായുള്ള കരാറാണ് റദ്ദാക്കിയത്. 4ജി നവീകരണത്തിനായി ചൈനീസ് നിർമിത ഉപകരണങ്ങളോ സാങ്കേതിക വിദ്യയോ ഉപയോഗിക്കേണ്ടെന്നാണ് സർക്കാർ ബിഎസ്എൻഎലിനും എംടിഎൻഎലിനും നൽകിയ നിർദേശം.
ദേശീയ പാത നിർമാണത്തിൽ, ചൈനീസ് പങ്കാളിത്തമുള്ള സംരംഭങ്ങൾക്കു പോലും അനുമതി നൽകേണ്ട എന്നത് സർക്കാരിന്റെ ഉറച്ച തീരുമാനമാണെന്നും ഗഡ്കരി വ്യക്തമാക്കി.
ദേശീയപാത വികസന പദ്ധതികളിൽ പങ്കെടുക്കുന്നതിനായി പുതിയ മാർഗനിർദേശം കൊണ്ടുവരും. ചൈനീസ് കന്പനികളെ ഒഴിവാക്കാനും ഇന്ത്യൻ കന്പനികൾക്ക് കരാർ നൽകാനുള്ള ചട്ടങ്ങൾ കൊണ്ടുവരാനാണ് സർക്കാർ തീരുമാനം.
ഇതിനായി ഹൈവേയ്സ് സെക്രട്ടറി ഗിരിധർ അർമാനെയോടും ദേശീയപാത അഥോറിറ്റി ചെയർമാൻ എസ്.എസ്. സന്ധുവിനോടും പ്രത്യേകം യോഗം വിളിച്ചു ചേർക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാശ്രയ ഇന്ത്യ എന്ന കാഴ്ചപ്പാടാണ് സർക്കാർ സ്വീകരിക്കുകയെന്ന് മന്ത്രി പറഞ്ഞു.
ഇന്ത്യൻ കന്പനികൾക്ക് അവസരം
ചൈനീസ് ആപ്പുകൾ നിരോധിച്ചത് ഇന്ത്യൻ കന്പനികൾ അവസരമാക്കിയെടുക്കണമെന്ന് ഐടി വകുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു.
നിരോധിക്കപ്പെട്ട ആപ്പുകളോട് സുരക്ഷാ വിഷയത്തിൽ ഉൾപ്പെടെ 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരുന്നു. ഐടി, ടെലികോം, നിയമ, ആഭ്യന്തര മന്ത്രാലയങ്ങളിലെ ജോയിന്റ് സെക്രട്ടറിമാർ ഈ വിശദീകരണങ്ങൾ പരിശോധിച്ചു സർക്കാരിന് റിപ്പോർട്ട് നൽകും.
ടിക് ടോക്, യുസി ബ്രൗസർ, കാം സ്കാനർ, ഹലോ എന്നിവയുൾപ്പെടെ 59 മൊബൈൽ, ഇന്റർനെറ്റ് ആപ്ലിക്കേഷനുകളാണ് കഴിഞ്ഞ ദിവസം കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ചത്.
ചൈനീസ് സമൂഹ മാധ്യമമായ വെയ്ബോയിലെ അംഗത്വം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപേക്ഷിച്ചു. വർഷങ്ങൾക്ക് മുന്പാണ് മോദി ഇതിൽ അംഗത്വം എടുത്തത്.
സെബി മാത്യു
ചർച്ചകൾ തുടരും; രാജ്നാഥ് സിംഗും കരസേന മേധാവിയും നാളെ ലഡാക്കിൽ
ന്യൂഡൽഹി: അതിർത്തി സംഘർഷവും സൈനിക തലത്തിലുള്ള ചർച്ചകളും മുറുകി നിൽക്കവേ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും കരസേന മേധാവി ജനറൽ എം.എം നരവനേയും വെള്ളിയാഴ്ച ലഡാക്ക് സന്ദർശിക്കും. പ്രതിരോധ മന്ത്രിയും കരസേന മേധാവിയും ഒറ്റ ദിവസത്തെ സന്ദർശനത്തിനാണ് ലഡാക്കിലെത്തുന്നത്.
ഇരുരാജ്യങ്ങളിലെയും കോർ കമാൻഡർമാരുടെ നേതൃത്വത്തിൽ നടന്ന 12 മണിക്കൂർ നീണ്ട ചർച്ചയിലും ആശാവഹമായ ഉറപ്പുകളൊന്നും ഉണ്ടായിട്ടില്ലെന്നാണു വിവരം.
അതേസമയം, 14,15,17 പ ട്രോളിംഗ് പോയിന്റുകളിൽ നിന്നുള്ള സേനാ പിന്മാറ്റത്തിന് ധാരണയായിട്ടുണ്ട്. എന്നാൽ, പാംഗോംഗ് മേഖലയിലെ പ്രതിസന്ധിക്ക് അയവില്ല. നയതന്ത്ര, സൈനിക തലത്തിലുള്ള ചർച്ചകൾ തുടരുമെന്നാണു സൈനിക വൃത്തങ്ങൾ അറിയിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.